ഉത്രയുടെ പേരിൽ വൻതുകയുടെ എൽഐസി പോളിസി സൂരജ് എടുത്തിരുന്നതായി പൊലീസ്. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്നും ഇതിൽ ഗൂഢാലോചന നടന്നെന്ന് തെളിയിക്കുന്നതുമാണ് ഈ തെളിവുകളെന്ന് പൊലീസ് പറയുന്നു. എൽഐസി പോളിസികളെ കുറിച്ച് വിശദമായി അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
സമാനമായ കേസുകൾ മഹാരാഷ്ട്രയിലും നടന്നിട്ടുള്ളതിനാൽ ഈ കേസുകളുടെ വിധിയും പൊലീസ് പരിശോധിക്കുന്നുണ്ട്. സൂരജിന്റെ കുടുംബാംഗങ്ങളുടെ പങ്കും അന്വേഷിക്കും. അതിനിടെ ഉത്രയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചതായി ക്രൈംബ്രാഞ്ചും വ്യക്തമാക്കി.
അടൂരിലെ മരുന്നുകടയിൽ നിന്ന് വാങ്ങിയ ഉറക്കഗുളികയുടെ ശേഷിച്ച സ്ട്രിപ് സൂരജിന്റെ കയ്യിൽ നിന്ന് കണ്ടെടുത്തു. പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുൻപായി ഉത്രയ്ക്ക് ഉറക്കഗുളികകൾ സൂരജ് നൽകിയിരുന്നു. ഉത്രയുടെ വീട്ടിലേക്ക് സൂരജെത്തിയ കാറും കസ്റ്റഡിയിലെടുത്തു. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ ഉച്ചയോടെ പുനലൂർ കോടതിയിൽ ഹാജരാക്കും.