ലോക ആയുർവേദ കോൺഗ്രസിനോട് അനുബന്ധിച്ചു നടക്കുന്ന ആരോഗ്യ എക്സ്പോ വൻ ജനശ്രദ്ധയാകർഷിക്കുന്നു. 2002 മുതൽ നടന്നതിൽ വച്ചേറ്റവും വലിയ ആയുഷ് വൈദ്യശാസ്ത്ര മേളയാണ് 2022 –ലേത്. കേരളത്തിൽ നിന്നുള്ള കോട്ടയ്ക്കൽ ആര്യവൈദ്യശാല, വൈദ്യരത്നം ഔഷധശാല, എസ്എൻഎ ഔഷധശാല , ഔഷധി, സീതാറാം എന്നിങ്ങനെ പ്രമുഖ ആയുർവേദ മരുന്നുനിർമാതാക്കളുടെ സ്റ്റാളുകൾ വലിയ ജനശ്രദ്ധ നേടുന്നുണ്ട്.
ആയുർവേദ, യുനാനി, ഹോമിയോപ്പതി, സിദ്ധ, യോഗ, നാച്യുറോപതി, നാഡീ പരീക്ഷ എന്നിങ്ങനെ വിവിധ ആയുഷ് വൈദ്യശാസ്ത്രങ്ങളുടെ സൗജന്യ ആരോഗ്യപരിശോധനയും ക്ലാസ്സുകളും കൗണ്ഡസലിങ്ങും മേളയുടെ പ്രധാന ആകർഷണമാണ്. കേരളത്തിലെ പ്രധാന ആയുർവേദ മരുന്നു നിർമാതാക്കൾ ഉൾപ്പെടെ 215 പ്രധാനപ്പെട്ട മരുന്നു നിർമാതാക്കളും വൈദ്യരത്നം, ശ്രീധരീയം, എംയിസ് പോലുള്ള പ്രമുഖ ആയുർവേദ ആശുപത്രികളുടെ പ്രതിനിധികളും പങ്കെടുക്കുന്നു.
രാജ്യത്തെ ഏറ്റവും പ്രചാരമുള്ള പരമ്പരാഗത വൈദ്യമേഖലയിൽ കൂടുതൽ തീവ്രമായ സഹകരണത്തിനും പരസ്പര ബന്ധത്തിനും ആഹ്വാനം ചെയ്താണ് ലോക ആയുർവേദ കോൺഗ്രസ് ആരംഭിച്ചത്. ഒൻപതാമത് ലോക ആയുർവേദ കോൺഗ്രസ് & ആയുർവേദ എക്സ്പോ ഡിസംബർ 8 മുതൽ 11 വരെ പനാജിയിലെ കല അക്കാദമിയിലാണ് നടക്കുന്നത്. കോൺഗ്രസ്സിന്റെ സമാപന ദിനമായ 11–ാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദി എയിംസിന്റെ മാതൃകയിലുള്ള രാജ്യാന്തര ആയുർവേദ ചികിത്സാ–ഗവേഷണ കേന്ദ്രം ഗോവയിൽ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി എത്തുന്നുണ്ട്. ഇതേ മാതൃകയിൽ ഗാസിയാബാദിൽ യുനാനിക്കും ഡെൽഹിയിൽ ഹോമിയോയ്ക്കുമുള്ള കേന്ദ്രങ്ങളുടെ ഔപചാരിക ഉദ്ഘാടനവും ഈ വേദിയിൽ വച്ചു തന്നെ നടത്തുമെന്നാണ് പ്രതീക്ഷ.
ആയുർവേദ കോൺഗ്രസ്സിന്റെ സമ്മേളനത്തിൽ ഇതാദ്യമായി ലോകാരോഗ്യസംഘടനയിൽ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കാനെത്തും. 53 രാജ്യങ്ങളിൽ നിന്നായി 400 വിദേശ പ്രതിനിധികളും ലോകാരോഗ്യസംഘടനയിൽ നിന്നുള്ള പത്തോളം പ്രതിനിധികളും ആയുർവേദ കോൺഗ്രസ്സിൽ പങ്കെടുക്കുന്നു.
സയൻസ് –സിനിമ ഫെസ്റ്റിവൽ എന്നിവയും മേളയുടെ ഭാഗമായുണ്ട്.