Thursday 16 December 2021 03:48 PM IST : By അഞ്ജലി തോമസ്

അന്യനാടുകളിൽ അംഗവിക്ഷേപങ്ങൾ പോലും സൂക്ഷിച്ചുവേണം; അബദ്ധങ്ങളുടെ പേരിൽ കാലു പിടിക്കേണ്ടി വരരുത്!

P8290180

പുതിയ തീരുമാനങ്ങൾ എടുക്കാൻ പറ്റിയ സമയം. പുതുവർഷത്തിൽ പുതിയ തീരുമാനങ്ങൾ കൈക്കൊള്ളണമെന്നു വിശ്വസിക്കുന്ന യാഥാസ്ഥിതികയൊന്നുമല്ല ഞാൻ. എങ്കിലും, ഈ വർഷം  അത്തരത്തിലൊന്നിന് തയാറെടുക്കുകയാണ്. യാത്രയുമായി ബന്ധപ്പെട്ട് ചില നിശ്ചയങ്ങളെടുക്കുന്നു, എന്നാൽ, അതൊന്നും ബക്കറ്റ് ലിസ്റ്റുകളല്ല. ഈ വർഷം മുതൽ സഞ്ചാരികളുടെ സമൂഹത്തിനോ സന്ദർശന സ്ഥലത്തിനോ ഞാൻ കണ്ടുമുട്ടുന്നവർക്കോ എന്തെങ്കിലും പ്രയോജനം ചെയ്യുന്ന തരത്തിലുള്ള ഒരു ഡസ്റ്റിനേഷനായിരിക്കും ഞാൻ തിരഞ്ഞെടുക്കുക. എന്റെ പുതുവർഷ തീരുമാനങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കും. 2022 ലെ യാത്രകൾ മുഴുവൻ ആലോചിച്ച് ഉറപ്പിക്കുന്ന ഒരവസരമായതിനാൽ ഇതുപോലൊരു തീരുമാനം ആവശ്യമാണ്.

ഈ വർഷത്തെ ചില യാത്രകളിൽ ഞാൻ സഞ്ചരിക്കുന്നത് വികസ്വര രാജ്യങ്ങളിലൂടെയാണ്. അവിടെ പലപ്പോഴും എനിക്കൽപം താഴേക്ക് ഇറങ്ങി, ‘ഞാൻ നിങ്ങളെക്കാൾ ഭേദപ്പെട്ടതാണ്’ എന്ന രീതിയിൽ പെരുമാറേണ്ടിവരും. നിർഭാഗ്യവശാൽ അത് ഇന്ത്യൻ സഞ്ചാരികൾക്കു ചേരുന്നൊരു ഭാവമാണ്. പറഞ്ഞുവന്നത്, ഇന്ത്യക്കാരായ സഞ്ചാരികളുടെ പൊതു സ്വഭാവമായ (വളരെ മോശമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന) ചില ശീലങ്ങളെങ്കിലും ഉപേക്ഷിക്കുക എന്നത് എന്റെ പുതുവർഷതീരുമാനങ്ങളിൽ ഉൾപ്പെടുന്നു. അതിൽ ചിലതൊക്കെ ഞാൻ സ്വയം കൊണ്ടു നടക്കുന്നതാണ് മറ്റു ചിലത് യാത്രകളെപ്പറ്റി  പലതരത്തിലുള്ള കാഴ്ചപ്പാടുകൾ ഉള്ളവരിൽ പലരിലും കണ്ടു മുട്ടിയതോ പറഞ്ഞറിഞ്ഞതോ ഒക്കെയുമാണ്.  

ഉപേക്ഷിക്കേണ്ട ശീലങ്ങള്‍

എന്റെ കണ്ണു തുറപ്പിക്കുന്നവയായിരുന്നു യാത്രകളെല്ലാം. ജീവിതത്തിന്റെ നാനാ തുറകളിൽപെട്ട, പല വർഗത്തിലും ഗോത്രത്തിലുമുള്ള, വ്യത്യസ്ത സംസ്കാരങ്ങളുള്ള, വിവിധ രാജ്യങ്ങളിൽനിന്നുള്ളവരുമായി നിരന്തരം ഇടപെടുന്നത് നമുക്കു ചില അറിവുകൾ പകർന്നു തരും. പക്ഷേ, അതൊരൊറ്റ രാത്രി കൊണ്ട് സംഭവിക്കുന്നതല്ല. യാത്രയുടെ ഏതെങ്കിലുമൊരു തൃപ്തികരമായ ഘട്ടത്തിൽ കടന്നുകൂടിയ അനാവശ്യമായ ശീലങ്ങളെന്തെങ്കിലും ഉപേക്ഷിക്കാൻ സ്വയം തീരുമാനിക്കുമ്പോഴേ അറിവുണ്ടായി എന്നു പറയാനാകൂ.

