കുടിവെള്ളത്തിനായി കുഴിച്ച കുഴല്‍കിണറിൽ നിന്ന് വെള്ളത്തിന് പകരം ലഭിച്ചത് പാചകവാതകം. ഇതോടെ കടുത്ത ഭീതിയിൽ കഴിയുകയാണ് കാവാലത്തെ നാട്ടുകാർ. കാവാലം പഞ്ചായത്ത് അഞ്ചാംവാര്‍ഡ് പത്തില്‍ച്ചിറ രവീന്ദ്രന്റെ വീട്ടിലാണ് സംഭവം നടന്നത്. വീടിനു സമീപം സ്ഥാപിച്ച കുഴലില്‍ നിന്ന് ബുധനാഴ്ച വൈകീട്ടോടെയാണ് വാതകം പുറത്തുവന്നു തുടങ്ങിയത്.
24 അടി താഴ്ചയില്‍ വെള്ളത്തിനായി കുഴിച്ച കുഴലിലൂടെ വാതകം പുറത്തുവരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരിൽ ചിലർ തീപ്പെട്ടി ഉരച്ച് നോക്കി. തീ കത്തിയതോടെയാണ് പാചകവാതകം ആയിരിക്കാം എന്ന് ഉറപ്പിച്ചത്. പാചകവാതകത്തിന് സമാനമായ ഗന്ധം പുറത്തുവന്നതോടെയാണ് തീപ്പെട്ടി പരീക്ഷണം നടത്തിയത്.
തീ പിടിച്ചതോടെ കടുത്ത ആശങ്കയിലായ നാട്ടുകാര്‍ തീയണച്ച് കുഴല്‍ ഭദ്രമായി അടച്ച് സൂക്ഷിച്ചിരിക്കുകയാണ്. പാചകവാതകം സമീപപ്രദേശങ്ങളിലേക്ക് കൂടി പരന്നാൽ വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന ഭീതിയിൽ കഴിയുകയാണ് പ്രദേശവാസികൾ. ഈ പ്രതിഭാസത്തിനു കാരണമെന്താണെന്ന് വ്യക്തമല്ല.