Wednesday 21 April 2021 12:10 PM IST : By സ്വന്തം ലേഖകൻ

40 ദിവസം കാണാമറയത്ത്, സുബീറയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ: പ്രതി നൽകിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

subeera-514

കഞ്ഞിപ്പുര ചോറ്റൂർ ചുള്ളിച്ചോല ചെങ്കൽ ക്വാറിക്കു സമീപം പറമ്പിൽ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. വൈകിട്ടു 4ന് പൊലീസിന്റെ സാന്നിധ്യത്തിൽ മണ്ണുമാന്തി ഉപയോഗിച്ചു സ്ഥലത്തെ മണ്ണ് നീക്കിയപ്പോഴാണ് മൃതശരീരം കണ്ടത്. കഞ്ഞിപ്പുര ചോറ്റൂരിൽ നിന്ന് 40 ദിവസം മുൻപ് കാണാതായ സുബീറ ഫർഹത്തിന്റേ(21)താണ് മൃതദേഹമെന്നു പൊലീസ് സ്ഥിരീകരിച്ചു. നാട്ടുകാരൻ തന്നെയായ പ്രതി വരിക്കോടൻ വീട്ടിൽ മുഹമ്മദ് അൻവറി(38)നെ പൊലീസ് അറസ്റ്റ് ചെയ്തു. 

കസ്റ്റഡിയിലായിരുന്ന പ്രതി നൽകിയ വിവരമനുസരിച്ചാണ് മരിച്ച യുവതിയുടെ വീട്ടിൽനിന്ന് ഏകദേശം 350 മീറ്റർ അകലെയുള്ള പറമ്പിൽ മൃതദേഹം കണ്ടെത്തിയത്. ലൈംഗിക പീഡനത്തിനുശേഷമുള്ള കൊലപാതകമാണെന്നു പൊലീസ് സംശയിക്കുന്നു. വിദഗ്ധരുടെ സാന്നിധ്യത്തിൽ ഇന്നു രാവിലെ ഇൻക്വസ്റ്റ് നടത്തും. വെട്ടിച്ചിറയിലെ ഡെന്റൽ ക്ലിനിക്കിൽ ഡോക്ടറുടെ സഹായിയായി ജോലി ചെയ്തിരുന്ന സുബീറ ഫർഹത്തിനെ  മാർച്ച് 10 മുതലാണ് കാണാതായത്. വീട്ടിൽ നിന്നു രാവിലെ ക്ലിനിക്കിലേക്കിറങ്ങിയതായിരുന്നു.

ജോലിക്ക് എത്താതിരുന്ന ഫർഹത്തിന്റെ വിവരങ്ങൾ ക്ലിനിക്കിൽ നിന്നു ഡോക്ടർ അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം വീട്ടുകാർ അറിയുന്നത്.  വിദേശത്ത് ജോലിയുള്ള കഞ്ഞിപ്പുര കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകളായ സുബീറ ഫർഹത്ത് വിവാഹമോചിതയാണ്. ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസ്, സ്പെഷൽ ബ്രാഞ്ച് എസ്പി ഷാജു കെ.ജോൺ, വളാഞ്ചേരി ഇൻസ്പെക്ടർ പി.എം.ഷമീർ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു. തിരൂർ ഡിവൈഎസ്പി കെ.എ.സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും.

കൂടുതൽ വാർത്തകൾ