Thursday 21 March 2019 01:12 PM IST : By സ്വന്തം ലേഖകൻ

‘എവിടെയും മാംസം കത്തിക്കരിഞ്ഞ ചുവയും മണവും മാത്രം; അവൾ മരണപ്പെടണം എന്നുതന്നെയാണ് ആഗ്രഹിച്ചതും പ്രാര്‍ത്ഥിച്ചതും’

thiruvalla-ddj

കോട്ടയം തിരുവല്ലയിൽ നടുറോഡില്‍ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ പെണ്‍കുട്ടി മരണപ്പെട്ടു. ദിവസങ്ങളോളം ഗുരുതരാവസ്ഥയിലായിരുന്നു യുവതി ഇന്നലെയാണ് മരണത്തിനു കീഴടങ്ങിയത്. ഈ സാഹചര്യത്തിൽ പെണ്‍കുട്ടിയുടെ മരണമാണ് താൻ ആഗ്രഹിച്ചതും പ്രാര്‍ത്ഥിച്ചതുമെന്ന ആരതി റോബിന്റെ ഫെയ്സ്ബുക് കുറിപ്പ് വലിയ ചർച്ചയാവുകയാണ്. ബാലാവകാശ പ്രവര്‍ത്തകയും സോഷ്യല്‍ ആക്ടിവിസ്റ്റുമായ ആരതി പങ്കുവച്ച കുറിപ്പിൽ പറയുന്നതിങ്ങനെ...

കുറിപ്പ് പൂർണ്ണമായും വായിക്കാം; 

"ആ പെണ്‍കുട്ടി മരണപ്പെടണം എന്ന് തന്നെയാണ് ആഗ്രഹിച്ചതും പ്രാര്‍ത്ഥിച്ചതും. കാരണം എന്റെ ജീവിതത്തില്‍ ഒരിക്കലും എനിക്ക് മറക്കാന്‍ കഴിയാത്ത ഒരു സംഭവം ഉണ്ട്. ആദ്യമായി അറ്റന്റ് ചെയ്ത ഒരു ആത്മഹത്യ കേസ്. ഇപ്പോഴും മനസ്സില്‍ വിങ്ങുന്ന മുഖമായി അവള്‍ ഉണ്ട്.. ആ പ്ലസ്ടു വിദ്യാര്‍ത്ഥിനി. ആ ഒരാഴ്ച ഉണ്ണാതെ ഉറങ്ങാതെ ഭ്രാന്ത് പിടിച്ചു നടന്ന അവസ്ഥ. ഓര്‍ക്കാന്‍ തന്നെ കഴിയുന്നില്ല..

കഴിക്കുന്ന ഭക്ഷണത്തില്‍, കുടിക്കുന്ന വെള്ളത്തില്‍, ശ്വസിക്കുന്ന വായുവില്‍, വീശുന്ന കാറ്റില്‍, എന്തിനേറെ ഇറക്കുന്ന ഉമ്മിനീരില്‍ പോലും മാംസം കത്തിക്കരിഞ്ഞ ചുവയും മണവും മാത്രം.. മരണത്തോട് മല്ലിടുമ്പോഴും വളരെ പതിഞ്ഞ ശബ്ദത്തില്‍ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് അവള്‍ പറയുന്നത് ഒന്ന് മനസ്സിലാക്കിയെടുക്കാന്‍ 80 % ല്‍ അധികവും കത്തിതീര്‍ന്ന ആ ശരീരത്തോട് ചേര്‍ന്ന് ചുണ്ടുകള്‍ക്ക് അരികിലേക്ക് കാതു കൂര്‍പ്പിച്ച് ഇരിക്കുമ്പോള്‍ ദേഹം മൊത്തം വിയര്‍ത്ത് തളരും പോലെ തോന്നിയത്… ദാ ഇപ്പൊ അവളെക്കുറിച്ച് എഴുതുമ്പോഴും ഉണ്ട്..

