Saturday 17 November 2018 04:39 PM IST

നോൺസ്റ്റോപ്പ് ചിലപ്പും ചിരിയുമായി കല്ലുവും മാത്തുവും

Nithin Joseph

Sub Editor

mathu-kallu1 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

കല്ലൂ, നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്?’ ‘ഓരോന്നിനും അതിന്റേതായ സമയമുണ്ട് മാത്തൂ. പിന്നെ, കാശ് മുടക്കാനൊരു പ്രൊഡ്യൂസറും വേണം.’ അങ്ങനെ സമയവും സന്ദർഭവുമെല്ലാം ഒത്തുവന്നപ്പോൾ, നാവുകൊണ്ട് ഇര പിടിക്കുന്ന ആർജെ മാത്തുക്കുട്ടിയും സ്വാദ് തേടി ഊരുചുറ്റുന്ന രാജ് കലേഷും കൈ നിറയെ കുസൃതികളുമായി ഒന്നിച്ചു യാത്ര തുടങ്ങി, ഉരുളയും ഉപ്പേരിയും പോലെ.

കലേഷ്: കലേഷിനെയും മാത്തുക്കുട്ടിയെയും എല്ലാവരും മറന്നു. ഞങ്ങളിപ്പോൾ കല്ലുവും മാത്തുവുമാണ്. വഴിയിലൂടെ പോകുമ്പോൾ കൊച്ചു കുട്ടികൾ മുതൽ അപ്പൂപ്പൻമാർ വരെ ഉറക്കെ വിളിക്കും, മാാാാ....ത്തൂൂൂൂ...കൽൽൽൽ..ല്ലൂൂൂൂൂൂ..

മാത്തുക്കുട്ടി: നേരത്തെ ഉദ്ഘാടനങ്ങൾക്ക് ഒരാളെ വിളിച്ചുകൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോൾ രണ്ടു പേരെയും ഒന്നിച്ചാണ് വിളിക്കുന്നത്. ഒറ്റയ്ക്ക് ചെന്നാൽ പഞ്ച് പോരെന്നായി. ഒറ്റയ്ക്ക് എവിടെയെങ്കിലും പോയാൽ ഉടൻ വരുന്ന ചോദ്യം ‘ക ല്ലുവേട്ടൻ എവിടെ’യെന്നാണ്. ഉദ്ഘാടനങ്ങളുടെ കാര്യത്തിൽ ഞാൻ വെറും ശിശുവാണ്. കല്ലുവേട്ടനാണ് സീനിയർ.

കലേഷ്: നീയെന്താ വിളിച്ചത്, കല്ലുവേട്ടനോ? താടി കുറച്ച് നരച്ചിട്ടുണ്ടെന്നേ ഉള്ളൂ. എന്നെ കിളവനാക്കാൻ വേണ്ടി നീ ഒത്തിരി കഷ്ടപ്പെടണ്ട. നീ എന്നെ കല്ലു എന്ന് വിളിച്ചാൽ മതി.

മാത്തുക്കുട്ടി: ഉവ്വാ, ഞാൻ എൽപി  സ്കൂളിൽ പഠിക്കുമ്പോള്‍ കുക്കറി ഷോ എന്ന പേരും പറഞ്ഞ് നാട്ടിലുള്ള അടുക്കള യിലെല്ലാം കയറിയിറങ്ങി നടന്ന മനുഷ്യനാണോ ഇപ്പോ ചെറുപ്പക്കാരൻ.

കലേഷ്: ഡാ മാത്തൂ, ഈ അരുൺ മാത്യു എന്ന പേര് മാത്തുക്കുട്ടി ആയതെങ്ങനെയാ?

മാത്തുക്കുട്ടി: കോളജിൽ പഠിക്കുന്ന കാ ലത്ത് അരുൺ എന്നത് ഒരു ആഗോള പേ രായിരുന്നു. എല്ലാ ക്ലാസ്സിലും ഉണ്ടാകും, മൂ ന്നാല് അരുൺ. അതുകൊണ്ട് ആളെ തിരിച്ചറിയാൻ വേണ്ടി കൂട്ടുകാർ വിളിക്കുന്നത് അപ്പന്റെ പേരാണ്. നൈസായിട്ട് അപ്പനു വിളിക്കുകയും ആകാമല്ലോ. മാത്യുവിന്റെ മലയാളം മാത്തുക്കുട്ടി. ‘ആർജെ അരുൺ’ എന്ന് പറയുമ്പോൾ ഒരു ‘ഗും’ ഇല്ലാത്തതു കൊണ്ട് ‘ആർജെ മാത്തുക്കുട്ടി’ ഫിക്സ് ചെയ്തു. ആ പേരിടീലങ്ങ് ക്ലിക്കായി.

