വിസ്മയ കേസിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് കിരൺകുമാർ സമർപ്പിച്ച ജാമ്യഹർജി ജില്ലാ സെഷൻസ് കോടതി തള്ളി. സ്ത്രീധനപീഡനം കൊലപാതകത്തിനു തുല്യമാണെന്നും ക്രൂരമായ പ്രവർത്തനമാണ് പ്രതി നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. ഈ ഘട്ടത്തിൽ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും കേസിൽ ഇടപെടാനും പ്രതിക്ക് കഴിയും. പൊലീസിന്റെ അന്വേഷണം പൂർത്തിയായ ശേഷം ജാമ്യാപേക്ഷയുമായി വീണ്ടും ഇതേ കോടതിയെ സമീപിക്കാം. അല്ലെങ്കിൽ മേൽകോടതികളെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
22നു ജാമ്യഹർജി പരിഗണിച്ചപ്പോൾ ഇരു ഭാഗത്തിന്റെയും വിശദമായ വാദം കോടതി കേട്ടിരുന്നു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ ഗവ. പ്ലീഡർ ആർ.സേതുനാഥും പ്രതിഭാഗത്തിനായി ബി.എ.ആളൂരും ഹാജരായി. മുൻപ് ശാസ്താംകോട്ട മജിസ്ട്രേട്ട് കോടതി കിരണിന്റെ ജാമ്യഹർജി തള്ളിയിരുന്നു. ബിഎഎംഎസ് വിദ്യാർഥിനിയായ നിലമേൽ സ്വദേശി വിസ്മയ വി.നായരെ ഭർത്താവായ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്. കിരൺകുമാറിന്റെ പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീട്ടിൽ കഴിഞ്ഞ 21നു പുലർച്ചെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.