ബലാത്സംഗത്തിന് കേസെടുത്തതോടെ വ്ലോഗറും സോഷ്യൽ മീഡിയ താരവുമായ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍. ശ്രീകാന്തിനായി കൊച്ചി സെൻട്രൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കൊല്ലം സ്വദേശിനിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി കൊച്ചിയിലെ ഹോട്ടലിലും ആലുവയിലെ ഫ്ലാറ്റിലും എത്തിച്ച് ബലാത്സംഗം ചെയ്തു എന്നാണ് പരാതി. കഴിഞ്ഞ വർഷം ജനുവരിയിലും ഡിസംബറിലുമായിരുന്നു പീഡനം.
പീഡന അനുഭവം ആരോടും ഇത് പറയാതെ ഇരിക്കാൻ വിവാഹ വാഗ്ദാനം നൽകി. അതിൽ വഴങ്ങില്ല എന്നു കണ്ടപ്പോള്‍ ഭീഷണിയും പതിവായതായി യുവതി പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ജീവിതത്തിലും അഭിനയിക്കുന്ന വെട്ടിയാർ എന്ന നടനെ ആണ് താൻ കണ്ടതെന്നും അനുഭവങ്ങൾ മുൻനിർത്തി പീഡനത്തിനിരയായ യുവതി പറയുന്നു. ശ്രീകാന്ത് വെട്ടിയാർ പ്രണയം നടിച്ച് പല ആവശ്യങ്ങൾക്കായി ഉപയോഗിച്ചവരിൽ ഒരാൾ എന്നു പറഞ്ഞാണ് നീണ്ട കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വീട്ടിലെ പ്രാരാബ്ധങ്ങൾ പറഞ്ഞും അമ്മയ്ക്ക് ‘ഭ്രാന്ത് ‘(അയാൾ ഉപയോഗിച്ച വാക്ക് ) ആണെന്നു പറഞ്ഞുമൊക്കെയാണ് ശ്രീകാന്ത് വെട്ടിയാർ സിമ്പതി നേടാൻ തുടങ്ങിയതെന്ന് കുറിപ്പിൽ പറയുന്നു. സാമ്പത്തിക ചൂഷണത്തിനു പുറമെ മാനസിക വൈകാരിക ഉപദ്രവങ്ങൾ നേരിട്ടെന്നും ആരോപിക്കുന്നു. Women Against Sexual Harassment അതേ പേജിലൂടെ മറ്റൊരാൾ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി എത്തിയിരുന്നു.
ആക്ഷേപ ഹാസ്യങ്ങളിലൂടെയും ട്രോൾ വിഡിയോയിലൂടെയും സോഷ്യൽ മീഡിയക്ക് പരിചിതനായ ശ്രീകാന്ത് വെട്ടിയാർക്കെതിരെ മീ ടൂ ആരോപണം അടുത്തിടെയാണ് പുറത്തു വന്നത്. Women Against Sexual Harassment എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ. വെളിപ്പെടുത്തല്‍ പുറത്ത് വന്നതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്ന ആവശ്യവും സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായിയിരുന്നു.