കലേഷ്: ആർജെ കലേഷ്, ആഹാ, അതു കൊള്ളാല്ലേ

മാത്തുക്കുട്ടി: എന്തോ, എങ്ങനേ?

കലേഷ്: അല്ല, ചുമ്മാ പറഞ്ഞുനോക്കിയതാ. നമ്മൾ ആ വഴിക്കൊന്നും വരുന്നില്ലേയ്.

മാത്തുക്കുട്ടി: ആദ്യമായിട്ട് കല്ലുവിനെ നേരിൽ കാണുന്നത് ‘ഉടൻ പണ’ത്തിന്റെ ഷൂട്ടിന് മേക്കപ് ചെയ്യുമ്പോഴാണ്. പണ്ട് ഇങ്ങേരുടെ പരിപാടി ടിവിയിൽ കണ്ട് വായിൽ ഒരുപാട് വെള്ളം നിറച്ചിട്ടുണ്ട്. ജീവിക്കുകയാണെങ്കിൽ ഇങ്ങനെ വല്ലവന്റേം അടുക്കളയിൽ കയറി ഓസിന് തിന്നു ജീവിക്കണം എന്ന് പ ലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

കലേഷ്: മാത്തുവിനെക്കുറിച്ച് ഞാൻ വിചാരിച്ചിരുന്നത്, സെ ലിബ്രിറ്റികളെ മാത്രം ഇന്റർവ്യൂ ചെയ്യുന്ന ഒരാളെന്നാണ്. നമ്മളെപ്പോലുള്ള സാധാരണക്കാരെയൊന്നും ഇവന് പിടിക്കൂല്ല. മമ്മൂക്ക, പാർവതി, ടൊവീനോ, അങ്ങനെ ഒൺലി ടോപ്ക്ലാസ്സ്. നമ്മളിങ്ങനെ കൂളിങ് ഗ്ലാസ്സും വെച്ചോണ്ട് വെറുതെ നടന്നാലും മൈൻഡ് ചെയ്യൂല്ല.

മാത്തുക്കുട്ടി: ‘രാജമാണിക്യ’ത്തിലെ മമ്മൂക്കയെ പോലെ ഞ ങ്ങളുെട രണ്ടു പേരുടെയും സന്തത സഹചാരിയാണ് കൂളിങ് ഗ്ലാസ്. ഏത് വേഷം ധരിച്ചാലും കൂളിങ് ഗ്ലാസ് മസ്റ്റാണ്. ചില രൊക്കെ വിചാരിക്കുന്നത് ജാഡ കാണിക്കാനാണ് കണ്ണട വ യ്ക്കുന്നതെന്നാണ്. പക്ഷേ, അതിനു പിന്നില്‍ ആരുമറിയാത്തൊരു കദനകഥയുണ്ട്. വേണമെങ്കിൽ മനസ്സിൽ ഒരു സിംബൽ അടിച്ചോളൂ, കഥാപ്രസംഗത്തിെലപ്പോലെ.

കലേഷ്: ഒന്നു പോടാ മാത്തൂ. കാ ര്യം ഞാൻ പറയാം. എന്റെ കണ്ണിന്റെയുള്ളിലെ സെൽസ് വളരെ വീക്കാണ്. അധികം സമയം വെയിലത്ത് നിന്നാൽ തലവേദന മുതൽ പ്രശ്നങ്ങൾ തുടങ്ങും. ഇക്കാര്യം ആദ്യമേ പ്രൊഡ്യൂസറോട് പറഞ്ഞു. ഞാൻ മാത്രമായി കണ്ണട വയ്ക്കുന്നത് ബോറായതുകൊണ്ട് എനിക്കു വേണ്ടി മാത്തുവും കൂളിങ് ഗ്ലാസ് വച്ചു.

