സാധാരണക്കാർക്കായി അന്നമൊരുക്കി യശോദാമ്മ. കൊല്ലം തേവള്ളിയിലെ കാഞ്ഞിരംവിള വീടിനോട് ചേര്‍ന്നുള്ള ചെറിയ ഷെഡ്ഡിലാണ് യശോദാമ്മയുടെ കൊച്ചു അടുക്കളയുള്ളത്. ഇവിടെ ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് പ്രത്യേക ബില്ല് ഒന്നുമില്ല. പകരം ഭക്ഷണം വയറു നിറച്ച് കഴിച്ചശേഷം അവർക്ക് ഇഷ്ടമുള്ള കാശ് കൊടുത്താൽ മതി. സോഷ്യൽമീഡിയയുടെ ഹൃദയം കവരുകയാണ് യശോദാമ്മ. ജിഎൻപിസി ഉൾപ്പെടെയുള്ള ഫെയ്സ്ബുക് ഗ്രൂപ്പുകളിൽ യശോദാമ്മയുടെ കഥ വൈറലാണ്.
സഫ്‌വാൻ പങ്കുവച്ച കുറിപ്പ് വായിക്കാം;
“ഞാനൊരു പണക്കാരിയായിരുന്നെങ്കില്‍ വരുന്നവര്‍ക്കെല്ലാം ഭക്ഷണം വെറുതെ കൊടുത്തേനെ മക്കളെ. എന്തിനാ മക്കളെ ഒരുനേരത്തെ ചോറിനൊക്കെ ബില്ല് വാങ്ങുന്നത്. അവര് കഴിച്ചോട്ടെ. അവര്‍ക്ക് ഇഷ്ടമുള്ള കാശ് തന്നാല്‍ മതി”.- സംസാരം പോലെതന്നെ മധുരമാണ് യശോദാമ്മ വിളമ്പുന്ന ഭക്ഷണവും.
കാശിന്റെ കണക്ക് നോക്കിയല്ല വരുന്നവര്‍ക്കായി യശോദാമ്മ ഭക്ഷണം തയ്യാറാക്കുന്നത്. വയ്ക്കാനും വിളമ്പാനും ചെറുപ്പം മുതലേയുള്ള ഇഷ്ടംകൊണ്ടാണ്. കൊല്ലം തേവള്ളിയിലെ കാഞ്ഞിരംവിള വീടിനോട് ചേര്‍ന്നുള്ള ചെറിയ ഷെഡ്ഡിലാണ് അമ്മയുടെ ഈ അടുക്കളയുള്ളത്. ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് മറ്റ് ഹോട്ടലുകളുടേതുപോലെ ബില്ലൊന്നുമില്ല. കഴിക്കുന്നവര്‍ അവര്‍ക്ക് ഇഷ്ടമുള്ള കാശ് കൊടുത്താല്‍മതി. ഇവിടെ മുതലാളിയും തൊഴിലാളിയും സഹായിയുമെല്ലാം യശോദാമ്മ എന്ന ഒറ്റയാള്‍പട്ടാളമാണ്...!!
രാവിലെ അഞ്ചുമണിക്ക് ഉണരും. പിന്നെ ഉച്ചയൂണ് തയ്യാറാക്കലിന്റെ തിരക്കിലേക്ക്. അന്‍പതുപേര്‍ക്കുള്ള ഊണ് മാത്രമാണ് മിക്കപ്പോഴും തയ്യാറാക്കുന്നത്. ഊണെന്ന് പറഞ്ഞാല്‍ മാത്രം പോരാ നിരവധി വിഭവങ്ങളുള്ള ഒരു ചെറിയ സദ്യ എന്ന് പറയുന്നതാകും നല്ലത്. ചോറിനൊപ്പം മീന്‍കറി, മീന്‍ വറുത്തത്, കപ്പ വേവിച്ചത്, പുളിശ്ശേരി, തോരന്‍, ചമ്മന്തി, അച്ചാര്‍ ഇങ്ങനെ നീളും കറികള്‍...!!
രാവിലെ പത്തുമണിക്കുള്ളില്‍ മിക്ക ജോലിയും തീരും. മീനുമായെത്തുന്ന സ്ഥിരം കച്ചവടക്കാരി ചിലപ്പോഴൊക്കെ മീന്‍വെട്ടി നല്‍കുന്നതാണ് പുറമേയുള്ള കൈസഹായം. നേരത്തെ പറയുകയാണെങ്കില്‍ ചിലപ്പോള്‍ ഭക്ഷണം കൂടുതലുണ്ടാക്കും. വിളമ്പി ത്തുടങ്ങിയാല്‍ കൂടിപ്പോയാല്‍ ഒരു മണിക്കൂര്‍. അതിനുള്ളില്‍ പാത്രങ്ങളെല്ലാം കാലിയാകും...!!
അമ്മച്ചിയുടെ ഈ ചെറിയ അടുക്കളയില്‍ കഷ്ടിച്ച് പത്തുപേര്‍ക്ക് ഇരിക്കാനുള്ള സ്ഥലമാണുള്ളത്. ഇവിടെ വിഭവങ്ങളെല്ലാം നിരത്തിവച്ച് യശോദാമ്മ പോകും. ആവശ്യമുള്ളത് എടുത്ത് കഴിക്കാം. ആരും ചോദിക്കാന്‍ വരില്ല. വയറു നിറയുമ്പോൾ അവിടെ വച്ചിരിക്കുന്ന ചെറിയ പാത്രത്തില്‍ കാശ് ഇട്ടിട്ട് പോയാല്‍ മതി. ഒരാളുടെ വയറു നിറയ്ക്കുന്നതില്‍ കൂടുതലെന്ത് പുണ്യമാണെന്ന് യശോദാമ്മ ചോദിക്കുന്നു...!!
കരുനാഗപ്പള്ളി സ്വദേശിയായ യശോദാമ്മ വിവാഹം കഴിഞ്ഞതോടെയാണ് തേവള്ളിയിലെത്തുന്നത്. ഭര്‍ത്താവ് ചന്ദ്രാംഗദന്‍ പന്ത്രണ്ടു വര്‍ഷം മുന്‍പ് മരിച്ചു. അതിനുശേഷം വീടിനുസമീപം ബാങ്ക് കോച്ചിങ്ങിനായെത്തിയ കുട്ടികളാണ് ഭക്ഷണം തയ്യാറാക്കിത്തരാമോ എന്ന് ചോദിച്ചത്. അവര്‍ക്കായി ഭക്ഷണം ഉണ്ടാക്കിത്തുടങ്ങിയതാണ്. അമ്മച്ചിയുടെ അടുക്കളയെപ്പറ്റി കേട്ടറിഞ്ഞ് പിന്നീട് കുറെയാളുകള്‍ എത്തി. ഇപ്പോള്‍ ഈ ചെറിയകടയില്‍ നിന്നു തിരിയാന്‍പോലും പറ്റാത്തത്ര തിരക്കാണ്.