Monday 11 October 2021 03:02 PM IST : By സ്വന്തം ലേഖകൻ

വിചിത്രം, ദാരുണം, പൈശാചികം: സൂരജിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ: ശിക്ഷ 13ന്

uthra-case-

അപൂർവങ്ങളിൽ അപൂർവവും മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചതുമായ ഉത്ര വധക്കേസിൽ നീതി ദേവത കൺതുറക്കുകയാണ്. ഉത്ര വധക്കേസിൽ പ്രതിയും ഭർത്താവുമായ സൂരജ് കുറ്റക്കാരനാണെന്നു കോടതി. കൊല്ലം ആറാം അഡിഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. വിധി പ്രഖ്യാപനം മറ്റന്നാളെന്ന് കൊല്ലം അഡീ. സെഷന്‍സ് കോടതി ജഡ്ജി എം മനോജ്. . വിധി കേൾക്കാൻ ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിൽ എത്തിയിരുന്നു. എന്തെങ്കിലും പറയാൻ ഉണ്ടോയെന്ന് സൂരജിനോട് കോടതി ചോദിച്ചെങ്കിലും ഒന്നുമില്ലെന്നായിരുന്നു മറുപടി.

കൊലപാതകം, കൊലപാതകശ്രമം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയവാണ് കുറ്റങ്ങള്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നും വിചിത്രവും പൈശാചികവും ദാരുണവുമായ കേസെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ. സ്വന്തം ഭാര്യ വേദനയാല്‍ നിലവിളിച്ചപ്പോള്‍ പ്രതി മറ്റൊരു കൊല ആസൂത്രണം ചെയ്തു. സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധി ആയിരിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

ആറാം അഡിഷനൽ സെഷൻസ് ജഡ്ജ് എം മനോജ് മുൻപാകെയാണ് കേസിന്റെ വിചാരണ നടന്നത്. അഞ്ചൽ ഏറം വിഷു (വെള്ളശ്ശേരിൽ) വിജയസേനന്റെ മകൾ ഉത്ര (25) യ്ക്ക് 2020 മേയ് ആറിന് രാത്രിയാണ് പാമ്പു കടിയേറ്റത്. ഏഴിനു പുലർച്ചെയാണു മരിച്ച നിലയിൽ കണ്ടത്.

മരണം കൊലപാതകമാണെന്ന എട്ടു പേജുള്ള പരാതിയുമായി മാതാപിതാക്കൾ കൊല്ലം റൂറൽ എസ്പി ഹരിശങ്കറിനെ കണ്ടതോടെയാണ്, ലോക്കൽ പൊലീസ് എഴുതിത്തള്ളിയ കേസിനു വഴിത്തിരിവ് ഉണ്ടായത്. തുടർന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് ആയിരുന്നു അന്വേഷണം.

കഴിഞ്ഞവര്‍ഷം ഒാഗസ്റ്റ് 14 ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കോടതിയില്‍ വിചാരണനടപടികളും വേഗത്തിലായിരുന്നു. ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊന്നെന്നാണ് പ്രോസിക്യൂഷന്‍ വാദം. 87 സാക്ഷികളെ വിസ്തരിച്ചു. 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഡമ്മി പരീക്ഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളും നിര്‍ണായകമായി. 

ഉത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മൂർഖന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രാസപരിശോധന ഫലങ്ങൾ, മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന എന്നിവ നടത്തി. ഡമ്മി പരീക്ഷണവും നടത്തിയിരുന്നു. ഉത്രയെ ചികിത്സിച്ച ഡോക്ടർമാരുടെയും മൊഴികൾ നിർണായകമാണ്. ഗൂഢാലോചനയോടെയുള്ള കൊലപാതകം(302), പറക്കോട്ടു സൂരജിന്റെ വീട്ടിൽ ഉത്രയ്ക്കു അണലിയുടെ കടിയേറ്റ സംഭവത്തിൽ നരഹത്യാ ശ്രമം (307) കഠിനമായ ദേഹോപദ്രവം (326), വനം വന്യ ജീവി ആക്ട് (115) എന്നിവ പ്രകാരമാണ് കേസ്.

മൃഗങ്ങളെ ഉപയോഗിച്ചു കൊലപ്പെടുത്തുന്നതു സംബന്ധിച്ച പഠനശാഖയ്ക്കാണ് കേസ് വഴിതുറന്നത്.  പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴുള്ള പല്ലുകളുടെ അകലം, ബലപ്രയോഗത്തിലൂടെ കടിപ്പിക്കുമ്പോഴുള്ള പല്ലുകളുടെ അകലം. ശരീരത്തിലേക്ക് ഇറങ്ങുന്ന വിഷത്തിന്റെ അളവ് തുടങ്ങിയവ സംബന്ധിച്ചു വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകൾ പഠനം തുടങ്ങി. ഇന്ത്യയിൽ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ 3 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുൻപുണ്ടായ 2 കേസുകളിലും പ്രതികളെ വിട്ടയച്ചിരുന്നു.