Saturday 16 February 2019 10:32 AM IST : By സ്വന്തം ലേഖകൻ

ചെളിവാരിയെറിയുന്ന കുലംകുത്തികളോട് അളിയൻ പൊറുക്കണം, പട്ടാളക്കാരന്റെ വേദന അവർക്കറിയില്ല,; വികാരനിർഭരം ഈ കുറിപ്പ്

vivek

പുൽവാമ ഭീകരാക്രമണം രാജ്യത്തിന്റെ തിരുനെറ്റിയിൽ ഒരു മുറിപ്പാടാകുകയാണ്. സ്വരാജ്യത്തിനായി ജീവൻ വെടിഞ്ഞ ജീവൻ വെടിഞ്ഞ നാൽപതോളം ജവാൻമാർ നമ്മുടെ നെഞ്ചകങ്ങളിൽ കനലായ് എരിഞ്ഞു കൊണ്ടേയിരിക്കുന്നു. എന്നാൽ വേദനയുടെ ഈ നിമിഷത്തിലും നഞ്ചുകലർത്തുന്ന ചില സ്വാർത്ഥ താത്പര്യക്കാരുണ്ട്. നാൽപതോളം ജവാൻമാരുടെ ജീവനെ രാഷ്ട്രീയത്തിന്റേയും മതത്തിന്റേയും തുലാസു കൊണ്ടളക്കുന്ന ചിലർ. അത്തരക്കാരുടെ ചെയ്തികളെയോർത്ത് ഒരു യഥാർത്ഥ പട്ടാളക്കാരൻ എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് മാധ്യമ പ്രവർത്തകൻ വിവേക് മുഴക്കുന്ന്. ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും എന്നു വേണ്ട സകലമാന സോഷ്യല്‍ ഇടങ്ങളിലും പുൽവാമ ആക്രമണത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടുന്നവർക്കെതിരെയാണ് വിവേകിന്റെ കുറിപ്പ്. മറുവശത്ത്, മുതലെടുപ്പ് നടത്താതെ പുല്്‍വാവാമ സംഭവത്തെ പക്വതയോടെ സമീപിച്ച രാഷ്ട്രീയപാർട്ടികളെക്കുറിച്ചും വിവേക് തുറന്നെഴുതുന്നുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

അളിയാ മാപ്പ് ;
ഈ കുലംകുത്തികളോട് പൊറുക്കൂ...
-
പത്താംക്ലാസുകാരന്റെ മനസില്‍ അയാള്‍ക്കൊരു സൂപ്പര്‍ ഹീറോ പരിവേഷമായിരുന്നു. സ്വന്തം കുടുംബത്തിലേക്ക് ആദ്യമായി കടന്നുവരുന്ന പട്ടാളക്കാരന്‍. സിനിമയില്‍ പരിചയിച്ചുശീലിച്ച സൈനികന്റെ പതിവ് ചായക്കട വര്‍ത്തമാനത്തിന്റെ കെട്ടുകഥകള്‍ പേറാത്ത മനുഷ്യന്‍. സ്വന്തം സഹോദരിയുടെ ജീവിതത്തിന് മാത്രമല്ല, കുടുംബത്തിന്റെ തന്നെ സ്വപ്നങ്ങള്‍ക്ക് നിറംചാലിച്ചു അയാള്‍. അളിയന്റെ പേര് രമേഷ് ബാബു.


രമേഷേട്ടന്റെ ഓരോ വരവും പോക്കും ചേച്ചിയുടെ പൊട്ടിക്കരച്ചിലിന്റെ ആവര്‍ത്തനങ്ങളായിരുന്നു. വരുന്നത് ശ്രീനഗറിൽ നിന്നാണ്. പോകുന്നതും ശ്രീനഗറിലേക്കാണ് ! പാക് ആക്രമണങ്ങള്‍ക്കിടയിലേക്കാണ് !! ജീവന് ഒരു ഗ്യാരണ്ടിയുമില്ലാത്ത ഭൂമിയിലേക്കാണ് !!! എത്രയോ തവണ അളിയന് അപകടം സംഭവിക്കുന്നതായി സ്വപ്നം കണ്ട് ഞെട്ടുയുണര്‍ന്നു. എത്രയോ തവണ സഹോദരി വാവിട്ടുകരയുന്നത് കണാതെ കണ്ട് മിണ്ടാതിരുന്നു. അധികം കാര്യമാക്കാതിരുന്ന ജമ്മു കശ്മീര്‍ ഏറ്റുമുട്ടലിന്റെ വാര്‍ത്തകളിലേക്ക് നിരന്തരം കണ്ണോടിച്ചുതുടങ്ങിയത് അങ്ങനെയാണ്. ആ വാര്‍ത്തളിലൂടെ പലതും തിരിച്ചറിയുകയായിരുന്നു. വേട്ടക്കാരന് മുന്നില്‍ രാജ്യം തോല്‍ക്കാതിരിക്കാന്‍ മണല്‍ചാക്കുകള്‍ക്കുപിന്നില്‍ എസ്‍ എല്‍ ആറുമായി ഉറങ്ങാതെയിരിക്കുന്നവര്‍.