മാത്തുക്കുട്ടി: കഴിഞ്ഞ ദിവസം ഇടുക്കിയിലെ ഒരു കോളജിൽ ചീഫ് ഗസ്റ്റായി ചെന്നപ്പോ പിള്ളേര് കൂവിയാലോ എന്ന് പേടിച്ച് കണ്ണട ഊ രിമാറ്റി. പക്ഷേ, എല്ലാവരും ചോദിച്ചത് ‘കണ്ണട എന്ത്യേ’ എന്നാണ്. പിന്നെ, പരിപാടി തീരുന്നതു വ രെ കൂളിങ് ഗ്ലാസും വച്ചങ്ങ് ഇരുന്നു.

കലേഷ്: എനിക്ക് കമ്പനി തരാനെന്ന പേരിലാണ് കണ്ണട വച്ചു തുടങ്ങിയതെങ്കിലും ഇവന്റെ ഉള്ളിൽ ഒരു ദുരുദ്ദേശ്യം കൂടിയുണ്ട്. കണ്ണട വച്ച് പെൺകുട്ടികളെ വായ്നോക്കിയാൽ ആരും കണ്ടുപിടിക്കില്ലല്ലോ.

‌മാത്തുക്കുട്ടി: ഇതാണ് കാരണവൻമാർ പറയുന്നത്, ‘ആർക്കും ഒരു ഉപകാരവും ചെയ്യരുത്’ എന്ന്.

കലേഷ്: ഓ, കാരണവന്മാർ അതും  പറഞ്ഞാരുന്നോ? മഴവിൽ മനോരമയിലെ ‘ഉടൻ പണം’ ഷോ തുടങ്ങുമ്പോൾ ഞങ്ങള്‍ പ്രതീക്ഷിച്ചത് പഴയ അമേരിക്കൻ കൗബോയ് സിനിമകളിലേതു പോലെ കിടിലനൊരു കൂട്ടുകെട്ടാണ്.

മാത്തുക്കുട്ടി: പക്ഷേ, പരിപാടിയുടെ തുടക്കം മുതൽ കെട്ടിയ വേഷങ്ങളെല്ലാം കട്ടലോക്കൽ. ‘ദാസനും വിജയനും’, ‘ക ന്നാസും കടലാസും’, ‘കുട നന്നാക്കുന്നവർ’, ‘മുക്കുവർ’, ‘ശിക്കാരി ശംഭു’, എല്ലാം പരീക്ഷിച്ചു. നാണം എന്നൊരു വാക്ക് ഞങ്ങളുടെ നിഘണ്ടുവിൽ നിന്നു തന്നെ വാനിഷ് ആയി.

കലേഷ്: നടുറോഡിലും സ്കൂളിലും കോളജിലും പത്തുനാലായിരം ആൾക്കാരുടെ മുന്നിൽ നിന്നല്ലേ പ്രകടനം. ഒന്നിന് ഒൻപത് എന്ന ലെവലിൽ മറുപടി പറയാൻ കഴിവുള്ള പുപ്പുലി കളുടെ മുന്നിലാണ് ചെന്നു പെടുന്നത്. സംസാരത്തിന്റെ ഇ ടയ്ക്ക് ഒരു അബദ്ധം പറ്റിയാൽ ചുറ്റും കൂടി നിൽക്കുന്നവരിൽനിന്ന് യാതൊരു ദയയും കിട്ടില്ല. കൂവി നാണം കെടുത്തും.

mathu-kallu2

മാത്തുക്കുട്ടി: കൂവൽ ഒരു തൂവൽ അല്ലേ കല്ലൂസേ. കൂവൽ മാത്രമല്ല കൈയടിയുടെ കാര്യത്തിലും ആരും പിശുക്ക് കാണിക്കാറില്ല. പരി പാടി ഇഷ്ടപ്പെട്ടാൽ എല്ലാവരും ഫുൾ സപ്പോർട്ടാണ്.

കലേഷ്: കുന്നംകുളത്തു വച്ച് ഒരു ചേട്ടൻ ഓടിവന്ന് ഞങ്ങളെ രണ്ടു പേരെയും മുറുക്കെ കെട്ടിപ്പിടിച്ചിട്ട്, ‘രണ്ടു പേർക്കും ഓരോ ഉമ്മ തരട്ടെ’ എന്ന് ചോദിച്ചു. മറുപടിക്ക് കാത്തുനിൽക്കാതെ പുള്ളിക്കാരൻ കുറേ ഉമ്മ തന്നു.

