Friday 28 January 2022 12:15 PM IST : By സ്വന്തം ലേഖകൻ

‘ആ ഉമ്മ ഒന്നും അറിഞ്ഞിട്ടില്ല, മകന്റെ മൃതദേഹം വഹിച്ചുള്ള അതേവിമാനത്തിൽ അവർ നാട്ടിലേക്ക്’: വേദനയായി വിയോഗം

ashraf-thamarasseri-99

അച്ഛനമ്മമാർ ജീവിച്ചിരിക്കുമ്പോഴുള്ള മക്കളുടെ മരണം. ഈ ലോകത്തിലെ ഏറ്റവും വലിയ വേദന ഒരുപക്ഷേ അതായിരിക്കും. നെഞ്ചുവേദനയുടെ രൂപത്തിലെത്തിയ വിധി മകനെ മരണത്തിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയത് കണ്ട് കണ്ണീർവാർക്കുകയാണ് ഒരു ഉപ്പയും ഉമ്മയും. സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് താമരശ്ശേരിയാണ് വേദനിപ്പിക്കുന്ന വിയോഗ വാർത്ത സോഷ്യൽ മീഡ‍ിയയിൽ പങ്കുവച്ചിരിക്കുന്നത്.

മാതാപിതാക്കളോടൊപ്പം യു.എ.ഇയില്‍ താമസിച്ചു വരികയായിരുന്ന ഈ യുവാവിനെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം:

കഴിഞ്ഞ ദിവസവും മരണപ്പെട്ടവരില്‍ നിരവധി പേര്‍ യുവാക്കളാണ്. ദിവസവും എത്രയെത്ര ചെറുപ്പക്കാരാണ് ജീവിതത്തോട് വിട പറയുന്നത്. കുടുംബങ്ങളുടേയും നാടിന്‍റെയും പ്രിയപ്പെട്ടവരുടേയും വലിയ പ്രതീക്ഷകളാണ് തകര്‍ന്ന് പോയത്. കഴിഞ്ഞ ദിവസം വിടപറഞ്ഞ ഒരു യുവാവിന്‍റെ മരണം അതി ദാരുണമാണ്. മാതാപിതാക്കളോടൊപ്പം യു.എ.ഇയില്‍ താമസിച്ചു വരികയായിരുന്ന ഈ യുവാവിനെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാത്തിരുന്ന മരണം ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍ വന്ന് പിടികൂടി.

മരണം ഒരു നാള്‍ നമ്മേയും കാത്തിരിക്കുന്ന വിധി. ആശുപത്രിയില്‍ വെച്ച് മകന്‍ ആകസ്മികമായി മരണമടഞ്ഞ വിവരം പിതാവ് അറിഞ്ഞെങ്കിലും പ്രിയപ്പെട്ട മാതാവിനെ അറിയിച്ചിരുന്നില്ല. തുടര്‍ ചികിത്സാര്‍ത്ഥം മകന്‍ ആശുപത്രിയില്‍ തന്നെയാണെന്നാണ് മാതാവിനെ അറിയിച്ചിരുന്നത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്കയച്ചു. മകന്‍റെ മൃതദേഹം വഹിച്ചുള്ള അതേ വിമാനത്തില്‍ ഒന്നും അറിയാതെ മാതാവും കൂടെ പിതാവും നാട്ടിലേക്ക് യാത്രയായി. തന്‍റെ പൊന്നോമന മകന്‍റെ രോഗശാന്തിക്കായി നിരന്തരമായ പ്രാര്‍ഥനകളില്‍ ഓരോ നിമിഷവും മുഴുകിയിരിക്കുകയായിരുന്നു ആ പ്രിയപ്പെട്ട മാതാവ്. മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ മക്കളുടെ വിയോഗം ദയനീയമാണ്. തങ്ങളുടെ ഹൃദയത്തിന്‍റെ കഷ്ണം വെള്ള പുതച്ച് നിശ്ചലമായി കിടക്കുന്നത് ആര്‍ക്കാണ് സഹിക്കാന്‍ കഴിയുക. ഒരു ഹൃദയം കൂടി തകരാതിരിക്കാന്‍ അമ്മയോട് യഥാര്‍ത്ഥ വിവരം മറച്ചു വെക്കുകയായിരുന്നു പ്രിയപ്പെട്ടവര്‍..