രണ്ടര വയസ്സായ ഏകലവ്യന്റെ മരണത്തിൽ അമ്മയും കാമുകനും അറസ്റ്റിലായി. ഇവരുടെ നിരന്തര മർദനത്തിലാണെന്നു കുട്ടി മരിക്കാനിടയായതെന്നു പൊലീസ്. വർക്കല അയന്തി പന്തുവിളയിൽ വാടകയ്ക്ക് താമസിച്ചിരുന്ന അമ്മ ഉത്തരയും(21) കാമുകൻ രജീഷിന്റെയും(26) മർദനത്തിൽ കുട്ടിയുടെ ചെറുകുടൽ പൊട്ടുകയും തലച്ചോറിൽ രക്തസ്രാവം ഉണ്ടാവുകയും ചെയ്തതായി പോസ്റ്റ് മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
കുട്ടിയുടെ പിതാവായ കൊല്ലം കുളത്തൂപുഴ സ്വദേശി മനുവാണ് മരണത്തിൽ ദുരൂഹത ആരോപിച്ചു പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് വയറുവേദനയുടെ പേരിൽ കുട്ടിയുമായി ഉത്തര വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. ഗുരുതരമാണെന്നു ഡോക്ടറുടെ നിർദേശത്തെ തുടർന്നു വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അവശനിലയിലായ കുട്ടിയെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ എത്തിച്ചത്. തുടർന്നാണ് കുട്ടിയുടെ മരണം.
ആശുപത്രിയിൽ ഇവർക്കൊപ്പമുണ്ടായിരുന്ന മനു മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ചു പോലീസിനെ സമീപിച്ചതോടെയാണു കൊലപാതക വിവരം പുറത്തുവന്നത്. മനുവുമായി പിണങ്ങി ഉത്തര രണ്ടു മാസമായി മാവിൻമൂട് ചിറ്റാഴികോട് സ്വദേശിയായ രജീഷിനൊപ്പമാണ് അയന്തിയിലെ വാടകവീട്ടിൽ കഴിഞ്ഞത്. കുട്ടിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി മനു നൽകിയ കേസും നിലനിൽക്കുന്നുണ്ട്. കുട്ടിയെ ഒഴിവാക്കി രജീഷിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ഉത്തര ക്രൂരത കാട്ടിയതെന്ന് പൊലീസ് പറയുന്നു.