മാത്തുക്കുട്ടി: പക്ഷേ, പണി പാളി. കക്ഷിയുടെ വിനയത്തോടെയുള്ള അടുത്ത ചോദ്യം ‘ഞാൻ നിങ്ങളെയൊന്ന് കടിച്ചോട്ടെ’ എന്നായിരുന്നു. പെട്ടെന്ന് ബാക്കിയുള്ളവർ വന്ന് പിടിച്ചു മാറ്റിയതുകൊണ്ട് രക്ഷപ്പെട്ടു.

കലേഷ്: യൂട്യൂബിലും ഫെയ്സ്ബുക്കിലുമെല്ലാം ഷോ വമ്പ ൻ ഹിറ്റാക്കിയത് തലശ്ശേരി ബ്രണ്ണൻ കോളജിലെ സനയെ ന്ന പെൺകുട്ടിയാണ്. അൻപതു ലക്ഷത്തോളം പേ രാണ് യൂട്യൂബിൽ ആ എപ്പിസോഡ് കണ്ടത്. കുറച്ച് ദിവസം മുൻപ് ട്രെയിനിൽ വച്ച് കണ്ട ഒരാൾ എന്നോട് ചോദിച്ചത് ‘സനയുടെ കൂടെ പ്രോഗ്രാമിന് വന്ന ചങ്ങായി അല്ലേ’ എന്നാണ്. പത്തുപതിനാറു വർഷമായിട്ട് ടെലിവിഷനിൽ പ്രോഗ്രാം ചെയ്യുന്ന എന്നേക്കാളും അയാൾക്ക് അറിയാവുന്നത് ഒറ്റ എപ്പിസോഡിൽ വന്ന സ നയെ ആണ്.

കലേഷ്: അപ്രതീക്ഷിത കൗണ്ടറുകളിൽ പിടിച്ചു നിൽക്കാ നാണ് വല്യപാട്. മാത്തു ഇൻസ്റ്റഗ്രാമിൽ സണ്ണി ലിയോണി യെ ഫോളോ ചെയ്യുന്നുണ്ട്. ഒരിക്കൽ പരിപാടി അവതരിപ്പിക്കുന്നതിനിടയിൽ ഇക്കാര്യം ഞാൻ എല്ലാവരോടുമായി പറഞ്ഞു. അതിനു മറുപടിയായിട്ട് മാത്തു പറഞ്ഞു, ‘നമ്മൾ പ്രതീക്ഷിക്കുന്നതൊന്നും സണ്ണിയുടെ  ഇൻസ്റ്റഗ്രാമിൽ ഇല്ല’. ഉടനെ ഒരു പെൺകുട്ടിയുടെ വക കമന്റ്, ‘ശരിക്കും ചേട്ടൻ എന്താ പ്രതീക്ഷിച്ചത്’. അതു കേട്ടതും പിള്ളേരെല്ലാം കൂടെ ഒറ്റ കൂവൽ. അതോടെ മാത്തു പ്ലിങ്.

മാത്തുക്കുട്ടി: ‘പ്ലിങ്ങിതൻ’ ആകുന്ന കാര്യത്തിൽ മിസ്റ്റർ കല്ലുവും മോശമല്ല. സനയുടെ എപ്പിസോഡ് സൂപ്പർഹിറ്റായതിന്റെ ഹാങ്ങോവറിൽ നിൽക്കുന്ന സമയത്ത് കോട്ടയം മണർകാട് പള്ളിയുടെ അടുത്ത് ഷോ നടത്തി. തലയിൽ ഷാളൊക്കെയിട്ട് ഒരു അച്ചായത്തിക്കുട്ടി മൽസരിക്കാൻ വന്നു. സംസാരത്തിന്റെ ഇടയ്ക്ക് കല്ലു ഓർക്കാപ്പുറത്ത് അവളെ ‘സന’ എന്ന് വിളിച്ചു. ഒരൊറ്റ സെക്കൻഡ് നേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം കൂവലിന്റെ അമ്പുപെരുന്നാളായിരുന്നു. അതോടെ കല്ലു ഫ്ലാറ്റ്.

കലേഷ്: അവിടെ നിന്നവർക്കെല്ലാം കൂവാനുള്ള പ്രോൽ സാഹനം കൊടുത്തതും നീയല്ലേടാ, ചതിയൻ ചന്തൂ...

