Saturday 05 June 2021 10:48 AM IST : By സ്വന്തം ലേഖകൻ

ആ നാളുകളില്‍ സമ്പര്‍ക്ക വിലക്കാണ്, വികാരമറ്റ വോയല്‍ സാരിക്കുള്ളില്‍ എന്റെ അമ്മ ഒളിച്ചിരിക്കും: നെഞ്ചില്‍തൊടും കുറിപ്പ്

vivek-mom

ആര്‍ത്തവം ആഘോഷമാക്കുന്ന പുതിയ തലമുറയ്ക്കും എത്രയോ മുമ്പ്. ആര്‍ത്തവം അശുദ്ധമെന്ന് വിധിയെഴുതി അകറ്റി നിര്‍ത്തിയിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു നമ്മുടെ നാട്ടില്‍. വീട്ടകങ്ങളില്‍ നിന്നും 'ഭ്രഷ്ട്' കല്‍പ്പിച്ചിരുന്ന പഴയകാലം. ആ ദിവസങ്ങളില്‍ വീടിന്റെ കോലായില്‍ ഒതുക്കപ്പെട്ടു ജീവിക്കേണ്ടി വന്ന അമ്മയുടെ അനുഭവം വികാരനിര്‍ഭരമായി കുറിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ വിവേക് മുഴക്കുന്ന്. 

സ്ത്രീ ഏറ്റവും ആഹ്ലാദിക്കേണ്ട  ആര്‍ത്തവനാളില്‍ അമ്മയെപ്പോലെ ഒളിച്ചിരിക്കേണ്ടി വന്ന സകല പെണ്ണുങ്ങളോടും മാപ്പ് ചോദിച്ചു കൊണ്ടാണ് വിവേകിന്റെ കുറിപ്പ്. വേദന തിന്നും ഒറ്റപ്പെട്ടും അമ്മ അനുഭവിച്ചതിന്റെ നൂറിലൊരംശം പോലും ക്വാറന്റീന്‍ കാലത്ത് താന്‍ അനുഭവിച്ചിട്ടില്ലെന്നും വിവേക് ചേര്‍ത്തു വയ്ക്കുന്നു. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

ക്വാറന്റൈൻ

അഥവാ

എന്റെ ആർത്തവകാലം ....

ഞാൻ പോസിറ്റീവാണ് !

-

കിഴക്കേമഠത്തിലെ പടിഞ്ഞിറ്റയുടെ ജനലിലൂടെയാണ് ഞാൻ ആദ്യമായി പഴന്തുണികളുടെ ചന്തമറിയുന്നത്. തറവാടിന്റെ പിറകിലെ വിറകുപുരയുടെ ഞാലിയിൽ അവയങ്ങനെ ഇളകിയാടും. എപ്പോഴുമില്ല, അമ്മ അവിടെ കൂടാൻ പോകുന്ന ദിവസങ്ങളിൽ മാത്രം !

ആ നാളുകളിൽ അമ്മയ്ക്ക് സമ്പർക്ക വിലക്കാണ്. പുകയേറ്റ് വികാരമറ്റ വോയൽ സാരിക്കുള്ളിൽ അമ്മ ഒളിച്ചിരിക്കും. ഇടയ്ക്ക് ആരെങ്കിലും ഒട്ടിയ സ്റ്റീൽ പ്ലേറ്റിൽ ഭക്ഷണം വച്ചുകൊടുക്കും. കഴിച്ചാലും ഇല്ലെങ്കിലും അമ്മ പാത്രം കഴുകി കമഴ്ത്തും. ചോട്ടു മുയലിന് കാരറ്റിനടുത്തേക്ക് പലവട്ടം വഴികാട്ടിയ നാലാം ക്ലാസുകാരൻ അമ്മയ്ക്ക് തന്നിലേക്കെത്താൻ വഴി പറഞ്ഞുകൊടുക്കാനാകാതെ കരയും. അച്ഛനെ പറ്റിക്കിടക്കുമ്പോൾ ഉളളിൽ തീയാളും. പൊള്ളിയ ചോദ്യങ്ങളും .

- അമ്മയ്ക്ക് രോഗമാണോ ?

- അമ്മയെ തൊട്ടാൽ രോഗം പകരുമോ ?