അമിത ജാഗ്രത– ഉപേക്ഷിച്ച ആദ്യ സ്വഭാവം

വളരെ ചെറുപ്പത്തിൽ, അതായത്  17–ാം വയസ്സിൽ, യാത്ര തുടങ്ങുമ്പോൾ പരിചയമില്ലാത്തവർ തരുന്നതൊന്നും കഴിക്കരുത്, അവിടെയും ഇവിടെയും കാണുന്ന അപരിചിതരെയൊന്നും വിശ്വസിക്കരുത്, എല്ലായ്പോഴും ജാഗരൂകയായി, മസിലുപിടിച്ച് ഇരിക്കണം എന്നിങ്ങനെ ഒട്ടേറെ ഉപദേശങ്ങളുണ്ടായിരുന്നു അനുസരിക്കാൻ. ഇതൊക്കെ ശ്രദ്ധിക്കാൻ പണിപ്പെട്ട് ആദ്യകാലത്ത് യാത്ര ആസ്വദിക്കാൻ കഴിയാറില്ലായിരുന്നു. ഭാഗ്യവശാൽ ആ ഘട്ടം കഴിഞ്ഞുകിട്ടി. ഇന്നിപ്പോൾ ഏതൊരു അപരിചിതന്റെയും വീട്ടിലേക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനും അയാളെ വിശ്വാസത്തിലെടുത്ത് ഒരു നേരത്തെ ഭക്ഷണം അഥവാ എന്തെങ്കിലുമൊരു സഹായം തേടാനും സാധിക്കും.  ഇതു വളരെ സഹായകമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. എന്നാൽപോലും ഇന്ത്യക്കാരായ മറ്റു സഞ്ചാരികളെ ഇതു പറഞ്ഞു ബോധ്യപ്പെടുത്താൻ എനിക്കായെന്നു വരില്ല.  എല്ലാ കാര്യത്തിലും ജാഗ്രത പുലർത്തുന്നതു നല്ലതുതന്നെ, എന്നാൽ അമിതമായ ശ്രദ്ധ പുലർത്തുന്നത് യാത്രയുടെ സത്ത തന്നെ ചോർത്തിക്കളയും. യാത്രകൊണ്ട് എന്താണോ ഉദ്ദേശിക്കുന്നത് അത് ഇല്ലാതാക്കും. ആളുകളെ നിങ്ങൾ വിശ്വസിക്കുന്നു എന്നു കാണിക്കൂ, അവർ തിരിച്ച് നിങ്ങളെയും വിശ്വാസത്തിലെടുക്കും. എന്നാൽ ഇതിൽ അൽപം സാമാന്യബുദ്ധി ഉപയോഗിക്കാൻ മറക്കരുത്.

അമിത ജിജ്ഞാസ

കാണുന്നതിലൊക്കെ തലയിട്ട് അത് എന്താണ്, എങ്ങനെയാണ് എന്നൊന്നും അന്വേഷിക്കാൻ പാടില്ല. ഒരു ശരാശരി ഇന്ത്യാക്കാരനെ ഒരു ക്വസ്റ്റ്യൻ ബാങ്കെന്നു വിളിച്ചാലും തെറ്റില്ല. ഒരാളുമായുള്ള കൂടിക്കാഴ്ചയുടെ ദൈർഘ്യം കൂടുന്തോറും നമ്മുടെ ചോദ്യങ്ങൾ വ്യക്തിപരമാകും. ചിലപ്പോൾ ആ ചോദ്യങ്ങൾ മറ്റേയാളിന്റെ അഭിമാനത്തിന് ക്ഷതമേൽപിക്കുന്ന കാര്യത്തിലോ ഇരുവരുടെയും സ്ഥാനങ്ങളുടെ വലിപ്പചെറുപ്പത്തിലോ അല്ലങ്കിൽ നിങ്ങളുടെ അഹന്തയുടെയോ ഒക്കെ വക്കത്തു നിൽക്കുന്നതാകും. എന്റെ ക്ഷമയെയും ശാന്തമായിരിക്കാനുള്ള കഴിവിനെയും പരീക്ഷണവിധേയമാക്കുന്ന വിധം ദിവസേന നൂറുകണക്കിനു ചോദ്യങ്ങൾ നേരിടാ‍ൻ തുടങ്ങിയപ്പോൾതന്നെ ഞാനീ ദുശ്ശീലം ഉപേക്ഷിച്ചിരുന്നു. അങ്ങനെ നോക്കുമ്പോൾ ആദ്യം ഉപേക്ഷിച്ചത് ഈ അനാവശ്യ ജിജ്ഞാസ തന്നെയാണ്.