മാത്തുക്കുട്ടി: വേറൊരു സംശയം ചോദിച്ചോട്ടെ, കല്ലു പണ്ട് കുക്കറി ഷോ ചെയ്യുന്ന സമയത്ത് എന്ത് ഭക്ഷണം കഴിച്ചാലും ‘സൂപ്പർ’, ‘ഉഗ്രൻ’, ‘ഫന്റാസ്റ്റിക്’ എന്നൊക്കെ പറയാറുണ്ടല്ലോ. അതെല്ലാം സത്യമാണോ? എല്ലാത്തിനും അത്ര സൂപ്പർ ടേസ്റ്റുണ്ടായിരുന്നോ?

കലേഷ്: ഇനി അഥവാ, മോശമാണെങ്കിലും അത് മുഖത്ത് കാണിക്കാൻ പാടില്ലല്ലോ. അ ങ്ങനെ ചെയ്താൽ അവർ തിളച്ച എണ്ണയെടുത്ത് മുഖത്തൊഴിക്കും. നീയും അമ്മാതിരി ഷോ ചെയ്തിട്ടുള്ളതല്ലേ?

മാത്തുക്കുട്ടി: പിള്ളേരുടെ കുക്കറി റിയാലിറ്റി ഷോയിൽ അ വർ ഉണ്ടാക്കുന്നതെല്ലാം ടേസ്റ്റ് ചെയ്യുക എന്നതു തന്നെ      യമണ്ടൻ പണിയാണ്. ആർജെ ആയിരുന്നപ്പോ ഞാൻ ആദ്യം ചെയ്തത് ലവേഴ്സിനു വേണ്ടിയുള്ള പ്രോഗ്രാമാണ്. തുടക്കം മുതൽ ഒടുക്കം വരെ പഞ്ചാരമയം. ഷോയിലേക്ക് സ്ഥിരമായി വിളിക്കുന്നൊരു പെൺകുട്ടിയുണ്ടായിരുന്നു. എല്ലാ ദിവസവും കൃത്യമായി വിളിക്കും. ഒരു ദിവസം ഷോയിലെ ചോദ്യം തിരിച്ചുകിട്ടാത്ത പ്രണയത്തെക്കുറിച്ചായിരുന്നു. അന്ന് ആ കുട്ടി വിളിച്ചിട്ട് ഒരൊറ്റ ഡയലോഗ്, ‘എനിക്ക് മാത്തുക്കുട്ടി ചേട്ടനോട് പ്രണയമാണ്. പക്ഷേ, ചേട്ടൻ അതെനിക്ക് തിരിച്ചു തരുന്നില്ല’. ലൈവ് പ്രോഗ്രാമല്ലേ, ഞാനാകെ വിയർത്തു പോയി.

കലേഷ്: നിനക്ക് അങ്ങനെ തന്നെ വേണം. മാത്തൂ നീ ആർജെ പണി തുടങ്ങുന്നതെങ്ങനെയാണ്?

മാത്തുക്കുട്ടി: അത് രഹസ്യമാണ്, എങ്കിലും പറയാം. ഫൂഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബേക്കറി ആൻഡ് കൺഫക്‌ഷനറി കോഴ്സ് പഠിച്ച് ജോലിക്ക് കയറിയ ആളാണ് ഞാൻ. ഭക്ഷ ണത്തോടുള്ള കൊതി കൊണ്ടാണ് പോയത്. പാത്രം കഴുകി മടുത്തപ്പോൾ അവിടുന്ന് രക്ഷപ്പെട്ടു. ആലുവ യു.സി കോ ളജിൽ ബി.എ മലയാളത്തിന് ചേർന്നു. നാക്കിന്റെ നീളം കണ്ടിട്ട് ഫ്രണ്ട്സ് പറഞ്ഞു, ആർജെ ആകാൻ. അങ്ങനെ ആ വഴിക്ക് പോയി. പിന്നെ, ആങ്കറായി.

അന്ന് എന്റെ റൂംമേറ്റ്സ് ആയിരുന്നു നടൻ ടൊവീ നോയും സംവിധായകൻ ‌രൂപേഷ് പീതാംബരനും. രൂപേഷ് സംവിധാനം ചെയ്ത ‘യൂ ടൂ ബ്രൂട്ടസ്’ എന്ന സിനിമയുടെ സംഭാഷണം എഴുതിയത് ഞാനാണ്. ഇ പ്പോളൊരു തിരക്കഥയുടെ പണിപ്പുരയിലാണ്.