- അമ്മയ്ക്ക് രുചി നഷ്ടപ്പെട്ടിരിക്കുമോ ?

- ഒരു മുറ്റത്തിന്റെ മാത്രം അകലത്തിൽ കഴിയുന്ന മക്കളെ കാണാനാകാതെ അമ്മ കരയുന്നുണ്ടാകുമോ ?

- വലിയ സ്നേഹമുള്ള അച്ഛൻപോലും തിരിഞ്ഞുനോക്കാത്തതിൽ അമ്മ തകർന്നിരിക്കുമോ ?

- ആരും അമ്മയെ എന്തുകൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകാത്തത് ?

പ്രിയപ്പെട്ട അമ്മേ, എനിക്ക് കോവിഡായിരുന്നു. ഇതാ നെഗറ്റീവായതേയുള്ളൂ. ഞാൻ ഇവിടെ കൊച്ചിയിലെ വീട്ടിൽ എന്റെ മുറിയിൽ ഒറ്റയ്ക്കായിരുന്നു കുറച്ചുനാൾ. എങ്കിലും യാതൊരു കുറവും ഉണ്ടായിരുന്നില്ല. രുചി നഷ്ടപ്പെടാതിരുന്നതിനാൽ നാലും അഞ്ചും നേരം സമൃദ്ധമായി ഭക്ഷണം കഴിച്ചു. സിനിമ കണ്ടു; പുസ്തകം വായിച്ചു. എന്നിട്ടും ഓരോ നിമിഷവും ഞാനമ്മയെ കുറിച്ചോർക്കുകയായിരുന്നു. കള്ളന്റെ കരുതലോടെ വാതിലിന്റെ വിജാഗിരിയുടെ വിടവിലൂടെ എന്റെ മോനെ, എന്റെ ശ്വേതയെ ഇടയ്ക്കിടെ നോക്കും. അപ്പോൾ പൊട്ടിക്കരയാൻ തോന്നും. ഒന്ന് പുറത്തിറങ്ങി അവരെ കെട്ടിപ്പിടിക്കാൻ കൊതിക്കും. പക്ഷേ, ജാഗ്രതയോർത്ത് വാതിലടയ്ക്കും; വീണ്ടും കട്ടിലിലേക്ക് വീഴും. കത്തിച്ചു കളയാനായി ഉപയോഗശൂന്യമായ സാനിറ്ററി നാപ്കിൻസ് എടുത്തുവയ്ക്കുന്ന അതേ സൂക്ഷ്മതയോടെ ഞാൻ എന്റെ വസ്ത്രങ്ങളെടുത്തുവച്ചു; ക്ഷീണം വിശ്രമിക്കാൻ പോകുമ്പോൾ ഞാനവ കഴുകും.

ഒളിച്ചിരുന്ന നാലഞ്ചുദിവസങ്ങളിൽ അമ്മ ജീവിച്ച ജീവിതത്തിന്റെ ലക്ഷത്തിലൊരംശം പോലും ഈ പതിനേഴുദിവസങ്ങളിൽ ഞാൻ അനുഭവിച്ചിട്ടില്ല. എങ്കിലും ഒറ്റപ്പെടുന്നതിന്റെ വേദനയോർത്ത്‌ കരയാൻ കഴിഞ്ഞു. എന്നെ ഒറ്റപ്പെടുത്തിയത് വ്യാധിയാണ്. അമ്മയെ ഒറ്റിയതും ഒറ്റപ്പെടുത്തിയതും പേരില്ലാത്ത മഹാവ്യാധിയും !

സ്ത്രീ ഏറ്റവും ആഹ്ലാദിക്കേണ്ട ആർത്തവനാളിൽ അമ്മയെപ്പോലെ ഒളിച്ചിരിക്കേണ്ടി വന്ന സകല പെണ്ണുങ്ങളോടും മാപ്പ്. ഞാൻ തിരിച്ചറിയുന്നു ആ പഴന്തുണികൾ നിറഞ്ഞാടേണ്ടത് തിരുമുറ്റത്താണ്, നിന്നെയും എന്നെയും പെറ്റ ഈ വീടിന്റെ പൂമുഖത്ത്.

-

ഉമ്മ

അമ്മേ.

വിവേക് മുഴക്കുന്ന്