ഇല വീഴുന്നതു കൊണ്ട് വീട്ടുമുറ്റത്തുള്ള മരങ്ങൾ വെട്ടിക്കളയുന്നവരാണ് ഏറെയും. അങ്ങനെയുള്ളവർക്കിടയിൽ യോഗനാഥൻ എന്ന ഡ്രൈവർ തികച്ചും വ്യത്യസ്തനാവുന്നത് അദ്ദേഹത്തിന്റെ പ്രകൃതി സ്നേഹം കൊണ്ടാണ്. തമിഴ്‌നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലെ കോയമ്പത്തൂർ റൂട്ടിലെ ബസിന്റെ കണ്ടക്ടറാണ് അദ്ദേഹം. 15 വർഷം മുൻപാണ് സർവീസിൽ കയറിയത്. ശമ്പളം കിട്ടുന്ന പണത്തിന്റെ പകുതിയോളം വൃക്ഷത്തൈകൾ വാങ്ങാനും അവ നട്ടുപിടിപ്പിക്കാനുമാണ് യോഗനാഥൻ വിനിയോഗിക്കുന്ന്.
32 വര്‍ഷമായി ഈ പ്രവർത്തി തുടങ്ങിയിട്ട്. ഇത്രയും കാലം കൊണ്ട് രണ്ടു ലക്ഷത്തോളം മരങ്ങള്‍ അദ്ദേഹം നട്ടു കഴിഞ്ഞു. മരങ്ങള്‍ നടുന്നതിനു പുറമെ പ്രകൃതി സംരക്ഷണത്തെ പറ്റി കുട്ടികള്‍ക്ക് ക്ലാസുകൾ എടുക്കാനും മറ്റും യോഗനാഥന്‍ നേതൃത്വം വഹിക്കുന്നുണ്ട്. പ്രകൃതി അമ്മയാണ് എന്നാണ് യോഗനാഥന്റെ വിശ്വാസം. അതാണ് മറ്റുള്ളവരിലേക്കും പകർന്നു കൊടുക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നത്. ‘ഒരു ജീവന് താങ്ങായി ഒരു മരം ’എന്ന ക്യാെമ്പയിനും അദ്ദേഹം തുടങ്ങിവച്ചിട്ടുണ്ട്.
സ്വന്തമായി ഒരു വീടു പോലും ഇല്ലാത്തയാളാണ് പ്രകൃതിയിലെ ജീവജാലങ്ങൾക്ക് വീടൊരുക്കാൻ ശ്രമിക്കുന്നതെന്നതാണ് കൗതുകം. തനിക്ക് വീടില്ലെന്നത് അദ്ദേഹത്തെ അലട്ടുന്നില്ല. വീടുണ്ടാക്കാൻ പലപ്പോഴായി സ്വരുക്കൂട്ടിയ പണം പ്രകൃതിക്കു വേണ്ടി ചെലവഴിക്കുകയായിരുന്നു.