‘അപ്പച്ചാ...ടാറ്റാ....പിന്നെ കാണാവേ...’ കൊഞ്ചിപ്പറഞ്ഞ് നിറഞ്ഞു ചിരിച്ച് യാത്ര പറഞ്ഞിറങ്ങിയ തന്റെ പേരമകന്റെ മുഖം മാത്രമേ തോമസിന് ഓർമയുള്ളൂ. ആശുപത്രിയിലെ ഐസിയുവാർഡിൽ ട്യൂബിൽ പൊതിഞ്ഞ് കിടത്തിയിരിക്കുന്ന...ഓരോ ശ്വാസമിടിപ്പിലും പിടയുന്ന ആ പൈതലിന്റെ മുഖത്തേക്ക് നോക്കുമ്പോഴത്രയും തോമസിന് ആ ചിരി മാത്രമാണ് മനസിൽ തെളിയുന്നത്. രണ്ടാമതൊന്നു കൂടി അവന്റെ മുഖത്തേക്ക് നോക്കാൻ അദ്ദേഹത്തിന് ധൈര്യമില്ല. നോക്കുമ്പോഴത്രയും അവന്റെ കളിചിരികൾ മാത്രമാണ് മനസിൽ. ആരും കാണാതെ ആശുപത്രി ചുമരിൽ മുഖംപറ്റിച്ചിരുന്ന് കരയാനേ അദ്ദേഹത്തിനാകുന്നുള്ളൂ.
രണ്ട് വയസുകാരൻ എഡ്ഗറിന്റെ മുഖത്തെ പുഞ്ചിരി മായ്ച്ചു കളഞ്ഞ ആ ദുരന്തം ഓർത്തെടുക്കുമ്പോൾ ആ കുടുംബത്തിനൊന്നാകെ ഒരു ഞെട്ടലാണ്. തലച്ചോറിന് ക്ഷതമേറ്റ് ജീവനു വേണ്ടി പോരാടുന്ന ആ പൈതലിന്റെ അവസ്ഥയോർത്തുള്ള വിങ്ങലാണ്.
ഇക്കഴിഞ്ഞ ജനുവരി ഇരുപതിനായിരുന്നു ഒരു കുടുംബത്തിന്റെ ഒന്നാകെ താളം തെറ്റിച്ച ആ ശപിച്ച ദിനം. ബന്ധുവീട്ടിൽ പോയി സ്കൂട്ടറിൽ മടങ്ങുകയായിരുന്നു സോജനും ഭാര്യ ടിയയും മക്കളായ എഡ്ഗറും എറിക്കും. ഒരു ട്രെക്കിനെ ഓവർടേക്ക് ചെയ്ത് പാഞ്ഞടുത്ത ബൈക്ക് നിയന്ത്രണം വിട്ട് സോജനും കുടുംബവും സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ഇരച്ചു കയറി. അപകടത്തിൽ സോജന്റെ കാലുകളൊടിഞ്ഞു, ഡിസ്ക്കിന് പരിക്കു പറ്റി. ടിയയുടെ രണ്ട് കാലുകളും ഒടിഞ്ഞു. കാൽമുട്ടിന്റെ ചിരട്ട തകർന്നു. തലയിലും മാരക പരിക്കു സംഭവിച്ചു. ഭാഗ്യവശാൽ ജീവൻ തിരിച്ചു കിട്ടി. പക്ഷേ സ്കൂട്ടറിന്റെ മുൻവശത്തുണ്ടായിരുന്ന രണ്ട് വയസുകാരൻ എഡ്ഗറിന്റെ ജീവൻ തന്നെ അപകടത്തിലാക്കുമാറ് പരിക്കു പറ്റി.
ടെസ്റ്റുകളും പരിശോധനകളും മരുന്നും മന്ത്രവും മാറി മാറി പരീക്ഷിച്ച 60 ദിനങ്ങൾ കടന്നു പോയി. ഗുരുതരമായ പരിക്കുകളോടെ സോജനും ഭാര്യ ടിയയും കഷ്ടിച്ച് ജീവൻ തിരിച്ചു പിടിച്ചു. എഡ്ഗറിന്റെ സഹോദരൻ എറിക് അത്ഭുതകരമായി രക്ഷപ്പെട്ടു. പക്ഷേ വിധിക്ക് പരീക്ഷിക്കാനിഷ്ടം കുഞ്ഞ് എഡ്ഗറിനെയായിരുന്നു. അന്നു തൊട്ടിന്നു വരെ ചലനമറ്റ് ഐസിയുവിലെ ശീതികരിച്ച മുറിക്കുള്ളിൽ മരണവും ജീവിതവും പ്രവചിക്കാനാകാതെ പിടയുകയാണ് ആ പൈതൽ.
ബഡ്സ് നിങ്ങളെ ബധിരനാക്കും മുമ്പ്; മനസിലുണ്ടാകണം ഈ മുന്നറിയിപ്പുകൾ
പരിശോധനയിൽ തലയോട്ടിയിലും തലച്ചോറിലും ഗുരുതരമായ പരിക്കുകളാണ് ഡോക്ടർമാർ കണ്ടെത്തിയത്. വെന്റിലേറ്ററിന്റെ സഹായമില്ലാതെ ഇന്ന് ശ്വസിക്കാൻ പോലും ആ കുരുന്നിനാകുന്നില്ല. കഴുത്തിലൂടെ ഒരു ട്യൂബ് കടത്തിയാണ് അവന്റെ ശ്വസനപ്രക്രിയയും ജീവനും നിലനിർത്തുന്നത്. തലച്ചോറിൽ തളംകെട്ടി നിൽക്കുന്ന ഫ്ലൂയിഡ് വേറെയും. ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ പോലും കീഴ്‍മേൽ മറിക്കുന്ന പനിയുമുണ്ട്. എന്തിനേറെ എഡ്ഗർ കൺ തുറന്നിട്ട് തന്നെ ദിവസങ്ങളേറെയായെന്ന് അപ്പച്ചൻ തോമസ് പറയുന്നു. അവസാനമായി കണ്ടത് അവന്റെ കണ്ണീരാണ്...
നാളിതു വരെ എഡ്ഗറിന്റെ ചികിത്സയ്ക്കായി പതിനാല് ലക്ഷത്തോളം രൂപ ഈ നിർദ്ധന കുടുംബം ചെലവാക്കി കഴിഞ്ഞു. അതും അവന്റെ അമ്മ ടിയയുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങൾ വിറ്റും ലോണെടുത്തും കിട്ടിയ തുക കൊണ്ടും. ജീവന്റെ വില ലക്ഷങ്ങളുടെ ഹോസ്പിറ്റൽ ബില്ലിന്റെ രൂപത്തിൽ ഈ മാതാപിതാക്കൾക്കു മുന്നിലേക്കെത്തുമ്പോൾ കണ്ണീരോടെ കൈ മലർത്തുകയല്ലാതെ വേറെ നിവൃത്തിയില്ല.
വേറൊന്നും വേണ്ട, എന്റെ കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ വരണം. അവന്റെ മുഖത്ത് ആ പഴയ ചിരി വരണം. അവനെന്നേ അപ്പച്ചാ എന്ന് വീണ്ടും വിളിക്കണം. ആശുപത്രി ചെലവ് ഇനി ഞങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല. സഹായിക്കണം, ഞങ്ങളുടെ കുഞ്ഞിനെ രക്ഷിക്കണം.– കണ്ണീരോടെ തോമസ് പറഞ്ഞു നിർത്തുന്നു.