Saturday 15 May 2021 04:54 PM IST : By സ്വന്തം ലേഖകൻ

പ്രിയങ്ക കരഞ്ഞു കൊണ്ടു വിളിച്ചു, മുതുകില്‍ കടിച്ചു മുറിച്ചതിന്റേയും ഇടി കൊണ്ടതിന്റേയും പാടുകള്‍: സഹോദരന്‍ പറയുന്നു

unni-wife

തിരുവനന്തപുരം വെമ്പായം കാരംകോട് കരിക്കകം വിഷ്ണുഭവനില്‍ പരേതനായ ഗോപാലകൃഷ്ണന്റെയും ജയയുടെയും മകള്‍ ജെ. പ്രിയങ്ക ( 25 ) ആത്മഹത്യ ചെയ്തത് ഭര്‍തൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമെന്നു ബന്ധുക്കള്‍. സഹോദരന്‍ വിഷ്ണു നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് വട്ടപ്പാറ പൊലീസ് കേസെടുത്തു. 

അന്തരിച്ച നടന്‍ രാജന്‍ പി. ദേവിന്റെ മകനും നടനുമായ ഉണ്ണി രാജന്‍ പി. ദേവിന്റെ ഭാര്യയാണു പ്രിയങ്ക.കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് അമ്മ ജയയാണ് പ്രിയങ്കയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. ഭര്‍തൃവീട്ടില്‍ ഉപദ്രവം കൂടുന്നതായും കൂട്ടിക്കൊണ്ടുപോകണമെന്നും പറഞ്ഞു പ്രിയങ്ക കരഞ്ഞുകൊണ്ടു തന്നെ വിളിച്ചിരുന്നതായി വിഷ്ണു പറയുന്നു. ഇതേത്തുടര്‍ന്നു കൂട്ടിക്കൊണ്ടു പോന്നു. പ്രിയങ്കയുടെ മുതുകില്‍ കടിച്ചു മുറിച്ചതിന്റെയും ഇടികൊണ്ടതിന്റെയും പാടുകളുണ്ടായിരുന്നു. 

കന്യാകുളങ്ങര ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം പ്രിയങ്ക പൊലീസില്‍ പരാതി നല്‍കി. 2019 നവംബര്‍ 21നായിരുന്നു പ്രിയങ്കയും ഉണ്ണിയുമായുള്ള വിവാഹം.ഇവര്‍ കാക്കനാട് ഫ്‌ലാറ്റിലായിരുന്നു താമസം. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കറുകുറ്റിയിലെ വീട്ടിലേക്കു താമസം മാറ്റി. സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞു പണം ആവശ്യപ്പെട്ടു മര്‍ദനവും അസഭ്യ വര്‍ഷവും ഇവിടെയും തുടര്‍ന്നു എന്നു പ്രിയങ്ക വീട്ടുകാരെ അറിയിച്ചിരുന്നതായും വിഷ്ണു മൊഴി നല്‍കി. തെളിവായി ഫോണിലെ വിഡിയോയും നല്‍കി.വിവാഹ സമയത്ത് 35 പവനു പുറമേ പണവും നല്‍കിയിരുന്നു.ഇതൊന്നും ഇപ്പോള്‍ ഇല്ലെങ്കിലും ഇടയ്ക്കിടെ കഴിയുന്നത്ര പണം കൊടുത്തു സഹായിച്ചിരുന്നതായും വിഷ്ണു പറയുന്നു. 

വിവാഹത്തിനു മുന്‍പ് പ്രിയങ്ക തൊടുപുഴയില്‍ സ്വകാര്യ സ്‌കൂളില്‍ നീന്തല്‍ അധ്യാപികയായിരുന്നു.പ്രിയങ്ക നല്‍കിയ പരാതി അങ്കമാലി പൊലീസിനു കൈമാറിയതായി വട്ടപ്പാറ എസ്എച്ച്ഒ ഷാബു പറഞ്ഞു. വിഷ്ണു നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തും. വിവരങ്ങള്‍ അങ്കമാലി പൊലീസിനു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

More