Saturday 16 July 2022 02:43 PM IST : By സ്വന്തം ലേഖകൻ

‘ഒന്നുകിൽ അബോർഷന് സാധ്യത അല്ലെങ്കിൽ ജനിക്കുന്ന കുഞ്ഞിന് അമിത വണ്ണമുണ്ടാകും’: ഗർഭിണികളിലെ പ്രമേഹം

diabetic-baby

‘ഒന്നുകിൽ അബോർഷന് സാധ്യത അല്ലെങ്കിൽ ജനിക്കുന്ന കുഞ്ഞിന് അമിത വണ്ണമുണ്ടാകും’: ഗർഭിണികളിലെ പ്രമേഹം



പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ പാൻക്രിയാസ് ഗ്രന്ഥി അധികം പ്രവർത്തിക്കും കുട്ടിക്ക് അമിതമായി വണ്ണം വയ്ക്കാം. നാലു കിലോയിൽ കൂടിയ കുട്ടി ജനിച്ചാൽ മിക്കവാറും അതു അമ്മയുടെ പ്രമേഹ നിയന്ത്രണം കാര്യക്ഷമമല്ല എന്നതിന്റെ തെളിവായിരിക്കും.



കുട്ടികളിലെ പ്രമേഹം മാതാപിതാക്കളെ ഏറെ അ ലട്ടുന്ന ഒന്നാണ്. എന്നാൽ കൃത്യമായ ചികിത്സയിലൂടെയും ജീവിത ശൈലിയിലുള്ള മാറ്റങ്ങളിലൂടെയും അവർക്കും സാധാരണ കുട്ടികളെ പോലെ ജീവിക്കാവുന്നതേയുള്ളൂ

കുട്ടികളിലെ വിവിധ തരം പ്രമേഹങ്ങൾ

ടൈപ് 1 ഡയബറ്റിസ്: കുട്ടികളിൽ പ്രധാനമായും കണ്ടുവരുന്നത് ഈ രീതിയിലുള്ള ഡയബറ്റിസ് ആണ്. ഇൻസുലി ൻ ഉണ്ടാക്കുന്ന പാന്‍ക്രിയാറ്റിസ് ഗ്രന്ഥിയിലെ ബീറ്റാ സെല്ലുകൾ ഒാട്ടോ ഇമ്യൂണ്‍ രോഗം മൂലം നശിച്ചു പോകുന്നതു കൊണ്ടാണ് ഇത്ര ചെറുപ്രായത്തിലേ പ്രമേഹരോഗികളായി മാറുന്നത്.

കുട്ടികളുടെ ശരീരത്തിൽ ഉണ്ടാകുന്ന ഇൻസുലിന്റെ അളവ് വളരെ കുറയും. പിന്നീട് പൂർണമായി ഇല്ലാതാകും. ടൈപ് 1 പ്രമേഹരോഗത്തിന് ജീവിതകാലം മുഴുവൻ ഇൻസുലിൻ കുത്തിവയ്ക്കേണ്ടത് അത്യാവശ്യമാണ്.

ടൈപ് 2 ഡയബറ്റിസ്: പ്രായപൂർത്തിയായവരിൽ ഇൻസുലിന്റെ പ്രവർത്തനം നല്ലവണ്ണം നടക്കാത്തതുമൂലം ഉണ്ടാകുന്ന ടൈപ് 2 ഡയബറ്റിസ് ഇപ്പോൾ കുട്ടികളിലും കണ്ടു തുടങ്ങിയിട്ടുണ്ട്. അമിത വണ്ണമുള്ളവരിലാണ് പലപ്പോഴും ഇത് കണ്ടുവരുന്നത്. പ്രമേഹരോഗികളായ മാതാപിതാക്കളുടെ കുട്ടികൾക്ക് ഇതിനുള്ള സാധ്യത കൂടുതലാണ്.

