കൊലപാതക കേസിൽ സൂരജ് പിടിയിലായതിനു പിന്നാലെ അമ്മ വീടിന്റെ തണലിലേക്ക് ഉത്രയുടെ മകൻ. കുട്ടിയെ അടൂരിലെ സൂരജിന്റെ വീട്ടില്‍ എത്തിച്ചു. കുഞ്ഞിനെ ഉത്രയുടെ അച്ഛനും അമ്മയ്ക്കും വിട്ടുകൊടുക്കാൻകൊല്ലം ബാലക്ഷേമ സമിതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കുട്ടിയെ രാവിലെ തിരിച്ചെത്തിക്കണമെന്ന് പൊലീസ് നിര്‍ദേശവും ഉണ്ടായിരുന്നു.
ഇന്നലെയാണ് സൂരജിന്റെ അമ്മയ്ക്കൊപ്പം കുഞ്ഞിനെ കാണാതായത്. കുട്ടിയെ ഉത്രയുടെ അച്ഛൻ എത്തിയാലുടൻ കൈമാറുമെന്ന് പൊലീസ് അറിയിച്ചു. സൂരജിന്റെ അമ്മയ്‌ക്കൊപ്പം കുട്ടിയെ എറണാകുളത്തേക്ക് കൊണ്ടുപോയെന്നാണ് കുടുംബാംഗങ്ങള്‍ ഇന്നലെ പറഞ്ഞിരുന്നത്.
വനിത കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് ഉത്രയുടെ കുടുംബത്തിന് അനുകൂലമായ ഉത്തരവ് ഉണ്ടായത്. നേരത്തെ സൂരജിന്റെ മാതാപിതാക്കളുടെ കൂടെ കഴിയുന്ന കുട്ടിയെ വിട്ടുകിട്ടണമെന്ന് ഉത്രയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കൊല്ലം അഞ്ചലിൽ യുവതിയെ ഭർത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കും. ഒന്നാം പ്രതി സൂരജിന്‍റെ കുടുംബാംഗങ്ങൾക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. കോടതി കസ്റ്റഡിയിൽ വിട്ടു നൽകിയ പ്രതികളെ കൂടുതൽ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും.ദ്യക്സാക്ഷികൾ ഇല്ലാത്തതിനാൽ പരമാവധി ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇതു കൂടി പരിഗണിച്ചാണ് കോടതി പ്രതികളെ റിമാന്‍ഡ് ചെയ്യാതെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.