മാലദ്വീപില്‍ അവധിയാഘോഷിച്ച പഴയ ചിത്രങ്ങൾ പങ്കുവച്ച് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയമേനോൻ. കോവിഡിന്റെയും ലോക്ഡൗണിന്റെയും പ്രതിസന്ധിയിൽ പഴയ യാത്രകളുടെ ഒാർമകളാണ് സുപ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സുപ്രിയയ്ക്കും കുടുംബത്തിനുമൊപ്പം ജനുവരിയിലാണു പൃഥ്വിരാജ് മാലദ്വീപ് സന്ദർശിച്ചത്. ‘‘ലോകമെമ്പാടുമുള്ള മികച്ച ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ മുറിയുടെ വലിപ്പമോ റസ്റ്റോറന്റുകളുടെ എണ്ണമോ ഒന്നുമല്ല കാര്യം. മടങ്ങി പോകുമ്പോൾ വീണ്ടും ഇവിടേക്ക് തിരിച്ചു വരണമെന്നു തോന്നിപ്പിക്കുന്നതിലാണ് കാര്യം’’ – ഇതായിരുന്നു അന്നു മാലദ്വീപിൽ നിന്നുള്ള ഫോട്ടോയ്ക്കു പ്രിഥ്വിരാജിന്റെ അടിക്കുറിപ്പ്. മാലദ്വീപിലെ ഡബ്ല്യൂ മാൽദീപ്സ് ബീച്ച് റിസോര്‍ട്ടിലായിരുന്നു താരകുടുംബം താമസിച്ചത്. മികച്ച രീതിയില്‍ തങ്ങളെ പരിപാലിച്ചതിനും മകള്‍ അല്ലിയെ ഏറെ സന്തോഷവതിയാക്കിയതിനും റിസോര്‍ട്ടിനുള്ള നന്ദിയും പൃഥ്വി അറിയിച്ചിരുന്നു.
മാലദ്വീപ് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്:
നീണ്ട ഇടവേളയ്ക്ക് ശേഷം ജൂലൈ 15 ന് മാലദ്വീപ് സഞ്ചാരികൾക്കായി തുറക്കുകയാണ്. പുതിയ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് മാലദ്വീപ് വിലക്കേർപ്പെടുത്തിയിരുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങള്‍ക്കുള്ള വീസ ഓണ്‍ അറൈവല്‍ സൗകര്യം ഇൗ മാസം 15 മുതൽ പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ് മാലദ്വീപ്. പ്രസിഡന്റ് ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോളിഹ് ആണ് ഇക്കാര്യം അറിയിച്ചത്. വര്‍ക്ക് വീസയുള്ളവര്‍ക്ക് ജൂലായ് ഒന്നുമുതല്‍ മാലദ്വീപിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
ഇവര്‍ രാജ്യത്തിനകത്ത് എത്തിയ ശേഷം ക്വാറന്റീന്‍ പാലിക്കേണ്ടി വരും. ടൂറിസ്റ്റുകള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ എത്തിച്ചേരുമ്പോള്‍ പരിശോധനയോ ക്വാറന്റീനോ ആവശ്യമില്ല. എന്നാല്‍, യാത്രക്കാര്‍ എല്ലാവരും തന്നെ നെഗറ്റീവ് കോവിഡ് ടെസ്റ്റ് റിപ്പോര്‍ട്ട് കയ്യില്‍ കരുതണം.