നിങ്ങൾ വിവാഹിത(ൻ) ആണോ? എത്ര കിട്ടും ശമ്പളം–ഈ രണ്ടു ചോദ്യങ്ങളും ആരോടും ചോദിക്കരുതെന്ന് ഞാൻ നിശ്ചയിച്ചിട്ടുണ്ട്‌ (അല്ലങ്കിൽ കാണാൻ കൊള്ളാവുന്ന, വിവാഹമോതിരം ധരിക്കാത്ത ഒരു  ചെറുപ്പക്കാരനായിരിക്കണം). ഇന്ത്യക്കാരനായ ഒരു സഞ്ചാരി പരിചയപ്പെട്ട് ഒന്നു കണ്ണിട ചിമ്മുന്നതിനിടയിൽ അന്വേഷിക്കുന്ന കാര്യങ്ങളാണ് ഇവ. യാത്രാവേളകളിൽ എന്റെ എന്തെങ്കിലും ചോദ്യത്തിനു കിട്ടുന്ന ഉത്തരങ്ങൾക്കു മറുചോദ്യം ചോദിക്കുന്നതിനോ അല്ലങ്കിൽ അവർ തരുന്ന ഉത്തരങ്ങളെ എതിർക്കുന്നതിനോ ഞാൻ മുതിരാറില്ല. ഞാൻ കണ്ടുമുട്ടുന്ന ഒരാൾ താനൊരു സ്പേസ് സയന്റിസ്റ്റാണ് എന്ന് പറഞ്ഞാൽ അതംഗീകരിക്കും.  ആളുകൾ നുണ പറയുന്നത് എന്തിനെന്ന് അന്വേഷിക്കേണ്ട ബാധ്യത എനിക്കില്ല. വ്യക്തികൾ, പ്രത്യേകിച്ച് വിനോദസഞ്ചാരികൾ, കളവ് പറയുകയോ ഉള്ള സത്യത്തെ െപരുപ്പിച്ചു കാണിക്കുകയോ ചെയ്യ‌ുമെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാൻ കഴിയും.

സാമൂഹിക മാധ്യമങ്ങളിൽ സമയം കളയുന്നത് അവസാനിപ്പിക്കുക

ഇതു പൂർണമായും പാലിക്കാൻ പറ്റുമോ എന്നറിയില്ല, എങ്കിലും ഈ തീരുമാനത്തിനു പിന്നിലൊരു കാരണമുണ്ട്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ എന്റെ സഞ്ചാരങ്ങൾ രേഖപ്പെടുത്താറുണ്ട്.  ഓൺലൈനിൽ കയറുമ്പോൾ യഥാർഥലോകം നഷ്ടമാകുന്നു എന്നതും ബോധ്യമുണ്ട്. അതുകൊണ്ട് സാമൂഹികമാധ്യമങ്ങളെ നാമമാത്രമായി ചുരുക്കുകയാണ്. ഇനി ദിവസവും മുറിയിൽ തിരികെ എത്തിയ ശേഷം മാത്രമെ ചിത്രങ്ങൾ അപ്‌ലോഡു ചെയ്യുകയുള്ളു. ആ നിമിഷം ‘പോസ്റ്റുന്നതിനെക്കാൾ’ അത്തരമൊരു നിമിഷം ആസ്വദിക്കുന്നതാകും നല്ലത്...