‘ടൈപ് 2 ഡയബറ്റിസ് ഇൻ ദ് യങ്’ എന്ന വിഭാഗത്തിൽ പെട്ട ഈ കുട്ടികളിൽ മിക്കവാറും പേർക്ക് ജീവിതശൈലിയുടെ മാറ്റം കൊണ്ടും ഗുളികകൾ കൊണ്ടും പ്രമേഹരോഗത്തെ പിടിച്ചു നിർത്താനാകും.

മോഡി (MODY– Maturity Onset Diabetes Of the Young): ജീനു കളിലുള്ള വ്യതിയാനം മൂലമുണ്ടാകുന്നതാണ് ഈ വിഭാഗം. വളരെ ചുരുക്കം പേർക്കേ ഇത്തരം പ്രമേഹം കാണാറുള്ളൂ. ഇതുപോലെ തന്നെ പാൻക്രിയാസ് ഗ്രന്ഥിയുടെ തകരാറു മൂലമുള്ള പ്രമേഹവും മറ്റു ജനറ്റിക് രോഗങ്ങളുമായി ബന്ധപ്പെട്ട പ്രമേഹരോഗവും കുട്ടികളിൽ കാണാൻ സാധ്യതയുണ്ട്. ഇതും വളരെ കുറവായേ ഉണ്ടാകാറുള്ളൂ.

ചികിത്സയിൽ ശ്രദ്ധിക്കാൻ

കുട്ടികളിൽ വരുന്ന പ്രമേഹരോഗം ഏതു കാറ്റഗറിയിൽ ഉള്ളതെന്ന് ക ണ്ടുപിടിക്കണം. ഒാരോ വിഭാഗത്തിനും ചികിത്സാരീതി വ്യത്യസ്തമാണ്.

സാധാരണയായി കണ്ടു വരാറുള്ള ടൈപ് വൺ ബാധിച്ച കുട്ടികൾക്ക് അമിതമായ വണ്ണം ഉണ്ടാകാനിടയില്ല. മിക്കവാറും പേർ മെലിഞ്ഞിരിക്കും. കുടുംബത്തിലുള്ളവർ പ്രമേഹരോഗികൾ ആകണമെന്നില്ല.

എന്നാൽ ‘ടൈപ് 2 ഡയബറ്റിസ് ഇൻ ദ് യങ്’ വിഭാഗത്തിലെ കുട്ടികൾ വണ്ണം ഉള്ളവരായിരിക്കും. ഫാമിലി ഹിസ്റ്ററി പരിശോധിച്ചാൽ പ്രമേഹമുള്ളവർ കുടുംബത്തിൽ കാണും.

ടൈപ് 1 പ്രമേഹ രോഗികളായ കുട്ടികൾക്ക് ഇൻസുലിൻ ചികിത്സയാണ് വേണ്ടത്. മിക്കവാറും രോഗികൾക്ക് മൂന്നുനേരം ആഹാരം കഴിക്കുന്നതിനു മുൻപ് പെട്ടെന്നു പ്രവർത്തിക്കുന്ന തരം ഇൻസുലിനാണ് വേണ്ടി വരിക. കൂടാതെ രാത്രിയിൽ കിടക്കാൻ സമയത്ത് 24 മണിക്കൂറിലും സാവധാനം പ്രവർത്തിക്കുന്ന ഇൻസുലിനും ആവശ്യമായി വരും. ചുരുക്കം സ ന്ദർഭങ്ങളിൽ ചിലപ്പോൾ ദിവസം രണ്ടുനേരം മാത്രം കുത്തി വ യ്ക്കുന്ന ഇൻസുലിൻ മിക്സ്ചർ കൊണ്ട് നിയന്ത്രിക്കേണ്ടി വരും. കൂടാതെ തുടർച്ചയായി ഇൻ‌സുലിൻ കൊടുക്കുന്ന ഇൻസുലിൻ പമ്പ് ഇത്തരം രോഗികൾക്ക് വളരെ പ്രയോജനപ്പെടും.