ഇന്ത്യന്‍ സൈന്യത്തിന്റെ നെഞ്ചുറപ്പിന് രക്തംകൊടുക്കാന്‍ കാത്തിരിക്കുന്നത് എന്റെ അളിയന്‍ മാത്രമല്ല, ഒരുപാട് അളിയന്മാരാണ്. ഓരോ പട്ടാളക്കാരനിലും ഞാനെന്റെ അളിയനെകണ്ടു. അവരുടെ വീടുകളില്‍ എന്റെ സഹോദരിയുടെ മുഖമുള്ളവരെ കണ്ടു. ഇരുപത്തിനാലുവര്‍ഷത്തിനിപ്പുറം അളിയന്‍ നാട്ടില്‍ തിരിച്ചെത്തി, ഒരു നഖത്തിനുപോലും പോറലേല്‍ക്കാതെ. പക്ഷെ, കണ്‍മുന്നില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ വേദനകള്‍ അളിയനെ വേട്ടയാടുന്നുണ്ടായിരുന്നു.

ഇന്ന് രാവിലെ അളിയന്‍ വിളിച്ചപ്പോൾ കനലുകള്‍ വാക്കുകളിലെരിയുന്ന ശബ്ദം ഞാൻ കേട്ടു. " മോനേ ഇതെന്താടോ ഫേയ്സ് ബുക്കിലൊക്കെ ചിലര്‍ എഴുതിവിടുന്നത്. കഷ്ടം തന്നെ ! ഈ സമയത്ത് പരസ്പരം കുറ്റപ്പെടുത്തിയിട്ട്, ആരെയെങ്കിലും ചീത്തവിളിച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടോ. തിരഞ്ഞെടുപ്പും ഇതുമായിട്ടുമൊക്കെ എന്തെങ്കിലും ബന്ധമുണ്ട് എന്നൊക്കെ ഇപ്പോ എഴുതുമ്പോ അത് എത്രയാളെ വിഷമിപ്പിക്കുന്നുണ്ടെന്ന് ഇവന്മാര്‍ക്ക് അറിയോ. വായിച്ചപ്പോ സങ്കടം തോന്നി, അതോണ്ട് നിന്നെ വിളിച്ചതാ...."

അളിയനോടൊന്നും ആ നേരം പറഞ്ഞില്ല. പക്ഷെ, ഇപ്പോള്‍ ഇതാ ഈ നിമിഷം എനിക്ക് അളിയനോട് ചിലത് പറയാനുണ്ട്. പുല്‍വാമ ആക്രമത്തില്‍ രാഷ്ട്രീയ വിമര്‍ശനത്തിനില്ലെന്ന് കോണ്‍ഗ്രസ് ഇതാ വ്യക്തമാക്കിയിരിക്കുന്നു. പ്രതിപക്ഷം ഒറ്റക്കെട്ടായി സര്‍ക്കാരിനൊപ്പമുണ്ടെന്ന് ഇതാ പ്രഖ്യാപിച്ചിരിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പക്വതയ്ക്ക് നന്ദി, നാടിനെ ഒറ്റുകൊടുക്കുന്ന കുലംകുത്തികളെ തള്ളിപ്പറഞ്ഞതിന്. ഒന്നിച്ചുനേരിടേണ്ട സമയമാണെന്ന് തിരിച്ചറിഞ്ഞതിന്...

ഇന്നത്തെ പത്രത്തില്‍ നബിയെ ഉദ്ധരിച്ച് ഒരുവാചകം നിങ്ങളും വായിച്ചിട്ടുണ്ടാകും- ' എല്ലാ തിന്മകളുടേയും വേര് ഈ ലോകത്തോടുള്ള ആസക്തിയാണ് ". ശരിയായിരിക്കാം. നബിയുടെ വാക്കുകളോര്‍ത്ത് തിന്മകളുടെ വേരറുക്കാന്‍ നമുക്കാവും നമ്മള്‍ ഒന്നിച്ച് കൈകോര്‍ത്ത് നിന്നാല്‍. നമ്മുടെ രാജ്യത്തിന്റെ നമ്മുടെ സൈന്യത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കാതിരിക്കാന്‍ കുലംകുത്തികള്‍ക്കുനേരെ നിറയൊഴിക്കുക തന്നെ വേണം. വീരയോദ്ധാക്കൾക്ക് ആദരാഞ്ജലികള്‍.
ആദരവോടെ, വിവേക് മുഴക്കുന്ന്.