Tuesday 21 December 2021 11:23 AM IST

‘പൊട്ടിയ ടാപ്പല്ല പ്രശ്നം, അതുപോലും നന്നാക്കാത്ത പുരുഷന്റെ ആറ്റിറ്റ്യൂഡ് ആണ് പ്രശ്നം’: പുതുതലമുറ പ്രതികരിക്കുന്നു

Roopa Thayabji

Sub Editor

wedding-concepts

വിവാഹത്തെക്കുറിച്ചുള്ള എല്ലാ സങ്കൽ പങ്ങളും കോവിഡ് മാറ്റിയെഴുതി. മാസ്കിട്ട്, സാനിെെറ്റസ് ചെയ്ത്, സാമൂഹിക അകലം പാലിച്ച്, സര്‍ക്കാര്‍ നിബന്ധനകളില്‍ അ ന്‍പതോ നൂറോ മാത്രം അതിഥികളുമായി വിവാഹാഘോഷം. കഴിഞ്ഞ ഒന്നര വർഷക്കാലമായി നമ്മൾ കാണുന്ന മിക്കവാറും വിവാഹവാർത്തകളെല്ലാം ഇത്തരത്തിലാണു തുടങ്ങുന്നത്. എന്നാൽ വിവാഹത്തോടനുബന്ധിച്ചുള്ള ഹൽദി ചടങ്ങിനു ശേഷം വധുവിനെ കടലിൽ മുക്കി കുളിപ്പിച്ച കൂട്ടുകാരുടെ വിഡിയോ വൈറലാകുകയും ചെയ്തു.

ആർഭാടവും ആൾക്കൂട്ടവുമൊന്നും ഇല്ലാതെ ചെ റിയ ചടങ്ങായി വിവാഹം നടത്തുമ്പോൾ ചെലവു വ ളരെ കുറച്ചു മതിയെന്നാണ് മിക്കവരുടെയും ചിന്ത. ഒ രു വേദിയിൽ നൂറു പേരെ മാത്രമേ പാടുള്ളൂ എന്നതുകൊണ്ട് അടുത്തടുത്തുള്ള ആറു വേദികൾ ഒരു വിവാഹത്തിനായി ബുക്ക് ചെയ്ത് 600 പേരെ ‘സാമൂഹിക അകലം പാലിച്ച്’ വിവാഹത്തിൽ പങ്കെടുപ്പിച്ച സംഭവവും, വിമാനം ബുക്ക് ചെയ്ത് ആകാശത്തു വച്ചു നടത്തിയ കല്യാണവുമൊക്കെ നമ്മൾ കണ്ടു. എല്ലാവരും ചേര്‍ന്നുള്ള ആഘോഷമില്ലാതെ എന്തു കല്യാണം എന്നു പറഞ്ഞു വിവാഹം മാറ്റിവച്ചവരുമുണ്ട്.

േകാവിഡ് പശ്ചാത്തലത്തില്‍ ചെറുപ്പക്കാരുടെ വിവാഹസങ്കല്‍പങ്ങളില്‍ എന്തുമാറ്റം ഉണ്ടായെന്നറിയാനാണ് വനിത സര്‍േവ നടത്തിയത്. മിതജീവിതവും മിതവിവാഹവും മാത്രമല്ല, പങ്കാളിയെ തേടുമ്പോൾ പോലും കോവിഡ് മുക്തിയും വാക്സീൻ സർട്ടിഫിക്കറ്റുമൊക്കെ കടന്നു വരുന്നുവെന്നും കേട്ടിരുന്നു. വ്യക്തിവിവരങ്ങൾ രേഖപ്പെടുത്താതെ, 18നും 40നും ഇടയിൽ പ്രായമുള്ള 1300ലധികം പേർ ഉത്തരം രേഖപ്പെടുത്തിയ സർവേയിലെ വിവരങ്ങളിതാ. സർവേയിൽ പ ങ്കെടുത്ത 32 ശതമാനം പേർ പുരുഷന്മാരാണ്.