കലേഷ്: വേണമെങ്കിൽ നിന്റെ സിനിമയിൽ ഞാൻ നായകനാകാം. നാഷനൽ അവാർഡ് കിട്ടിയ സംവിധായകരുടെ മാത്രം പടത്തിൽ അഭിനയിച്ചിട്ടുള്ള താരമാണ് ഞാൻ.

മാത്തുക്കുട്ടി: ആകെപ്പാടെ അഭിനയിച്ചത് മൂന്നു പടത്തിൽ. അതിൽ ‘ഉസ്താദ് ഹോട്ടലി’ലും ‘സപ്തമ ശ്രീ തസ്കരാഃ’ യിലും ഗസ്റ്റ് റോൾ. ‘ലോഡ് ലിവിങ്സ്റ്റണി’ൽ സ്വന്തം ഭാര്യയ്ക്കു പോലും തിരിച്ചറിയാൻ കഴിയാത്തവണ്ണം മേക്കപ്പു മിട്ട് ആദിവാസിയായിട്ട്. ‘ക്യാംപസ് ഡയറീസ്’ എന്ന സിനിമയിൽ ഞാൻ അഭിനയിച്ചത് സാക്ഷാൽ വി.എസ്. അച്യുതാനന്ദന്റെ കൂടെയാണ്.

കലേഷ്: എന്റെ മനസ്സിലെ ഏക സ്വ പ്നം മാജിക്കായിരുന്നു. പട്ടിണി ഇഷ്ടമല്ലാത്തതുകൊണ്ടാണ് കുക്കറി ഷോ ചെയ്തത്. ഭാഗ്യത്തിന് ഷോ ക്ലിക്കായി. പിന്നെ, തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

മാത്തുക്കുട്ടി: മജീഷ്യൻ കല്ലുവുമായുള്ള സൗഹൃദം കൊണ്ട് എന്റെ ഭാരം നാലു കിലോയും മജീഷ്യന്റെ ഭാരം അഞ്ചര കിലോയും കൂടി. അമ്മാതിരി ഫൂഡ് അടിയല്ലേ. ഇങ്ങേരുള്ളതുകൊണ്ട് കേരളത്തില്‍ ഏറ്റവും രുചിയുള്ള ഭക്ഷണം കിട്ടുന്ന ഒരുപാടു സ്ഥലങ്ങൾ കണ്ടുപിടിച്ചു.

കലേഷ്: ജീവിതത്തിൽ എവിടെയൊക്കെ തോറ്റാലും ഭക്ഷണത്തിനു മുന്നിൽ നമ്മൾ തോറ്റു കൊടുക്കാൻ പാടില്ല മാത്തൂ.

മാത്തുക്കുട്ടി: അപ്പോൾ മുദ്രാവാക്യം റെഡിയായി. തോൽക്കാൻ ഞങ്ങൾക്ക് മനസ്സില്ല, ഫൂഡേ, തോൽക്കാൻ ഞങ്ങൾ റെഡിയല്ല...

കല്ലു കിടുവാാാ....

മാത്തുക്കുട്ടി: കല്ലുവിന്റെ സ്വഭാവത്തിൽ ഞാൻ ഏറ്റവുമധികം ശ്രദ്ധിച്ചിട്ടുള്ളത് വിനയവും ക്ഷമയുമാണ്. ആരെ കണ്ടാലും ഒടുക്കത്തെ വിനയം. സെൽഫി എടുക്കാൻ ആരെങ്കിലും വന്നാൽ എത്ര നേരം വേണമെങ്കിലും ക്ഷമയോടെ പല പോസുകളിൽ നിൽക്കാൻ ഒരു മടിയുമില്ല. അവസാനം അവർ മടുത്താലും കല്ലു വിടൂല്ല.

മാത്തു സൂപ്പറാാാ....

കലേഷ്: എനിക്ക് അസൂയ തോന്നിയിട്ടുള്ളത് മാത്തുവിന്റെ നാക്കിനോടാണ്. ആർജെ, ആങ്കറിങ്, അഭിനയം, സ്ക്രിപ്റ്റിങ്. എല്ലാം നാക്കിന്റെ ഗുണം. ഒരിക്കൽ പോലും ഇവൻ നാക്കിന് റെസ്റ്റ് കൊടുക്കുന്നത് ഞാൻ കണ്ടിട്ടില്ല.

mathu-kallu3