ടൈപ് ടു ഡയബറ്റിസ് ഇന്‍ ദ യങ് വിഭാഗത്തിലെ രോ ഗികൾക്ക് രോഗം കണ്ടു പിടിക്കുന്ന സമയത്ത് ഇൻസുലിൻ കുത്തിവയ്ക്കേണ്ടി വന്നേക്കും. പക്ഷേ, കാലക്രമേണ കുത്തിവയ്പിൽ നിന്ന് മാറാവുന്നതാണ്. അതിനായി ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തണം. അ മിത വണ്ണം ഉള്ളവർ ശരീരഭാരം കുറയ്ക്കാനായി ആഹാര നിയന്ത്രണവും വ്യായാമവും നിർബന്ധമായും ചെയ്യുക. പിന്നീട് പ്രമേഹത്തിനു ഉപയോഗിക്കുന്ന ഗുളികകളിലേക്ക് മാറാം.

കുട്ടികളിൽ വരുന്ന പ്രമേഹം കൂടുതൽ കാലം നില്‍ക്കുന്നതു കൊണ്ട് അനുബന്ധരോഗങ്ങൾ വരാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് രോഗം വന്ന അഞ്ചു കൊല്ലത്തിനു ശേഷം എല്ലാ വർഷവും കണ്ണുകളുടെയും വൃക്കകളുടെയും പ്രവർത്തനവും ഹൃദ്രോഗ പരിശോധനയും നാ ഡി ഞരമ്പ് പരിശോധനയും ചെയ്യേണ്ടതാണ്.

മാതാപിതാക്കൾ ശ്രദ്ധിക്കാൻ

അമിതമായ ദാഹം, അനിയന്ത്രിതമായി മൂത്രമൊഴിക്കുക, ശരീരഭാരം കുറയുക എന്നിവ കുട്ടികളിലെ പ്രമേഹത്തിന്റെ സൂചനകളാകാം.

കുട്ടികളിലെ ഡയബറ്റിസ് രോഗം കണ്ടുപിടിക്കുന്നത് മിക്കവാറും അഞ്ചു വയസ്സിനും പതിനെട്ട് വയസ്സിനും മധ്യേ ആയിരിക്കും. ഈ രോഗം കണ്ടുപിടിക്കുമ്പോൾ ഏറ്റവും കൂടുതൽ മാനസിക സംഘർഷം ഉണ്ടാകുന്നത് മാതാപിതാക്കൾക്കാണ്. രോഗ തീവ്രതയും അതുണ്ടാക്കിയേക്കാവുന്ന പ്രതിസന്ധികളെക്കുറിച്ചൊന്നും കുട്ടികൾ ചിന്തിക്കില്ലല്ലോ.

കുട്ടികളുടെ ദിവസങ്ങൾ ഒരുപോലെ ആകില്ല. പ്രത്യേകിച്ച് കളിയുടെയും വ്യായാമത്തിന്റെയും കാര്യം. അവധി ദിവസം കൂടുതൽ നേരം കളിക്കാൻ സാധ്യതയുണ്ട്. അങ്ങനെ ചെയ്താൽ അവരുടെ ബ്ലഡ് ഷുഗർ കുറയാൻ സാധ്യതയുണ്ട്. അതുകൊണ്ട് കളി കൂടുന്ന ദിവസം അല്ലെങ്കിൽ വ്യായാമത്തിനു മുൻപുള്ള ഇൻസുലിൻ രണ്ടു യൂണിറ്റ് കുറയ്ക്കാം.

അതുപോലെ കുട്ടികൾക്ക് പനിയോ മറ്റു അസുഖങ്ങളോ ഉണ്ടാകുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക. അസുഖം വരുമ്പോൾ കുട്ടികൾ ആഹാരം കഴിക്കുന്നത് കുറയും. അ പ്പോൾ മാതാപിതാക്കൾ ഇൻസുലിൻ അളവു കുറയ്ക്കും. ഇത് അപകടമാണ്. കുട്ടിക്ക് ഡയബറ്റിക് കെറ്റോസിഡോസിസ് എന്ന അസുഖമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഇതു സംഭവിക്കാതിരിക്കാൻ കുട്ടികൾക്ക് അസുഖങ്ങൾ വരുമ്പോൾ ‘സിക് ഡേ റൂൾ’ പാലിക്കാം. മറ്റു ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി രക്തത്തിലെ ഷുഗറിന്റെ അളവ് കൂടെക്കൂടെ നോക്കി അതിന്റെ അടിസ്ഥാനത്തിൽ പെട്ടെന്നു പ്രവർത്തിക്കുന്ന ഷോർട് ആക്ടിങ് ഇൻസുലിൻ നാലു മുതൽ ആറു മണിക്കൂർ ഇടവിട്ട് കൊടുക്കേണ്ടതാണ്.