ക്വാറന്റീൻ’ മാറുമല്ലോ

കോവിഡ് നിയന്ത്രണങ്ങൾ മാറി സ്കൂൾ തുറന്നതു പോലെ വിവാഹങ്ങളുടെയും ‘ക്വാറന്റീൻ’ അവസാനിച്ചെന്നാണ് സർവേയിൽ പങ്കെടുത്ത മിക്കവരും പ്രതീക്ഷിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ മാറിക്കഴിഞ്ഞാൽ പഴയതുപോലെ ആർഭാടമായി തന്നെ വിവാഹം നടത്തണമെന്നു പ്രതികരിച്ചവരാണ് ഭൂരിഭാഗവും, 66 ശതമാനം. ആളുകളെ വളരെ കുറച്ചു ലളിതമായി വിവാഹം നടത്തിയാൽ മതിയെന്നു പറഞ്ഞത് 34 ശതമാനം പേരാണ്. വിവാഹ ചടങ്ങിന് അഞ്ഞൂറുമുതൽ ആയിരം പേരെ വരെ പങ്കെടുപ്പിക്കണം എന്നാണ് 66 ശതമാനവും അഭിപ്രായപ്പെട്ടത്. ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന വിവാഹത്തിന് എന്തിനാണ് ആളും ആർഭാടവും കുറയ്ക്കുന്നതെന്നു ന്യൂ ജനറേഷൻ ചോദിക്കുന്നു.

‘‘2019 ഡിസംബറിലാണ് വിവാഹനിശ്ചയം കഴിഞ്ഞത്. അടുത്ത ഓണത്തിനു വിവാഹം നടത്തി ആൽബിനൊപ്പം യുകെയിലേക്കു പറക്കാനും പ്ലാൻ ചെയ്തിരുന്നു. പക്ഷേ, കോവിഡും ലോക്ഡൗണും എല്ലാം താറുമാറാക്കി. വിവാഹം നിശ്ചയിച്ചിരുന്ന ദിവസം നാട്ടിലേക്കു വരാൻ പോലും അവർക്കായില്ല. അതോടെ വിവാഹം നീട്ടിവച്ചു. ഒന്നോ ര ണ്ടോ മാസത്തിനുള്ളിൽ വിവാഹം നടത്താമെന്നായിരുന്നു ആദ്യം കരുതിയത്. പക്ഷേ, ഓരോ മാസവും കോവിഡ് കൂടിക്കൂടി വന്നു. ഇനി നിയന്ത്രണങ്ങളെല്ലാം മാറിയിട്ടു മതി കല്യാണമെന്നാണ് തീരുമാനം. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ആഘോഷമായുള്ള വിവാഹമാണ് മനസ്സിൽ. അതിനു വേണ്ടി എത്ര നാളു വേണമെങ്കിലും കാത്തിരിക്കും.’’ തിരുവനന്തപുരത്ത് ആർക്കിടെക്ടായ അഞ്ജലിക്ക് ഈ ‘വെയ്റ്റിങ് ടൈം’ അൽപം സ്വീറ്റാണ്.

കോവിഡ് മാനദണ്ഡങ്ങൾ കർശനമായതോടെ ഏറ്റവും ചുരുങ്ങി 20 പേർ വരെ പങ്കെടുത്തുള്ള വിവാഹങ്ങളും നമ്മുടെ നാട്ടിൽ നടന്നു. അതിൽ നിന്നൊക്കെ മാറി 200 പേർ വരെ ആഘോഷങ്ങളിൽ പങ്കെടുക്കാമെന്ന സ്ഥിതിയെത്തി ഇപ്പോൾ. പക്ഷേ, ഈ രീതിയോടൊന്നും മനസ്സു കൊണ്ട് ചേർന്നുനിൽക്കാൻ മിക്കവർക്കും താത്പര്യമില്ല. നൂറിൽ താഴെ ആളുകൾ മാത്രം പങ്കെടുക്കുന്ന വിവാഹം ഇഷ്ടപ്പെടുന്നത് ഒൻപതു ശതമാനം പേർ മാത്രമാണ്. നൂറു മുതൽ അഞ്ഞൂറു വരെ ആളുകൾ വിവാഹത്തിനു വേണമെന്നാണ് 25 ശതമാനത്തിന്റെയും മനസ്സിൽ. അതായത് 91 ശതമാനം പേരും നിയന്ത്രണങ്ങൾ മാറി വരുന്ന കാലം കാത്തിരിക്കുന്നു എന്നർഥം.

