Thursday 28 January 2021 04:20 PM IST : By സ്വന്തം ലേഖകൻ

ആരതി ഉഴിഞ്ഞു പൂജിച്ചു, ദേവീഭാവത്തില്‍ ഋതുമതിയായ എന്റെ മകൾ: ആർത്തവം അശുദ്ധമല്ല ഇവിടെ ആഘോഷമാണ്: കുറിപ്പ്

vinod-karthika

ആർത്തവത്തിന്റെ പേരിൽ അകറ്റിനിർത്തുന്നവളല്ല ആദരിക്കപ്പെടുന്നവൾ കൂടിയാണ് പെണ്ണെന്ന് ഓർമ്മിപ്പിക്കുകയാണ് വിനോദ് കാർത്തിക. ആർത്തവത്തെ അശുദ്ധമാക്കുന്നു എന്ന് മുൻനിധിയെഴുതുന്നവർ അതെങ്ങനെ ആഘോഷിക്കപ്പെടുന്നു എന്നു കൂടി തിരിച്ചറിയണമെന്ന് വിനോദ് പറയുന്നു. സ്ത്രീത്വത്തിന്റെ മഹനീയ ഭാവത്തിലേക്ക് കടന്ന തന്റെ മകളുടെ ഋതുമതി ചടങ്ങിനെ മുൻ നിർത്തിയാണ് വിനോദിന്റെ ഹൃദ്യമായ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പ്:

ഋതുമതി...

അങ്ങനെ എന്റെ പാത്തുവും ഋതുമതിയായി..!!

കാലങ്ങൾ കടന്നു പോയതിന്റെ ഓർമപ്പെടുത്തലായി,നാഴികക്കല്ലായി,എന്റെ മകളും ജീവിതത്തിന്റെ ഒരേട് കൂടി കടന്നു.സ്ത്രീ എന്ന പൂർണ്ണതയുടെ മഹനീയ ഭാവത്തിലേയ്ക്ക്

കഴിഞ്ഞ ഒൻപത് ദിവസങ്ങൾ അവൾക്ക് ശാരീരികമായ അതിനോട് പൊരുത്തപ്പെടാനും മാനസികമായ കരുത്തും ഞങ്ങൾ പകർന്നു .ദേഹ പുഷ്ടിക്ക് വിശേഷപ്പെട്ട ആഹാരങളും. കരിപ്പട്ടി, മുട്ട, എള്ളെണ്ണ അരിപ്പൊടി എന്നിവ ചേർത്ത് ഉരുളയാക്കിയെടുക്കുന്ന പോഷകസാന്ദ്രമായ ഒരു വിഭവമാണ് ഇതിൽ പ്രധാനം.

ഇന്നായിരുന്നു അവൾക്ക് പൂജ...!!

ആർത്തവം അശുദ്ധമെന്നാണു ഹൈന്ദവതയിലെന്നു കൊട്ടിഘോഷിക്കുന്നവർ ഒരിക്കൽ എങ്കിലും അറിയണം,കാണണം.ആർത്തവം എങ്ങനെ ആഘോഷിക്കപ്പെടുന്നെന്നു..

അരിപ്പൊടി കൊണ്ട് കോലം വരച്ചു അതിൽ മഞ്ഞൾ നിറച്ച് ഇല വച്ചു നെല്ല് വിതറി,അരുണനെയും വരുണനെയും പഞ്ചഭൂതങളെയും സമർപ്പിച്ച്, പുരോഹിതൻ സ്വയം ദേഹശുദ്ധി വരുത്തി,പൂജാ സാധനങളും ശുദ്ധി വരുത്തി.പൂജയിൽ മന്ത്രം പിഴയ്ക്കാതിരിക്കാൻ എകാഗ്രമായി ഇരുന്ന്, ശേഷം നിലവിളക്ക് കൊളുത്തി,നൂൽ കൊരുത്ത കുടത്തിൽആലില,മാവില ഒക്കെ ചേർത്ത് ചിത്രവർണ്ണപ്പട്ടിൽ പൊതിഞ്ഞ സ്നാന കുംഭം ഒരുക്കി.പേരും നാളും പറഞ്ഞു വിഘ്നങൾ ഇല്ലാതാക്കി ഗണപതിക്ക് സമർപ്പിച്ചു.

മുറ്റത്ത് ഒരുക്കിയ പീഠത്തിൽ ഋതുമതിയെ ഇരുത്തി മഞ്ഞൾ തേച്ച് പഞ്ചഗവ്യം കൊണ്ട് ദേഹശുദ്ധി വരുത്തി പൂമാല ചാർത്തി,ദർഭ പുല്ല് കൈയ്യിൽ കൊടുത്തു.

പനിനീർ കുടഞ്ഞു പുഷ്പങ്ങൾ വിതറി ആരതി ഉഴിഞ്ഞു പൂജിച്ചു

കുംഭ സ്നാനം നടത്തി.

