കാൻസറിനെതിരായ കണ്ടുപിടുത്തങ്ങൾ ഇടയ്ക്കിടെ വാർത്തകളിൽ നിറയുന്നുണ്ട്. അത്തരം വാർത്തകളിൽ പുതിയതാണ് യുകെയിലെ NHS ട്രസ്റ്റിലെ രോഗികളിൽ നടത്തിയ ക്ലിനിക്കൽ ട്രയൽ. രോഗിയുടെ കാൻസർ കോശങ്ങളിൽ നിന്നും വികസിപ്പിച്ച വാക്സീൻ ഇതിനോടകം എട്ട് ഹെഡ് ആൻഡ് നെക്ക് കാൻസർ രോഗികളിലാണ് പരീക്ഷിച്ചത്.
നാലു മാസത്തിനുശേഷം നിരീക്ഷിച്ചപ്പോൾ ഇവരിൽ ആർക്കും പുതിയതായി രോഗം കണ്ടെത്തിയില്ലത്രെ. എന്നാൽ പരീക്ഷണ വാക്സീൻ നൽകാതിരുന്ന സമാന കാൻസർ രോഗികളെ ഇതേ സമയം നിരീക്ഷിച്ചതിൽ ഇവർക്ക് കാൻസർ വീണ്ടും വന്നതായി കണ്ടെത്തി.
ആഴ്ചയിൽ ഒന്നുവീതം ആറാഴ്ചയാണ് ഇവരിൽ ഈ കുത്തിവയ്പ് നടത്തിയത്. തുടർന്ന് മൂന്നു മാസത്തിലൊരിക്കൽ ഒരു വർഷത്തേക്ക് ബൂസ്റ്റർ ഡോസും നൽകി. ഇതിനുശേഷമാണ് ഇവരെ നിരീക്ഷണവിധേയമാക്കിയത്. വളരെ ചെറിയ ഒരു സാംപിളിൽ മാത്രമേ പരീക്ഷണം ഇപ്പോൾ നടത്തിയിട്ടുള്ളു എങ്കിലും പരീക്ഷണ ഫലം ആശാവഹമാണെന്നാണ് ഗവേഷകർ പറയുന്നത്.