ഇത്തവണ വിഷു ഒക്കെ ലോക്ക് ആയി എന്ന് പരിഭവിച്ചു ഇരിക്കുന്നവരാണ് എല്ലാവരും. പക്ഷെ എല്ലാ വർഷവും കൈനീട്ടം പോലെ അമ്മ അയച്ചു കൊടുക്കുന്ന 'വനിത'യുടെ ആ പഴയ വിഷു കവർ ചിത്രം ഉള്ളത് കൊണ്ട് പരിഭവം ഒട്ടും ഇല്ലാത്ത ഒരാളുണ്ട്. കൊച്ചി ടോക് എച്ച് പബ്ലിക് സ്കൂളിൽ അധ്യാപികയായ രമ്യ കൃഷ്ണൻ.
വർഷങ്ങൾക്കു മുമ്പുള്ള വനിതയുടെ ഈ വിഷു പതിപ്പിൽ കവർ ചിത്രത്തിലെ ആ പാവാടക്കാരി രമ്യയാണ്. ആ കവർ ചിത്രം പിറന്ന കഥ രമ്യ വനിതാ ഓണ്ലൈനോട് പറയുന്നു. ''എന്റെ അമ്മയുടെ കോളേജിലെ ഒരു കൂട്ടുകാരിയുടെ അമ്മ ആയിരുന്നു അന്ന് വനിതയുടെ പത്രാധിപ സമിതി അംഗവും അസിസ്റ്റന്റ് എഡിറ്ററും ഒക്കെ ആയിരുന്ന ഇന്ദു ബി. നായർ. ഇന്ദു ആന്റി ആണ് വിഷു സ്പെഷ്യൽ കവറിന് വേണ്ടി എന്നെ കൊണ്ട് ചെല്ലാൻ അമ്മയോട് പറഞ്ഞത്.
അന്ന് ഞാൻ തീരെ ചെറിയ കുട്ടിയാ. എൽപി സ്കൂളിൽ പഠിക്കുന്നു. ഞാനും അമ്മയും കൂടി ആണ് ഷൂട്ട് നടക്കുന്ന സ്റ്റുഡിയോയിലേക്ക് പോയത്. എം.ടി. സേവ്യർ ആയിരുന്നു ഫോട്ടോഗ്രാഫർ.
പക്ഷെ, ഇപ്പോഴും അതിനേക്കാളൊക്കെ ഓർമ ഉള്ള മറ്റൊരു കാര്യമുണ്ട്. ഷൂട്ടിങ്ങിന് ശേഷം 'വനിത'യുടെ എല്ലാമെല്ലാമായ മിസിസ് കെ.എം. മാത്യുവിന്റെ വീട്ടിൽ ഞങ്ങൾക്കായി വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം ഒരുക്കിയിരുന്നു. പാചക വിദഗ്ധയായ കൊച്ചമ്മയുടെ കൈപുണ്യം നിറഞ്ഞ കറികൾ മുതൽ ഡെസേർട് വരെയുള്ള ഓരോ വിഭവവും രുചിച്ചു നോക്കിയത് ഇപ്പോഴും നാവിൻ തുമ്പിലുണ്ട്. ചെറിയ വിഭവങ്ങൾ പോലും ഡൈനിങ്ങ് ടേബിളിൽ പ്രസന്റു ചെയ്തിരുന്ന രീതിയും മനസ്സിലുണ്ട്.
പിന്നെയും പല വട്ടം വനിതയുടെ പേജുകളിൽ മുഖം അച്ചടിച്ചു വന്നിട്ടുണ്ടെങ്കിലും ഈ വിഷു ചിത്രം നൽകുന്ന നൊസ്റ്റാൾജിയ കുറച്ചു സ്പെഷ്യലാണ്...''