ഇരട്ട പിറന്ന രാധികയ്ക്കും ഗോപികയ്ക്കും ശനിയാഴ്ച മാംഗല്യം. ഇരട്ട സഹോദരങ്ങളായ സുബാഷ് ബോസും സുബീഷ് ബോസും ഇവർക്ക് താലി ചാർത്തും. മഹാദേവർ ക്ഷേത്ര ഓഡിറ്റോറിയത്തിൽ 10.46നും 11.15നും ഇടയിലുള്ള മുഹൂർത്തത്തിൽ രാധികയുടെ വിവാഹം നടക്കും. ഒരു മണിക്കൂർ കഴിഞ്ഞാണ് ഗോപികയുടെ വിവാഹമുഹൂർത്തം. പന്തളം മുടിയൂർക്കോണം ചേരിക്കൽ പുത്തൻകുറ്റിയിലെ വധൂഗൃഹത്തിൽ ഇരട്ടി സന്തോഷത്തിലാണ് മാതാപിതാക്കളായ പി.എൻ. വിവേകാനന്ദനും(മധു) ഗീതാകുമാരിയും.
കേരള സർവകലാശാല ഫിഷറീസ് ആൻഡ് സോഷ്യൽ സ്റ്റഡീസിൽ മറൈൻ മൈക്രോ ബയോളജി വിദ്യാർഥികളായിരുന്നു രാധികയും ഗോപികയും. ഇരുവരും ഫസ്റ്റ് ക്ലാസോടെ പരീക്ഷ പാസായത് സെപ്റ്റംബർ അവസാനമാണ്. പരീക്ഷാ വിജയത്തിന്റെ സന്തോഷത്തിനു പിന്നാലെയാണ് ഇരുവരുടെയും വിവാഹവും. ആങ്ങമൂഴി കരിമ്പിൽ വീട്ടിൽ കെ.എം. ബോസിന്റെയും ശശികലയുടെയും മക്കളാണ് സുബാഷും സുബീഷും.
വെബ് ഡിസൈനിങ്, മാർക്കറ്റിങ് മേഖലയിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ് ഇരുവരും. റാന്നി പെരുനാട്ടിൽ കോവിഡ് സന്നദ്ധ സേനയിൽ ജോലി ചെയ്ത ചേരിക്കൽ സ്വദേശി കരുണാകരനാണ് ഇരുവരുടെയും വിവരങ്ങൾ, ചിത്രാ ആശുപത്രി ജംക്‌ഷനിൽ ഉത്രാടം ഓട്ടോ-ഇലക്ട്രിക്കൽ വർക്‌ഷോപ് നടത്തുന്ന വിവേകാനന്ദനു കൈമാറുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു പിന്നീട് വിവാഹനിശ്ചയവും നടത്തിയിരുന്നു.