കഴിഞ്ഞ ദിവസം പത്രത്തിൽ പങ്കുവച്ച ഒരു മാട്രിമോണിയല്‍ പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച ഒരു യുവതി വാക്സിനേഷന്‍ കഴിഞ്ഞ വരനെ തേടുന്നു എന്ന രീതിയിലാണ് പരസ്യം. ശശി തരൂർ ഉൾപ്പെടെയുള്ള നിരവധി പ്രമുഖരാണ് ഈ വിവാഹ പരസ്യം ഷെയർ ചെയ്തത്.
യുവതി കോവിഷീല്‍ഡ് വാക്സീൻ ആണ് സ്വീകരിച്ചത്. ഇതേ വാക്സീൻ സ്വീകരിച്ചവർക്കാണ് പരസ്യത്തിൽ മുൻഗണന. ഇത് യഥാർഥത്തില്‍ ആരെങ്കിലും കൊടുത്ത പരസ്യമാണോ എന്ന് സോഷ്യൽ മീഡിയയിൽ സംശയം ഉയർന്നിരുന്നു. ഗോവയിലെ അല്‍ഡോണയിലുള്ള സാവിയോ ഫിഗ്വേയര്‍ഡോ എന്ന കമ്യൂണിറ്റി ഫാര്‍മിസിസ്റ്റ് ആണ് ഈ പരസ്യത്തിന് പിന്നിൽ എന്ന് പിന്നീട് വ്യക്തമായി.
വാക്സിനേഷന്‍ ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ക്യാംപെയ്നിന്റെ ഭാഗമായാണ് സാവിയോ പരസ്യം നൽകിയത്. വാക്സിനേഷന്‍ സെന്ററിന്റെ അഡ്രസും ഫോണ്‍ നമ്പറുമടക്കമുള്ള വിവരങ്ങളും പുതുക്കിയ തിയതിയുമെല്ലാം പരസ്യത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്. വ്യാജ പരസ്യത്തില്‍ സ്വന്തം നമ്പറാണ് സാവിയോ നല്‍കിയിരുന്നത്. പരസ്യം വൈറലായതോടെ നിരവധി പേരാണ് തന്നെ വിളിക്കുന്നതെന്ന് സാവിയോ പറയുന്നു.