ആഹാരം കഴിക്കാൻ വിഷമമുണ്ടെങ്കിലോ മനം മറിച്ചിലോ ഛർദിയോ ഉണ്ടെങ്കിലോ ആശുപത്രിയിൽ കൊണ്ടുപോയി െഎവി ഡ്രിപ് ഇടണം.

ഇൻസുലിൻ കൊണ്ടു ചികിത്സ നടത്തുന്ന എല്ലാ പ്രമേഹ രോഗികളും ഏറ്റവും കൂടുതൽ അനുഭവിക്കുന്ന പ്രശ്നം ഹൈപോ ഗ്ലൈസീമിയ അഥവാ രക്തത്തിലെ പഞ്ചസാര കുറയുന്ന അവസ്ഥയാണ്. കുട്ടികളിലും ഈ അവസ്ഥ പതിവായി കാണാറുണ്ട്.

ഇതിന്റെ ലക്ഷണങ്ങൾ എല്ലാ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പെട്ടെന്നു ക്ഷീണം തോന്നുകയും വിയർക്കുകയും നെഞ്ചിടിപ്പ് അനുഭവപ്പെടുകയും വിശപ്പു തോന്നുകയും ചെയ്താൽ ഇതു ഹൈപ്പോഗ്ലൈസീമിയ ആകാൻ സാധ്യതയുണ്ട്.

ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഗ്ലൂക്കോമീറ്റർ ഉണ്ടെങ്കിൽ ബ്ലഡ് ഗ്ലൂക്കോസ് ടെസ്റ്റ് ചെയ്യണം. ഷുഗർ നില കുറവാണെങ്കിൽ സാധാരണ നിലയിലേക്കെത്തിക്കാനായി ഗ്ലൂക്കോസ് ഉള്ള ആഹാരം ഉടനെ കഴിക്കുക.

ഹൈപ്പോ ഗ്ലൈസീമിയ ഉടൻ തന്നെ ഭേദമാക്കുക. ഇല്ലെങ്കിൽ രോഗി അബോധാവസ്ഥയിലാകാനുള്ള സാധ്യത കൂടുതലാണ്. തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിച്ചു ഓർമക്കുറവും ബുദ്ധിമാന്ദ്യവും ഉണ്ടാകാം. അപസ്മാര സാധ്യതയുമുണ്ട്.

ഹൈപ്പോ ഗ്ലൈസീമിയ മൂലം ബോധം നഷ്ടപ്പെട്ടാൽ ആശുപത്രിയില്‍ എത്തിക്കുകയും െഎവി ഗ്ലൂക്കോസ് (ഞരമ്പിൽ ഗ്ലൂക്കോസ് കുത്തിവയ്പ്) കൊടുക്കുകയും വേണം.

പ്രമേഹ രോഗികളായ കുട്ടികൾക്ക് കൃത്യമായ ആഹാരക്രമം ഉ ണ്ടാക്കാൻ മാതാപിതാക്കൾ ശ്രമിക്കണം. ഇൻസുലിൻ കുത്തിവച്ചു കഴിഞ്ഞാൽ കൃത്യസമയത്തു ആഹാരം കഴിക്കണം. സാധാരണയിൽ കൂടുതൽ വ്യായാമമോ ജോലികളോ ചെയ്യുകയാണെങ്കിൽ അതിനു മുൻപ് കൂടുതൽ ആഹാരം കഴിക്കുക.