ബഹളം വേണ്ട

സർവത്ര ബഹളമയമായ ഇന്ത്യയെ അപേക്ഷിച്ച് നിശബ്ദവും ശാന്തവുമാണ് മറ്റു പല രാജ്യങ്ങളും.  നമ്മളെ സംബന്ധിച്ച് ഉച്ചത്തിൽ സംസാരിക്കുന്നതും കൂട്ടംകൂടി ബഹളമുണ്ടാക്കുന്നതുമൊക്കെ സാധാരണമാണ്, സന്തോഷം നൽകുന്നതുമാണ്. അതിനാൽ പൊതു ഇടങ്ങളിൽ, ബസിൽ, ട്രെയിനിൽ ഒക്കെ വലിയ ശബ്ദത്തിൽ സംസാരിക്കുന്നത് അത്ര നല്ല കാര്യമല്ല എന്നു പറഞ്ഞാൽ മനസ്സിലാകണമെന്നില്ല. എന്നാൽ ചില സ്ഥലങ്ങൾ; ദേവാലയങ്ങൾ, ആർട് ഗാലറികൾ, മൃഗശാലകൾ, മതപരമായ പശ്ചാത്തലത്തിലുള്ള സ്മാരകങ്ങൾ ഒക്കെ ആവശ്യപ്പെടുന്നത് നിശ്ശബ്ദനായ ഒരു കാഴ്ചക്കാരനെയാണ്. അവിടെ നേരെ കാണുന്നതിനെപ്പറ്റി ഒച്ചയിടേണ്ട കാര്യമേ ഇല്ല  എന്നു നാം മനസ്സിലാക്കണം. കാഴ്ചകൾ നിശ്ശബ്ദമായി നോക്കി കാണാൻ, അല്ലങ്കിൽ ഇതൊക്കെ കാണുമ്പോൾ കരുതലോടെ മറ്റെങ്ങോട്ടെങ്കിലും നോക്കിനിൽക്കാൻ ഞാൻ പരിശീലിച്ചു കഴിഞ്ഞു.

പുകവലിയും ചീത്തപറച്ചിലും

ഞാൻ പുകവലിക്കാറില്ല. എങ്കിലും യാത്രകൾക്കിടയിൽ പൊതു സ്ഥലങ്ങളിൽ പുകവലിക്കാനൊരു ഇടം കണ്ടെത്താനുള്ള ബുദ്ധിമുട്ട് കൂടിക്കൂടി വരുന്നതുകൊണ്ടുമാത്രം പുകവലി ഉപേക്ഷിച്ച പല സുഹൃത്തുകളെയും അറിയാം. ഇത് എല്ലാവരും പിന്തുടരട്ടെ. അങ്ങനെയുള്ളവരുടെ എണ്ണം കൂടട്ടെ.

ചീത്ത പറച്ചിൽ–ഇത് വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. മോശം വാക്കുകൾ എല്ലാവരും പറയാറുണ്ട്. പക്ഷേ, ഇവിടെയും നമ്മൾ  ഇന്ത്യക്കാർ വളരെ സമർ‌ഥരാണ്. സംസാരത്തിനിടയിൽ മോശം പദങ്ങൾ ഉരുവിടുന്നതോ ദൈവനിന്ദാപരമായ വാക്കുകൾ പറയുന്നതോ നമ്മുടെ സമൂഹത്തിൽ വലിയ ബുദ്ധിമുട്ടുണ്ടാക്കില്ലായിരിക്കും. പക്ഷേ, ബാക്കി എല്ലായിടത്തും അങ്ങനെ ആകണമെന്നില്ല.  ഉദാഹരണത്തിന് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ദൈവനിന്ദാപരമായ വാക്കുകൾ ഉച്ചരിക്കുന്നതിനെതിരെ നിയമം പോലുമുണ്ട്. പ്രാകുന്നത് നിങ്ങളെ വിദ്യാഭ്യാസമില്ലാത്തവനായും മര്യാദ ഇല്ലാത്തവനായും കാണാൻ ഇടയാക്കും.

നിങ്ങൾക്കു ചുറ്റും ധാരാളം കുട്ടികളും അവരുടെ രക്ഷാകർത്താക്കളും ഉണ്ടാകാം. ഇത്തരം വിചിത്രഭാഷണങ്ങൾ രക്ഷാകർത്താക്കൾ പലപ്പോഴും അംഗീകരിക്കില്ല. പ്രത്യേകിച്ചും വിമാനത്തിന്റെ ഉള്ളിലൊക്കെ പോലെ ഇടുങ്ങിയ ചുറ്റുപാടുകളിൽ. യാത്രകളെപ്പോഴും വൈവിധ്യമാർന്ന സംസ്കാരങ്ങളിൽ നിന്നുള്ളവരുമായി ഇടപഴകുവാൻ ഒന്നാന്തരം അവസരങ്ങളാണ് നൽകുന്നത്. സ്വന്തം വായിൽനിന്നു വീണ ഒരു വാക്കു കാരണം രസികരായ വ്യക്തികൾ അകന്നു പോകാൻ ഇടയാകരുത്. വർഷങ്ങൾക്കു മുൻപ് ജർമൻകാരനായ ഒരു ചെറുപ്പക്കാരനൊപ്പം ഡേറ്റ് ചെയ്യുമ്പോളാണ് ഞാൻ ഒരു പാഠം പഠിച്ചത്. എന്റെ വായിൽനിന്ന് അറിയാതെ ഒരു ചീത്ത വാക്ക് വീണ ഉടനെ അയാൾ മുഖത്തുനോക്കി പറഞ്ഞു, ‘‘ഈ പറഞ്ഞ വാക്കുകൾ നിങ്ങൾക്ക് ഒരുതരത്തിലും ചേരുന്നില്ല, അത് തികച്ചും അനാവശ്യമായിപ്പോയി.’’

