വീടിനു സമീപം പ്രദേശവാസി മാലിന്യം തള്ളിയതിന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് വീട്ടമ്മയെ തലയ്ക്കടിച്ച് പരുക്കേല്‍പിച്ചു. വെച്ചൂർ സ്വദേശിനി റാണി ജോൺസണെയാണ് പരുക്കുകളോടെ വൈക്കം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടും പൊലീസ് അറസ്റ്റ് ചെയ്യാൻ കൂട്ടാക്കുന്നില്ലെന്നും പരാതിയുണ്ട്.
ഞായറാഴ്ച രാത്രിയാണ് റാണിയുടെ വീടിനു സമീപത്തെ പറമ്പിൽ പ്രദേശവാസിയായ ഭാസി എന്നയാൾ മാലിന്യം നിക്ഷേപിച്ചത്. പാതി കത്തിയ മാലിന്യം മൂലം രോഗിയായ ഭർത്താവിന് അസ്വസ്ഥത ഉണ്ടായതോടെ റാണി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. തിങ്കളാഴ്ച്ച രാവിലെ ഭാസി മറ്റ് രണ്ടുപേരോടൊപ്പം എത്തി വീണ്ടും മാലിന്യം കത്തിക്കാൻ ശ്രമിച്ചതോടെ വീട്ടമ്മ ഫോണിൽ വിഡിയോ എടുത്തതാണ് പ്രകോപനത്തിന് കാരണം. പരാതി കൊടുത്താൽ ഫൈനടയ്ക്കാൻ കാശുണ്ടെന്ന് പറഞ്ഞ് ഭാസി നഗ്നതാപ്രദർശനവും തുടർന്ന് അസഭ്യവർഷവും നടത്തിയെന്നും പറയുന്നു.
വീടിനു മുന്നിൽ കിടന്ന തടി കഷണം എടുത്ത് തലക്കടിച്ചെന്നാണ് പരാതി. തടയാനെത്തിയ ഭർത്താവ് ജോൺസണും പരുക്കേറ്റിട്ടുണ്ട്. റാണിയും ഭർത്താവും ജോലിക്ക് പോകാനിറങ്ങുമ്പോഴായിരുന്നു വീടിന് മുന്നിൽ വച്ച് ആക്രമണമുണ്ടായത്. വൈക്കം പൊലീസിൽ പരാതി സ്വീകരിച്ച് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതിഭീഷണിയുമായി നാട്ടിൽ വിലസുകയാണെന്ന് കുടുംബം പറയുന്നു. മാലിന്യ നിക്ഷേപത്തെപ്പറ്റി ആരോഗ്യ പ്രവർത്തകരെയടക്കം വിവരമറിയിച്ചിട്ടും ഫോട്ടോ എടുത്ത് പോയതല്ലാതെ നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.