Saturday 06 February 2021 10:39 AM IST : By സ്വന്തം ലേഖകൻ

വീട്ടിലെ പ്രശ്നങ്ങളിൽ മനംമടുത്തു; ജീവനൊടുക്കാൻ തീരുമാനിച്ചപ്പോൾ ഏറെ സ്നേഹിച്ചിരുന്ന അമ്മയെയും കൂടെക്കൂട്ടി, ഞെട്ടൽ മാറാതെ ബന്ധുക്കൾ

vipinmmmfdsds

നെയ്യാറ്റിൻകര പെരുങ്കടവിളയ്ക്കു സമീപം അമ്മയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ച നിലയിൽ. ആങ്കോട് തലമണ്ണൂർക്കോണം മോഹനവിലാസത്തിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ മോഹനകുമാരി (63), മകൻ കണ്ണൻ എന്നു വിളിക്കുന്ന വിപിൻ (33) എന്നിവരാണ് മരിച്ചത്.

വിപിൻ സ്വകാര്യ ഹാർഡ്‌വെയർ സ്ഥാപനത്തിൽ ഡ്രൈവറും സെയിൽസ്മാനുമാണ്. മോഹനകുമാരിയും വിപിനിന്റെ ഭാര്യ മായയും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീട്ടിലെ പ്രശ്നങ്ങളെത്തുടർന്ന് വിപിൻ ജീവനൊടുക്കാൻ തീരുമാനിച്ചപ്പോൾ ഏറെ സ്നേഹിച്ചിരുന്ന അമ്മയെയും ഒപ്പം കൂട്ടുകയായിരുന്നുവെന്നു കരുതുന്നതായി ബന്ധുക്കൾ മൊഴി നൽകി.

"ഭാര്യയെങ്കിലും മനസമാധാനത്തോടെ ജീവിക്കട്ടെ" എന്നെഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ദുരൂഹതകളില്ലെന്നാണു പ്രാഥമിക നിഗമനം. മായയും ദൗത്യയും ഒരാഴ്ചയായി ചൂഴാറ്റുകോട്ടയിലെ അവരുടെ വസതിയിലായിരുന്നു. ഇന്നലെ രാവിലെ വിപിനെ ഫോണിൽ ലഭിക്കാത്തതിനെത്തുടർന്നു മായ അയൽവാസിയെ വിളിച്ചു. അന്വേഷിക്കാൻ പോയ അയൽവാസിയാണ് മരണവിവരം അറിയുന്നത്. 

ഡിവൈഎസ്പി എ. അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. സംസ്കാരം ഇന്നു മൂന്നിന്. വിപിനിന്റെ ഭാര്യ മായ. മൂന്നു വയസ്സുകാരി ദൗത്യയാണ് മകൾ.

Tags:
  • Spotlight