ഗർഭിണികളിലെ പ്രമേഹം

ഗർഭകാലത്ത് പ്രമേഹം രണ്ടു തരത്തിലുള്ളതാണ്. ‌അ തുവരെ പ്രമേഹം പ്രത്യക്ഷത്തിലാകില്ല. പക്ഷേ, ഗർഭകാലത്ത് ഷുഗർ നിലയിൽ വ്യത്യാസം വരുന്നു. ഇങ്ങനെ ഗർഭകാലത്ത് ആദ്യമായി പ്രത്യക്ഷപ്പെടുന്നതും പ്രസവം കഴിഞ്ഞ് ആറ് ആഴ്ചയ്ക്കകം പൂർണമായി മാറുന്നതുമായ പ്രമേഹത്തെ Gestational Diabetes mellitus അഥവാ GDM എന്നു പറയു‍ന്നു.

ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ച സമയത്ത് പ്രമേഹരോഗി ആയിട്ടുണ്ടെങ്കിൽ അടുത്ത കുഞ്ഞുണ്ടാകുന്നതിനു മുൻപേ ജീവിതശൈലിയില്‍ മാറ്റം വരുത്തണം. ഇങ്ങനെ ഗർഭകാലത്ത് പ്രമേഹം വരാതിരിക്കാന്‍ കൂടുതൽ ശ്രദ്ധകൊടുക്കണം.

രണ്ടാമത്തേത്, പ്രമേഹം ഉള്ളവർ ഗർഭം ധരിക്കുന്ന അവസ്ഥയാണ്. ഇവർ മിക്കവാറും ടൈപ് 1, ടൈപ് 2 പ്രമേഹ രോഗികളായിരിക്കും. ഗർഭധാരണത്തിനു മുൻപേ ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തി പ്രമേഹത്തെ നന്നായി നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.

പ്രമേഹം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ

ഗർഭകാലത്തുള്ള പ്രമേഹം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഏറെയാണ്. ഗർഭകാലത്തു മാത്രം വരുന്ന Gestational Diabetes mellitus അഥവാ GDM സാധാരണയായി ഗർഭത്തിന്റെ 20 തൊട്ട് 28 ആഴ്ചകളിലാണ് കണ്ടുവരുന്നത്. ഇത് കൃത്യമായി ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞുണ്ടായി കഴിഞ്ഞാൽ അതു മാറും എന്ന രീതിയിൽ നിസാരമായി കാണാതിരിക്കുക.

രണ്ടു പേരുടെയും ആരോഗ്യ പ്രശ്നമാണിത്. അമ്മയുടെയും ജനിക്കാൻ പോകുന്ന കുട്ടികളുടെയും ആ രോഗ്യത്തിന്, ഗർഭകാലത്തെ പ്രമേഹ രോഗ ചികിത്സ വളരെ പ്രധാനമാണ്. ഗർഭകാല പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ അമ്മയ്ക്കും കുഞ്ഞിനും പല ബുദ്ധിമുട്ടുകളും വരാം. അമ്മയ്ക്ക് അ മിത രക്തസമ്മർദം, അതിനോടനുബന്ധിച്ചു വരാവുന്ന പ്രിഎക്ലാംപ്സിയ (preeclampsia), ഭാവിയിൽ പ്രമേഹം വരാനുള്ള സാധ്യത, സിസേറിയൻ സാധ്യത, ഗർഭം അലസിപോകാൻ സാ ധ്യത എന്നിവയും വർധിക്കും.

ഗർഭധാരണത്തിന്റെ ആദ്യ 10 ആഴ്ചകളിലാണ് ശിശുവിന്റെ അവയവങ്ങൾ എല്ലാം വളർന്നു തുടങ്ങുന്നത്. പ്രമേഹം നല്ലവണ്ണം നിയന്ത്രണത്തിലാണെങ്കിൽ മാത്രമേ ഈ വളർച്ച ശരിയായ രീതിയിൽ നടക്കുകയുള്ളൂ.

