എമ്മാതിരി പെട കിട്ടീട്ടാണെന്നോ ഞാനൊക്കെ വളർന്നത്. പറമ്പിലെ ഇലഞ്ഞിക്കമ്പ് വെട്ടിയടി, വേലിപ്പത്തലിനടി, എണ്ണപുരട്ടി മിനുസപ്പെടുത്തിയ ചൂരലിനടി, ഉണക്കാനിട്ട മടലിനടി, കറിക്കൈലിന്റെ പിടി കൊണ്ടടി, ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് വീടുചുറ്റി ഓടിച്ചിട്ടടി.’’ ഇങ്ങനെ പറഞ്ഞ് അടിയെയും അതിക്രമത്തെയും ഒക്കെ ‘മഹത്വപ്പെടുത്തുന്ന’ മുൻതലമുറയെ നമ്മളൊക്കെ കണ്ടു കാണും.
എന്നാൽ അതൊക്കെ മനഃപൂർവമോ അറിവില്ലായ്മ കൊണ്ടോ നടന്ന ‘ബാഡ് പേരന്റിങ്’ ആണെന്ന് അറിയാവുന്നവരാണ് പുതുതലമുറ. അതുകൊണ്ട് അടി കിട്ടിയ കഥയൊന്നും പൊലിപ്പിച്ചു പറയാതിരിക്കുന്നതും അടിയുടെ ചരിത്രം ചെറുതായിട്ട് പോലും സ്വന്തം വീടുകളിൽ ആവർത്തിക്കാതിരിക്കുന്നതുമാണ് ബുദ്ധി.
സമാധാനത്തിന്റെ അടിത്തറ പാകാം
നേരം വെളുത്തെഴുന്നേൽക്കുമ്പോൾ മുതൽ ‘പീസ്ഫുൾ’ ആകാൻ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല. എന്നാൽ അ തിനായുള്ള ശ്രമങ്ങൾ നടത്തുക തന്നെ വേണം. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് പീസ്ഫുൾ പേരന്റിങ്ങിന്റെ കാതലായ ഘടകങ്ങൾ:
1. മാതാപിതാക്കൾ തങ്ങളുടെ വികാരങ്ങളുടെ ഉയർച്ച താഴ്ചകളെ വരുതിയിൽ നിർത്തുക. അത് പ്രതിഫലിപ്പിക്കാനുള്ള ഉപകരണങ്ങളല്ല കുട്ടികൾ.
2. കുട്ടിയെ അവരുടെ തലത്തിൽ നിന്ന് മനസ്സിലാക്കാൻ ശ്രമിക്കുക.
3. നിയന്ത്രണത്തിന് പകരം മാർഗദർശനം നൽകുക.
അടിയും ഒച്ചപ്പാടും ബഹളവും ഒഴിവാക്കലാണ് ‘പീസ് ഫുൾ പേരന്റിങ്’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനർഥം തെറ്റുകൾക്കുള്ള തിരുത്തൽ മാർഗങ്ങൾ ഇല്ലേയില്ലെന്നോ ഒരിക്കലും ശകാരിക്കാത്ത മാതാപിതാക്കൾ ഉ ണ്ടായി വരും എന്നൊന്നുമല്ല. പീസ്ഫുൾ പേരന്റിങ് നടപ്പാക്കണമെങ്കിൽ ആദ്യമേ ഗൃഹാന്തരീക്ഷം പോസിറ്റീവാക്കി വയ്ക്കണം. കുട്ടികൾക്ക് ക്വാളിറ്റി ടൈം നൽകുന്ന, നല്ല ആശയവിനിമയം സാധ്യമാകുന്ന വീട്ടന്തരീക്ഷമാണ് സമാധാനം നിറയുന്ന പേരന്റിങ്ങിനുള്ള അടിത്തറ. അതൊരുക്കുകയാണ് ആദ്യപടി.
