Thursday 09 September 2021 12:28 PM IST : By Easwaran seeravally

ഒരു പകൽ മനോഹരമാക്കാൻ വേണ്ടതെല്ലാം ഒരുക്കി സഞ്ചാരികളെ കാത്ത് ഒരു ഗ്രാമം

anjutengu10

വർക്കലയിൽനിന്നും വക്കത്തേക്ക് പോകുമ്പോൾ കേരളത്തിലെ മറ്റേതൊരു നാട്ടിൻപുറത്തേക്കും പോകുന്നതുപോലെയേ തോന്നിയുള്ളു. എന്നാൽ കായലിനു മീതെയുള്ള പാലം കയറിയപ്പോൾ കണ്ട പുലർകാലകാഴ്ച പിടിച്ചു നിർത്തിക്കളഞ്ഞു. വിശാലമായ കായലിന്റെ വിരിമാറിലൂടെ നീളൻ തുഴ ആഴത്തിൽ ഊന്നി നീങ്ങുന്ന വലിയ വള്ളമൊന്ന് പടിഞ്ഞാറേക്കു പോകുന്നു. മറ്റൊരു കൊച്ചു വള്ളം യാത്രക്കാരുമായി കായലിൽ അങ്ങകലെയല്ലാതെ കാണുന്നൊരു തുരുത്തിനെ ലക്ഷ്യം വച്ച് അലസമായി പോകുന്നു. ഇരുവശവും തെങ്ങും മറ്റു വൃക്ഷങ്ങളുമായി പച്ചപ്പിന്റെ തിളക്കം. ഒരു പകൽ നല്ല കാഴ്ചകൾ കണ്ട് ചിലവഴിക്കാൻ പറ്റിയ, പ്രകൃതിസൗന്ദര്യം തുളുമ്പുന്ന കേരളത്തനിമയുള്ള നാടൻഗ്രാമമാണ് വക്കവും അഞ്ചുതെങ്ങും എന്നു കേട്ട് ഇറങ്ങിപ്പുറപ്പെട്ടത് വെറുതെയാവില്ല എന്ന് ഈ എൻട്രി സീൻ തന്നെ ഉറപ്പുതന്നു.

കായലിൽ സ്വർണം പോലൊരു ദ്വീപ്

anjutengu9

കണ്ണിനു കുളിർമയും മനസ്സിന് ആനന്ദവും പകർന്ന ആ കാഴ്ച തന്ന സ്ഥലമാണ് പണയിൽക്കടവു പാലം. അഞ്ചുതെങ്ങു കായലിനെ മറികടന്ന് വക്കത്തെ വർക്കലയുമായി ബന്ധിപ്പിക്കുന്ന ഈ പാലം അഞ്ചുതെങ്ങ്, കടയ്ക്കാവൂർ തുടങ്ങിയ പ്രദേശങ്ങളെ വർക്കലയുമായി വളരെയേറെ അടുപ്പിക്കുകയും ചെയ്തു. പണയിൽക്കടവുപാലത്തിന്റെ തെക്കുവശത്താണ് വക്കം. പാലം ഇറങ്ങി അൽപം മുന്നോട്ടേക്കു നീങ്ങുമ്പോൾ ഇടതുവശത്തു സ്ഥിതി ചെയ്യുന്ന വക്കം പലാസോ എന്ന ഹോട്ടലിൽനിന്ന് യാത്ര ആരംഭിക്കാമെന്നാണ് തീരുമാനിച്ചിരുന്നത്. ഞങ്ങൾക്കു മാർഗദർശിയായി കൂടെ കൂടാമെന്നേറ്റിരുന്ന, സിദ്ധഡോക്ടർ കൂടിയായ ഡോ. അമൃത്ജൂഡിനെ അവിടെ കണ്ടുമുട്ടി. അഞ്ചുതെങ്ങ് കായലും പാർവതി പുത്തനാറും അതിരിടുന്ന വക്കം ഒരു ഉപദ്വീപുപോലെയാണ്. ഒരു പ്രദേശത്തിന്റെ വക്കായതിനാലാണ് ‘വക്കം’ ആയതെന്ന് ഡോക്ടർ. തുലാവർഷപ്പെയ്ത്തിനുള്ള ഒരുക്കങ്ങൾ ആകാശത്ത് വട്ടംകൂട്ടവെ ഞങ്ങൾ ഞങ്ങൾ ഒരു തെങ്ങിൻതോപ്പിലൂടെ നോവ ബോട്ട്ക്ലബിന്റെ കടവിലേക്ക് നടന്നു. ആദ്യലക്ഷ്യം പൊന്നുംതുരുത്ത് എന്ന് ഗോൾഡൻ ഐലൻഡ്.