ഗർഭം ധരിച്ച് ആദ്യത്തെ 10 ആഴ്ച പ്രമേഹ നിയന്ത്രണം കൃത്യമായി നടത്തിയില്ലെങ്കിൽ അബോർഷൻ സാധ്യത കൂടുതലാണ്. പിന്നെയുള്ള കാലയളവിൽ പ്രമേഹം ശരിയായി ചികിത്സിച്ചില്ലെങ്കിൽ ഗർഭപാത്രത്തിലെ ഫ്ളൂയിഡിന്റെ അളവ് കൂടി ഹൈഡ്രാമ്നിയോസ് എന്ന സ്ഥിതി ഉണ്ടാകും. കൂടാതെ മാസം തികയാതെയുള്ള പ്രസവ സാധ്യതയും ഉണ്ട്.

പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ കുട്ടിയുടെ പാൻക്രി യാസ് ഗ്രന്ഥി അധികം പ്രവർത്തിച്ചു കുട്ടിക്ക് അമിതമായി വണ്ണം വയ്ക്കാം. നാലു കിലോയിൽ കൂടിയ കുട്ടി ജനിച്ചാൽ മിക്കവാറും അതു അമ്മയുടെ പ്രമേഹ നിയന്ത്രണം കാര്യക്ഷമമല്ല എന്നതിന്റെ തെളിവായിരിക്കും.

ഇങ്ങനെയുള്ള കുട്ടികൾക്ക് ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ജനനശേഷം രക്തത്തിലെ പഞ്ചസാരയുടെ അ ളവു കുറയുന്നതിനും ഭാവിയിൽ ടൈപ് 2 പ്രമേഹത്തിനും അമിത വണ്ണത്തിനുമുള്ള സാധ്യതയും ഉണ്ടായേക്കാം.

മരുന്നും ഭക്ഷണവും

പ്രമേഹ രോഗം ഗർഭകാലത്തു ചികിത്സിക്കുന്നത് പ്രധാനമായും ഇൻസുലിൻ കുത്തിവയ്പ് കൊണ്ടാണ്. മിക്കവാറും നാല് ഇൻസുലിൻ കുത്തിവയ്പ്പു വരെ വേണ്ടിവരും. ആഹാരത്തിനു മുൻപ് മൂന്നു തവണയും കിടക്കാൻ സമയത്തു ഒരു പ്രാവശ്യവും.

പ്രമേഹ രോഗത്തിനുള്ള മിക്ക ഗുളികകളും ഗർഭകാലത്തു കൊടുക്കാൻ പാടില്ല. ഗുളികകൾ കൊണ്ടു പ്രമേഹം നിയന്ത്രിക്കാവുന്ന ടൈപ് 2 ഡയബറ്റിസ് രോഗികൾ ഗർഭധാരണത്തിനു തീരുമാനം എടുക്കുകയാണെങ്കിൽ ആദ്യമായി Met Formin ഒഴിച്ചുള്ള എല്ലാ ഗുളികകളും മാറ്റി, ഇൻസുലിൻ കൊണ്ട് പ്രമേഹം നിയന്ത്രിക്കണം.

ഗർഭകാലത്ത് പ്രമേഹരോഗ ചികിത്സയിൽ ആഹാരനിയന്ത്രണത്തിനും വ്യായാമത്തിനും പങ്കുണ്ട്. പ ക്ഷേ, അതു കൂടുതലായി ഉപയോഗിക്കാൻ ഗർഭകാലത്ത് പ്രായോഗിക വിഷമങ്ങളുണ്ട്.

ഉദാഹരണത്തിനു ഗർഭിണികൾക്ക് ചില ആഹാരത്തിനോട് കൂടുതൽ ഇഷ്ടവും ചില ആഹാരത്തിനോട് മടുപ്പും വരുന്നതു സാധാരണമാണ്. ആ കാലഘട്ടത്തിൽ ആഹാര നിയന്ത്രണത്തിനു അമിതമായ പ്രാധാന്യം കൊടുക്കാൻ വിഷമമാണ്. ചെറിയ തരം വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കണം. ∙