കുട്ടികൾക്ക് കാമ്പുള്ള അനുഭവങ്ങൾ നൽകാൻ മാതാപിതാക്കൾക്ക് കഴിയണം. രാത്രി മാനം നോക്കി നക്ഷത്രങ്ങൾ കണ്ട് പറഞ്ഞ കഥകൾ. എന്നും മാതാപിതാക്കൾ കുട്ടിയുടെ വർത്തമാനം കേട്ടിരുന്ന പത്ത് നിമിഷം. അച്ഛ നോ അമ്മയോ എഴുതിയ കത്ത്. സങ്കടം കൊണ്ട് തകർ ന്നപ്പോൾ ‘ഞങ്ങളുണ്ട് കൂടെ’ എന്ന് തോന്നിപ്പിച്ച വാക്കോ പ്രവൃത്തിയോ. അതൊക്കെയാകും കുട്ടിക്ക് മറക്കാനാകാത്ത അനുഭവമായി ജീവിതത്തിൽ നിലനിൽക്കുന്നത്.
എല്ലാ ബന്ധങ്ങളെയും പോലെ പേരന്റിങ്ങും ബലപ്പെ ടുത്തുന്നത് സുതാര്യമായ ആശയവിനിമയത്തിലൂടെയാണ്. തിരക്കിന്റെ ഈ കാലഘട്ടത്തിൽ കുട്ടികളുമായി സംസാരിക്കാനുള്ള ടൈം ടേബിൾ ഉണ്ടാക്കി വയ്ക്കുന്നത് വി ലകുറഞ്ഞ കാര്യമെന്ന് കരുതല്ലേ. അത് ശ്രദ്ധയുടേയും ക രുതലിന്റേയും അടയാളം തന്നെയാണ്.
ഗൃഹാന്തരീക്ഷം ശാന്തമായാലേ പോസിറ്റീവ് ശിക്ഷകൾ പോലും പോസിറ്റീവായി കുട്ടി മനസ്സിലാക്കൂ. വീട്ടിൽ പരിഗണന കിട്ടാതെ വളരുന്ന കുട്ടിക്ക് പലപ്പോഴും ‘ഞാ ൻ തെറ്റു ചെയ്തു. അത് ആവർത്തിക്കാതിരിക്കാനാണ് എ ന്നെ കളിക്കാൻ വിടാത്തത്’ എന്ന് ചിന്തിക്കാൻ കഴിഞ്ഞെന്നു വരില്ല. പകരം വൈരാഗ്യബുദ്ധി തോന്നാം. അതുകൊണ്ട് മനസ്സൊരുക്കലാണ് എപ്പോഴും പ്രധാനം.
വേദനിക്കാൻ ആർക്കാണ് ഇഷ്ടം?
ശരീരം വേദനിക്കുന്നത് ആർക്കാണ് ഇഷ്ടം? മക്കൾ എന്നതിനപ്പുറം അവർക്കും ഒരു വ്യക്തിത്വമുണ്ടെന്ന് മാതാപിതാക്കൾ തിരിച്ചറിയണം. മുതിർന്നൊരാൾക്കുള്ള അതേ അമർഷവും രോഷവും തന്നെയാണ് കുട്ടിക്കും ശരീരം നോവിച്ചാൽ തോന്നുക.
കുട്ടി എന്തെങ്കിലും തെറ്റ് ചെയ്താൽ അടിക്ക് പകരം പല തരത്തിൽ തെറ്റ് തിരുത്താനോ അത് തെറ്റാണെന്ന് ബോധ്യപ്പെടുത്താനോ ആകും.
എന്തു തെറ്റാണ് ചെയ്തതെന്നും അത് എന്തുകൊണ്ട് ആവർത്തിക്കരുതെന്നും കുട്ടിയെ ബോധ്യപ്പെടുത്തുക. ഉ ദാഹരണത്തിന് കുട്ടി മറ്റൊരു കുട്ടിയെ മോശം വാക്കുകൾ വിളിക്കുന്നു എന്നു കരുതുക. ‘നിന്നെ അങ്ങനെ വിളിച്ചാൽ നിനക്കും സങ്കടമാകില്ലേ?’ എന്ന് ചോദിക്കാം. ആരോടെങ്കിലും എതിർപ്പുണ്ടെങ്കില്‍ മോശം വാക്ക് പറയാതെയും വിമ ർശിക്കാം എന്നു പറയുക.
