ശ്രീലങ്കയിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ട കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയിൽത്തന്നെ സംസ്കരിക്കും. റസീനയ്ക്ക് ശ്രീലങ്കന്‍ പൗരത്വമുള്ളതിനാലാണ് തീരുമാനം. റസീനയുടെ മരണവിവരം അറിഞ്ഞുള്ള നടുക്കത്തിലാണ് നാട്ടിലെ ബന്ധുക്കള്‍.
രണ്ടാഴ്ച മുമ്പാണ് റസീന അവസാനമായി മൊഗ്രാലില്‍ വന്നു മടങ്ങിയത്. ബന്ധുക്കളെയെല്ലാം നേരിക്കണ്ട് ശ്രീലങ്കയിലേയ്ക്കുള്ള യാത്രയെക്കുറിച്ച് സൂചിപ്പിച്ചു. ശ്രീലങ്കയില്‍ നിന്ന് മടങ്ങിയെത്തുമ്പോള്‍ തറവാട്ടിലെത്താമെന്നും പറഞ്ഞിരുന്നു. കൊളംബോയില്‍ എത്തിയശേഷം സന്ദര്‍ശിച്ച സ്ഥലങ്ങളുടെ ചിത്രങ്ങള്‍ വാട്സാപ്പിലൂടെ അയച്ചുനല്‍കി. കൊല്ലപ്പെടുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പുവരെ ഹോട്ടലിനു മുന്നിലെ പൂക്കളുടെ ചിത്രങ്ങള്‍ വാട്സാപ്പില്‍ പങ്കുവച്ചിരുന്നു.
പത്തു ദിവസം മുമ്പാണ് അവധി ആഘോഷിക്കാന്‍ ഭര്‍ത്താവ് ഖാദറിനൊപ്പം റസീന കൊളംബോയില്‍ എത്തിയത്. മരണവിവരമറിഞ്ഞ് കോഴിക്കോട്ടുള്ള സഹോദരിയും, മംഗളൂരുവിലെ ഭര്‍ത്താവിന്റെ ബന്ധുക്കളും കൊളംബോയില്‍ എത്തിയിട്ടുണ്ട്. നോര്‍ക്ക അധികൃതര്‍ ബന്ധുക്കളെ വിളിച്ച് വിവരങ്ങള്‍ തിരക്കി.