നീ തെറ്റൊന്നും ചെയ്തിട്ടില്ലാരുന്നു കുട്ടീ… അത് നിനക്ക് ഉറപ്പുള്ളപ്പോള്‍ എന്തിനായിരുന്നു കുഞ്ഞേ… ഒരു നിമിഷം ഒന്ന് മാറി ചിന്തിച്ചിരുന്നെങ്കില്‍ ഒരുപാട് കഴിവുകള്‍ ഉള്ള അച്ഛന്റെ മിടുക്കി കുട്ടിയായി നീ ഇന്നും ഉണ്ടാകുമായിരുന്നു… കത്തിതീരാറായ നിന്നെ ചേര്‍ത്ത് പിടിച്ച് പൊന്നൂ, മുത്തേ എന്നൊക്കെ വിളിച്ചു നിന്റെ അച്ഛന്‍ പിടിക്കുന്നത് കണ്ടപ്പോഴെല്ലാം മനസ്സ് എത്ര പിടഞ്ഞൂന്ന് അറിയുമോ..

എഴുതാന്‍ പോയിട്ട് ആ ദിവസങ്ങളിലെ ഓരോ സെക്കന്റിനെക്കുറിച്ച് പോലും ചിന്തിക്കാന്‍ കഴിയുന്നില്ല… അതൊന്നും എഴുതാന്‍ എനിക്ക് പറ്റുന്നില്ല…. എന്റെ കുഞ്ഞനുജത്തിയാകാനുള്ള പ്രായം മാത്രമുള്ള നിന്നെയും, കൊച്ചു കുട്ടികളെ പോലെ സങ്കടം എണ്ണി പറഞ്ഞിട്ടും ഒന്ന് വിങ്ങി പൊട്ടാതെ പോലും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് നടന്ന നിന്റെ അച്ഛനേയും ഞാനെങ്ങനെ മറക്കാനാണ്…

നിന്റെ അടുത്ത് നിന്ന് ഒന്ന് മാറിയ സമയം അതുവരെയും മിണ്ടിയ നീ ഒന്നും പറയാതെ പോയി… ഓടിപ്പിടിച്ച് നിന്റെ ബെഡ്ഡിനരികെ വരുമ്പോ പോയി…. എന്ന് മാത്രം നിന്റെ അച്ഛന്‍ പറഞ്ഞു.. അതോടെ എന്റെ ഡ്യൂട്ടിയും അവസാനിച്ചു. പിറ്റേന്ന് ഞാനവിടെ വന്നതെന്തിനാണെന്ന് എനിക്ക് അറിയില്ല.. ജീവിതത്തിലാദ്യമായി ഒരു മോര്‍ച്ചറിയില്‍ കയറുന്നതന്നാണ്.. മനം മടുപ്പിക്കുന്ന അതിനുള്ളിലെ മണവും.. അവിടെ നിന്ന് നിന്നെ നല്ല വെള്ളത്തുണിയില്‍ പൊതിഞ്ഞ് തരുമ്പോള്‍ നിന്റെ അച്ഛനൊപ്പം ഞാനുമുണ്ടായിരുന്നു നിന്നെ നാട്ടിലേക്ക് യാത്രയാക്കാന്‍…

നിന്റെ അച്ഛന്‍ വിളിച്ചതാ കൂടെ വരാന്‍. പക്ഷേ എന്റെ ഡ്യൂട്ടി ഇന്നലേ കഴിഞ്ഞതല്ലേ.. അന്നുതൊട്ട് ഇന്നോളം നിന്റെ അവസ്ഥയിലുള്ള ആരും തന്നെ ജീവിതത്തിലേക്ക് തിരികെ വരാന്‍ ആഗ്രഹിച്ചിട്ടില്ല. ഇന്നലെ ആ പെണ്‍കുട്ടി മരിച്ചപ്പോള്‍ വീണ്ടും നിന്നെ ഓര്‍ത്തു.. ആരെന്നറിയാത്ത, പക്ഷേ മനസ്സില്‍ എവിടെയോ പതിഞ്ഞു കിടക്കുന്ന, കരിഞ്ഞു തീരാറായ നിന്നെ.. ആ അച്ഛനും അമ്മയ്ക്കും ഈശ്വരന്‍ ഈ ദുരന്തം സഹിക്കാനുള്ള ശക്തി നല്‍കട്ടെ എന്ന് മാത്രം പ്രാര്‍ത്ഥിക്കുന്നു."

arathi-robin213