പ്രായം വെറും ‘നമ്പര’ല്ല

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതു സംബന്ധിച്ച് പല വാദങ്ങൾ അടുത്തിടെ ഉയർന്നുവന്നു. അവ എ ന്തു തന്നെയായാലും തങ്ങളുടെ വിവാഹപ്രായം സംബന്ധിച്ച് ആണിനും പെണ്ണിനും വ്യക്തമായ തീരുമാനമുണ്ട്. ‘എട്ടും പൊട്ടും’ തിരിയാത്ത പ്രായത്തിൽ കല്യാണത്തിലേക്ക് കാൽവയ്ക്കാനൊന്നും അവർ തയാറല്ല.

ഏതു പ്രായത്തിൽ വിവാഹം കഴിക്കുന്നതാണു നല്ലത് എന്ന ചോദ്യം ആൺകുട്ടികളോടും പെൺകുട്ടികളോടും വെവ്വേറെയാണു ചോദിച്ചത്. 26 വയസ്സു മുതൽ 30 വയസ്സു വരെയാണ് വിവാഹത്തിനു പറ്റിയ പ്രായമെന്നാണ് 74 ശതമാനം പുരുഷന്മാരും പ്രതികരിച്ചത്. എന്നാൽ 25 മുതൽ 29 വരെയുള്ള പ്രായത്തിലാണ് വിവാഹം വേണ്ടതെന്നു പറഞ്ഞത് 70 ശതമാനം പെൺകുട്ടികളാണ്. വിദ്യാഭ്യാസവും കരിയറുമൊക്കെ കൈപ്പിടിയിൽ ഒതുക്കിയ ശേഷം വിവാഹത്തിലേക്കു കടക്കുന്നതാണ് നല്ലതെന്ന് അവർ തീരുമാനിച്ചു എന്നർഥം.

‘‘ഡിഗ്രി ഒന്നാം വർഷം മുതൽ വീട്ടിൽ പലരും വിവാഹാലോചനയുമായി വന്നിരുന്നു. ബന്ധുക്കളുടെ കല്യാണത്തിനോ മറ്റോ പോയാൽ പറയുകയും വേണ്ട. പിജിക്ക് ചേർന്നതോടെ ‘ഇനി എന്നു കെട്ടിക്കാനാ’ എന്നായി ചോദ്യം. അച്ഛനും അമ്മയും എന്റെ തീരുമാനത്തിന് കട്ട സപ്പോർട്ടായിരുന്നു. ജെആർഎഫ് കിട്ടി റിസർച്ച് ചെയ്യുകയാണിപ്പോൾ. ഒരു വർഷം കൂടി കഴിഞ്ഞാൽ പേരിന്റെ അറ്റത്ത് ഡോക്ടർ എന്നു ചേർക്കാം. ഡിഗ്രി പാസാകാത്ത അമ്മ എന്നു പറയുന്നതിനെക്കാൾ മക്കൾക്ക് അഭിമാനം ഡോക്ടറേറ്റുള്ള, ജോലിയുള്ള അമ്മ എന്നു പറയുന്നതാകും. പിന്നെ, ഇപ്പോൾ വരുന്ന കല്യാണാലോചനകളുടെ ഗ്രേഡും മെച്ചപ്പെട്ടു. 27 വയസ്സേ ആയിട്ടൂള്ളൂ, ജോലി കൂടി കിട്ടിയിട്ടു മതി കല്യാണം എന്നാണ് തീരുമാനം.’’ ജർമനിയിൽ നിന്ന് വിഡിയോ കോളിലൂടെ ഇതു പറയുമ്പോൾ കോട്ടയം സ്വദേശിയായ ഐറിൻ ത്രില്ലിലായിരുന്നു.