ഇതൊക്കെ പറയുമ്പോൾ മാതാപിതാക്കളും പൊട്ടിത്തെറിച്ചാൽ, മോശം വാക്ക് ഉപയോഗിച്ചാൽ പിന്നെ, കുട്ടിയെ ഉപദേശിച്ചിട്ട് കാര്യമില്ലെന്ന് ഓർത്ത് കഴിവതും ശാന്തമായി പെരുമാറുക.
കുട്ടി ചോദിക്കുന്ന ചോദ്യങ്ങൾ ഒഴിവാക്കാനും മറുപടി നൽകാനില്ലാത്തപ്പോഴും ആണ് പല മാതാപിതാക്കളും അക്രമത്തിലേക്ക് നീങ്ങുന്നത്. പലപ്പോഴും ഒരടിയുണ്ടാക്കുന്ന ഭവിഷ്യത്ത് ഒറ്റ ദിവസം കൊണ്ട് തീരില്ല. അതോർത്ത് കാലങ്ങളോളം വിഷമിക്കുന്ന/രോഷം സൂക്ഷിക്കുന്ന കുട്ടികളുണ്ട്.
കുട്ടി തെറ്റ് ആവർത്തിച്ചാൽ ഇന്ന് കുറച്ച് കൂടുതൽ പാത്രങ്ങൾ നീ കഴുകണം. നിന്റെ മുറിയും ഹാളും കൂടി നീ അ ടിച്ചു വാരി വൃത്തിയാക്കണം എന്ന മറ്റോ ഉള്ള തരത്തിലുള്ള അക്രമരഹിതമായ ശിക്ഷാനടപടിയെടുക്കാം.
ഇത് കൂടാതെ എന്തു കൊണ്ടായിരിക്കാം അച്ഛനോ അമ്മയോ താൻ ചെയ്ത കാര്യം തെറ്റാണെന്ന് പറഞ്ഞത് എന്ന് കുട്ടിയോടു തന്നെ ചോദിച്ച് അത് എഴുതി തരാൻ പ റയാം. കുട്ടി കൃത്യമായി തെറ്റ് മനസ്സിലാക്കിയെങ്കിൽ ഇനി ആവർത്തിക്കരുതെന്ന് സമാധാനപരമായി ഓർമിപ്പിക്കാം.
മറിച്ച് ‘എന്നെ ഇഷ്ടമല്ലാത്തതു കൊണ്ടാണ്’ എന്നൊക്കെ കാരണമായി എഴുതിയാൽ അത് തിരുത്തി യഥാർഥ തെറ്റ് പറഞ്ഞു മനസ്സിലാക്കാം. ‘‘നീ എനിക്ക് പ്രിയപ്പെട്ടത് തന്നെയാണ് പക്ഷേ, ഈ ചെയ്ത പ്രവർത്തി തെറ്റാണ്. അതു തിരുത്തി മേലിൽ ആവർത്തിക്കാതെ നോക്കണം.’’ എന്ന തരത്തില്‍ കുട്ടിയോടുള്ള ഇഷ്ടവും തെറ്റിനോടുള്ള അമർഷവും വേർതിരിച്ച് പറഞ്ഞു കൊടുത്തു വേണം മുന്നോട്ടു പോകാൻ.
അല്ലാതെ ചെറിയൊരു തെറ്റ് ചെയ്യുമ്പോഴേക്കും ‘നീയോരു തല്ലിപ്പൊളിയാണ്, നിഷേധിയാണ് എന്ന് പറഞ്ഞ് മോശമായി കുട്ടിയെ ബ്രാൻഡ് ചെയ്യുന്നത് കാലങ്ങളോളം മായാത്ത മുറിവായി മാറുമെന്നോർക്കാം. കുട്ടികളോട് സംസാരിക്കുമ്പോൾ അത് അധികാര സ്വരത്തിലുള്ള വാക്ക് തർക്കമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധ വേണം.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. സി. ജെ. ജോൺ
മാനസികാരോഗ്യ വിദഗ്ധൻ,
മെഡിക്കൽ ട്രസ്റ്റ്
ആശുപത്രി,
എറണാകുളം.