ശേഷം കുളിച്ചു പുതു വസ്ത്രങളും ആഭരണങ്ങളും അണിഞ്ഞു ദേവീ ഭാവത്തിൽ എത്തുന്നു.അതേ, ഋതുമതിയായി പെൺകുട്ടിക്ക് ഹൈന്ദവതയിൽ ദേവീഭാവവും സ്ഥാനവുമാണു നൽകുന്നത്.സമ്മാനങളും പുതു വസ്ത്രങളും നൽകി ബന്ധുക്കളും അയൽക്കാരും ആഘോഷമാക്കുന്നു.

ആർത്തവ സമയത്ത് ശരീരത്തിൽ പ്രകടമാകുന്ന മാറ്റങ്ങളും സങ്കോചവും പരിഭ്രമവും ഒക്കെ മാറ്റി നിനക്ക് ഇനി ദൈവത്തിന്റെ പരിശുദ്ധിയും പാവനതയുമെന്നു കൽപ്പിച്ചു ആർത്തവം അയിത്തമോ അശുദ്ധിയൊ അല്ലെന്ന് മാനസികമായി ഉദ്ബോധിപ്പിക്കുന്നു.ഈ ആഘോഷങ്ങൾ

ഋതുമതികൾക്ക് സ്വന്തം ശരീരത്തിൽ നടക്കുന്ന മാറ്റങ്ങളെപ്പറ്റി വന്നുപെടാവുന്ന സന്ദേഹങ്ങൾക്കും സംശയങ്ങൾക്കും അറുതിവരുത്താൻ സഹായകമാണു ഇത്തരം ചടങ്ങുകൾ. വരും തലമുറകൾക്കായി സമൂഹം അതിന്റെ ഊർവരത ഒരിക്കൽക്കൂടി ഉറപ്പാക്കുന്ന, എല്ലാവരും പങ്കുവക്കുന്ന ആ സന്തോഷത്തിന്റെ ദിനങ്ങൾ പെൺകുട്ടികൾക്ക് ആത്മവിശ്വാസം പകരാനും സഹായകരമാണു.

വിദ്യാഭ്യാസം സാർവത്രികമായതോടെ ആധുനികവൈദ്യശാസ്ത്രവും ശരീരശാസ്ത്രവും യുക്തിവാദവും

വ്യാപകമായി ചർച്ചചെയ്യപ്പെട്ടു തുടങ്ങിയപ്പോൾ സാംസ്കാരികസങ്കല്പങ്ങളിൽ അതുകൊണ്ടുവന്ന മാറ്റങ്ങൾ കാരണമായി പിൽക്കാലത്ത് ഈ ആഘോഷം കേരളത്തിൽ നിലച്ചുപോയി.

തിരണ്ട് കല്യാണം എന്നത് ധൂർത്തിന്റെയും ആഢംബരത്തിന്റെതും ആക്കി തീർത്ത പഴയ കാല സമൂഹം ഉദ്ദേശ ശുദ്ധിയിൽ നിന്നും വ്യതിചലിച്ചു,അയിത്തമെന്നൊ അശുദ്ധിയെന്നൊ ഒക്കെ വരുത്തി തീർത്തു.

ആചാരങ്ങൾ അനാചാരങ്ങളായി മുദ്ര കുത്തുന്നതിനു മുൻപേ അതിനു പിറകിലെ ഉദ്ദേശങളെ നാം തിരിച്ചറിയണം.നാം തിരികെ നടക്കണം,നല്ല ചിന്തകളുടെയും ആചരങളുടെയും പിറകെ...

തിരികെ പോകേണ്ടത് ആവശ്യമാണ്‌,ഹൈന്ദവതയിൽ അനാചാരമെന്ന് മുദ്ര കുത്താൻ വെമ്പുന്ന്വരുടെ മുൻപിൽ ആർത്തവത്തിനു ആഘോഷവും മാനസിക കരുത്തും നൽകുന്ന ഇത്തരം ഇടങൾ ഉണ്ടാകണം.

മണിയൊച്ചയും മന്ത്രവും ധൂപവും ഒക്കെ ചേരുന്ന സമയത്ത് അവൾ ദേവീ ഭാവത്തിൽ ഉയരട്ടെ...

ആർത്തവത്തിനു പുതുഭാക്ഷ്യം ചമയ്ക്കുന്നവർക്ക് നല്ല മറുപടി തന്നെയാകട്ടെ ഇത്തരം ചടങുകൾ...!!!

ഓരോ ആർത്തവങളും ഇത്തരം രീതിയിൽ ആഘോഷിക്കപ്പെടട്ടെ,ദേവിയുടെ തൃപൂത്ത് ചടങ്ങ് പോലെ..

"യത്ര നാര്യസ്തു പൂജന്ത്യേ രാമന്തേ തത്ര ദേവതാം;

യത്രൈ താസ്തുന പൂജന്ത്യേ സർവാ സ്തത്രാ ഫലാഃ ക്രിയാഃ"