ഞാൻ വരച്ച ഈ ചിത്രം വിരാട് കോഹ്‌ലിക്കു സമ്മാനിക്കാൻ എന്താണു മാർഗം? നേരിൽ കാണാൻ അവസരം ലഭിക്കില്ലെന്നറിയാം. പക്ഷേ, ചിത്രം അദ്ദേഹത്തിന്റെ പക്കൽ എത്തിക്കാൻ കഴിയില്ലേ? കോഹ്‌ലിയുടെ കടുത്ത ആരാധിക പട്ടം പത്മരാഗത്തിൽ മിനി സതീഷാണ് ഈ ആഗ്രഹത്തിനുടമ.
കഴിഞ്ഞ തവണ താരം എത്തിയപ്പോഴും ഇതേ ആവശ്യവുമായി പലരെയും സമീപിച്ചു. അന്നു നിരാശയായിരുന്നു ഫലം. കെസിഎ ഭാരവാഹികൾ മനസ്സുവച്ചാൽ ഈ ചിത്രം കോഹ്‌ലിയുടെ പക്കൽ എത്തില്ലേ? പ്രതീക്ഷയോടെ അവർ ചോദിച്ചു. 13–ാം വയസ്സിൽ തുടങ്ങിയ വര 40 വർഷം പിന്നിടുന്നു. ഒട്ടേറെ ചിത്രങ്ങൾ വരച്ചു. ആരാധനയാൽ ഒരു സെലിബ്രിറ്റിയുടെ ചിത്രം വരച്ചത് ഇതാദ്യമാണ്. മകൻ ശ്രീഹരിയിലൂടെയാണു ക്രിക്കറ്റിനെ ഇഷ്ടപ്പെട്ടത്. ഇപ്പോൾ ക്രിക്കറ്റിനെക്കാൾ ആരാധന കോഹ്‌ലിയോടായി.
ചിത്രത്തിനു പുറമേ ഹാൻഡ് എംബ്രോയിഡറിയിലും കോഹ്‌ലിയുടെ രൂപം തുന്നിച്ചേർത്തു. ഒരൊറ്റ ദിവസം കൊണ്ടാണു പെയിന്റിങ് തയാറാക്കിയത്. പെയിന്റിങ് പ്രദർശനത്തിനുള്ള തിരക്കിനിടെയായിരുന്നു ഇത്. മൂന്ന് ഏകദിന മത്സരങ്ങളിൽ തുടർച്ചയായി സെഞ്ചുറി നേടി ക്രിക്കറ്റ് പ്രേമികളുടെ ആവേശം വാനോളമുയർത്തിയ കോഹ്‌ലി തന്നെയാണ് ഇത്തവണയും ശ്രദ്ധാ കേന്ദ്രമെന്നും മിനി പറയുന്നു.