30 വയസ്സു കഴിഞ്ഞു മതി വിവാഹം എന്ന് സർവേയിൽ ഉത്തരം രേഖപ്പെടുത്തിയ 12 ശതമാനം പേരും ആ ത്രില്ലിലാണ്. ഇവരൊക്കെ 30 വയസ്സു കഴിഞ്ഞു വിവാഹത്തിനു തയാറാകുമ്പോൾ 31 മുതൽ 35 നു മുകളിൽ വരെ വിവാഹത്തിനു നല്ല പ്രായമെന്നു കുറിച്ച 24 ശതമാനം പുരുഷന്മാർ കാത്തുനിൽപ്പുണ്ട്.

‘ആണുകാണലും’ വേണ്ടേ?

നിവിൻ പോളി നായകനായ ‘ഓം ശാന്തി ഒാശാന’ സിനിമയിലെ ഒരു സ്വപ്നരംഗമുണ്ട്. നായകനെ ‘ആണുകാണാൻ’ നായികയും അച്ഛനമ്മമാരും വരുന്നു. നാണിച്ച്, തലകുനിച്ച് ചായ ട്രേയുമായി നായകൻ രംഗത്ത്... അത്ര ഡെക്കറേഷനൊന്നും വേണ്ടെങ്കിലും പെണ്ണുകാണൽ പോ ലെ വരന്റെ വീടും പരിസരവും നേരിൽ കാണാന്‍ ഒരു ആ ണുകാണല്‍ തീർച്ചയായും വേണമെന്നാണ് 91 ശതമാനം പേരും സർവേയിൽ പ്രതികരിച്ചത്. ഇവരിൽ 40 ശതമാനം പേർ പുരുഷന്മാരാണ്.

‘‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ റിലീസായ സമയത്ത് ഒരുപാടു പേർ ചോദിച്ചു അടുക്കളയിലെ പൊട്ടിയ ടാപ്പ് അത്ര തലവേദനയാണോ എന്ന്. പൊട്ടിയ ടാപ്പല്ല, അടുക്കളയിലെ ആ ചെറിയ പ്രശ്നം പോലും പരിഹരിച്ചു നൽകാൻ മുതിരാത്ത പുരുഷന്റെ ആറ്റിറ്റ്യൂഡ് ആണ് യഥാർഥ വില്ലൻ. ഒരു ടാപ്പ് പൊട്ടിയാൽ തനിയെ മാറ്റാനൊക്കെ ഇന്നത്തെ പെൺകുട്ടികൾക്ക് അറിയാം. അതിനവർക്ക് ഒരു പ്ലംബറുടെയും ആവശ്യമില്ല.

വിവാഹത്തിനു മുൻപ് കാരണവന്മാർ മാത്രമല്ല, പെൺകുട്ടിയും വരന്റെ വീടു കാണണം. കുറച്ചു കൂട്ടുകാരുമൊത്ത് നേരിട്ടങ്ങു പോണമെന്നേ. അതു മുന്നറിയിപ്പ് നൽകാതെയായാൽ അത്രയും നല്ലത്.’’ വിവാഹമാലോചിക്കുമ്പോൾ വരന്റെ വീട്ടുകാർക്ക് ഉറപ്പായും ഈ സർപ്രൈസ് നൽകുമെന്ന് കോഴിക്കോട് സ്വകാര്യബാങ്കിൽ ജോലി ചെയ്യുന്ന നിത്യ പറയുന്നു. നിലവിലെ രീതി മതിയെന്ന് ഉറപ്പിച്ചു പറയുന്ന നാലു ശതമാനത്തിന് നിത്യയുടെ വാക്കുകൾ ഉൾക്കൊള്ളാൻ കുറച്ചു ബുദ്ധിമുട്ടായേക്കും.