സദാചാര ഗുണ്ടായിസത്തിന് ഒരു ഇര കൂടി. വീട്ടിലെത്തിയ പരിചയക്കാരനെ യുവാക്കൾ തടഞ്ഞുവച്ചതിനെത്തുടർന്ന് യുവതി ജീവനൊടുക്കി. കൈത്തണ്ട മുറിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതിനെത്തുടർന്ന് ചികിത്സയിലായിരുന്ന പാറശ്ശാല കുന്നത്തുകാൽ ചാവടി നരിയൂർ കരുണാലയത്തിൽ സുരേഷ്കുമാറിന്റെ ഭാര്യ അക്ഷര ആണ് മരിച്ചത്. 36 വയസ്സായിരുന്നു.
വ്യാഴം രാത്രി 7.30ന് വീട്ടിലാണ് സംഭവം. വീട്ടിൽ എത്തിയ പരിചയക്കാരനെ നാട്ടുകാരായ നാല് യുവാക്കൾ തടഞ്ഞ് ചോദ്യം ചെയ്തത് ആണ് ജിവനൊടുക്കാൻ കാരണം എന്ന് ബന്ധുക്കൾ ആരോപിച്ചു. ചാവടി സ്വദേശികളായ വിഷ്ണു, സൂധിഷ്, മണികണ്ഠൻ, രഞ്ജിത്ത് എന്നിവർക്ക് എതിരെ വെള്ളറട പൊലീസ് കേസെടുത്തു.
നാറാണിയിൽ വസ്ത്രശാലയിലെ ജീവനക്കാരി ആണ് അക്ഷര. വ്യാഴം വൈകിട്ട് അക്ഷര ജോലി ചെയ്യുന്ന കടയുടെ സമീപത്തെ പണം ഇടപാട് സ്ഥാപന ഉടമ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനായി വീട്ടിൽ എത്തിയപ്പോൾ യുവാക്കൾ സംഘടിച്ചെത്തി തടയുകയും ബന്ധുവിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും ചെയ്തു. ഇതോടെ വീടിനുള്ളിൽ കയറി യുവതി തീ കൊളുത്തുക ആയിരുന്നു.