ചീത്ത പറയുന്നത് ഒരിക്കലും ഒരു സാഹചര്യത്തെയും മെച്ചപ്പെടുത്തുന്നില്ല, അത് ഒരു സംഭാഷണത്തിലും യാതൊരു മൂല്യവും അധികമായി ചേർക്കുന്നില്ല. സർവോപരി പറയുന്നവരെ മോശക്കാരാക്കുകയും ചെയ്യും. വിനോദസഞ്ചാരി എന്ന നിലയ്ക്ക് നമ്മൾ അന്യനാട്ടിൽ സ്വന്തം രാജ്യത്തിന്റെ പ്രതിനിധികൂടിയാണ്. ആ മുഖം ഭംഗിയായി സൂക്ഷിക്കേണ്ട ചുമതല കൂടി നമുക്കുണ്ട്.

IMG_8842

സ്വയം പഠനം ഏറ്റവും നല്ല മാർഗം

ചീത്ത ശീലങ്ങൾ എങ്ങനെ, എപ്പോൾ കളയണം? വളരെ ലളിതം. യാത്ര ആരംഭിക്കുന്നതിനുമുൻപ് സ്വയമൊന്ന് പഠിക്കുക. ചെല്ലുന്ന ഇടത്തെ സാമൂഹിക മര്യാദകള്‍ അറിഞ്ഞു പാലിക്കണം. ഉദാഹരണത്തിന് അമേരിക്കയിൽ ചെന്നാൽ വീടിന് പുറത്തുപോയി ആഹാരം കഴിക്കുന്നു എങ്കിൽ നിർബന്ധമായും ടിപ്പ് നൽകണം. ചൈനയോ ജപ്പാനോ ആണ് സന്ദർശിക്കുന്നതെങ്കിൽ ഭക്ഷണസമയത്ത് ചോപ് സ്റ്റിക്ക് പാത്രത്തിൽ തട്ടി ശബ്ദമുണ്ടാക്കരുത്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ പൊതുഇടങ്ങളിൽവച്ച് സ്ത്രീപുരുഷൻമാർ വികാരപ്രകടനങ്ങൾ നടത്തുന്നത് കുറ്റകരമാണ്. ഏതുനാട്ടിൽ പോകുമ്പോഴും ആളുകളെ, പ്രത്യേകിച്ചും സ്ത്രീകളെ അഭിവാദ്യം ചെയ്യുന്ന രീതി മനസ്സിലാക്കി വയ്ക്കണം. ‍ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണമുണ്ടാകും, പ്രത്യേകിച്ചും ശിശുക്കളുടെയും വനിതകളുടെയും. സഞ്ചാരിക്ക് അനുവാദം കൂടാതെതന്നെ എന്തും ഇൻസ്റ്റാഗ്രാമിനുള്ള ചിത്രങ്ങളാക്കാം എന്നു കരുതരുത്. അന്യനാടുകളിൽ അംഗവിക്ഷേപങ്ങളും സൂക്ഷിച്ചു വേണം. നമ്മുടെ നാട്ടിൽ കുഴപ്പമില്ലാത്ത ആംഗ്യം മറുനാട്ടിൽ‌ നിന്ദാസൂചകമായേക്കാം.അന്യനാടുകളിൽ ചെന്ന് അറിയാതെ പറ്റുന്ന അബദ്ധങ്ങളുടെ പേരിൽ കാലുപിടിക്കേണ്ടി വരുന്നതിനെക്കാളും മോശമായൊരു അവസ്ഥയില്ല.  

 

Tags:
  • Manorama Traveller