ഊർജദായിനിയായ തുരുത്ത്

anjutengu11

ഞങ്ങൾക്കായി പറഞ്ഞുറപ്പിച്ചിരുന്ന, നാലുപേർക്കു കയറാവുന്ന ഒരു ബോട്ടിൽ പൊന്നുംതുരുത്തിലേക്ക് പുറപ്പെട്ടു. അഞ്ചുതെങ്ങ് കായലിൽ, വക്കത്തിനും കായിക്കരയ്ക്കും ഇടയിലുള്ള ഭാഗത്ത് കാണപ്പെടുന്നൊരു തുരുത്താണ് പൊന്നുംതുരുത്ത്. ആൾത്താമസമില്ലാത്ത തുരുത്തിന്റെ കുറച്ച് ഭാഗം ഒരു ക്ഷേത്രസങ്കേതമാണ്. ബാക്കി ഭാഗം ഒരു വ്യക്തിയുടേതും. എങ്കിലും ശാന്തമായ അന്തരീക്ഷവും ശുദ്ധമായ പ്രാണവായുവും ആഗ്രഹിച്ചെത്തുന്നവരെ ഇവിടേക്ക് രണ്ടുകൂട്ടരും സ്വാഗതം ചെയ്യുന്നുണ്ട്. ക്ഷേത്രത്തിലേക്കെത്തുന്ന ഭക്തജനങ്ങൾക്കായി ക്ഷേത്രത്തിന്റെ വകയായി രണ്ടുഭാഗത്തുനിന്നും കടത്തുവള്ളം ഒരുക്കിയിട്ടുണ്ട്. ഇത് രാവിലെ 7.30 മുതൽ ഉണ്ടാവും. അഞ്ചേക്കറോളം വിസ്തീർണമുള്ള തുരുത്ത് വൃക്ഷങ്ങളാലും ചെടികളാലും സമൃദ്ധമാണെന്ന് ദൂരെനിന്നുതന്നെ കാണാം. തുരുത്തിനെ ഒന്നു വലംവച്ച് ഞങ്ങൾ മറുവശത്തുള്ള ക്ഷേത്രക്കടവിലേക്കാണ് അടുത്തത്. പ്ലാവു പോലുള്ള മരങ്ങളും കുറ്റിച്ചെടികളും ഔഷധസസ്യങ്ങളും സുലഭം. ചുവന്ന പൂക്കളും നന്നായി പഴുത്ത് ചുവന്ന പഴങ്ങളുമായി നിൽക്കുന്ന നാടൻ ചെത്തിയും ഒട്ടേറെയുണ്ട്.

ഒരു ട്രസ്റ്റിന്റെ മേൽനോട്ടത്തിലുള്ള പൊന്നുംതുരുത്ത് ശിവപാർവതി വിഷ്ണുക്ഷേത്രമാണ് തുരുത്തിലെ ആത്മീയസങ്കേതമായി നിൽക്കുന്നത്. ഒരു ട്രസ്റ്റിന്റെ കീഴിലുള്ള ക്ഷേത്രമാണെങ്കിലും സമീപപ്രദേശങ്ങളിൽനിന്നൊക്കെയും ഒട്ടേറെ ആളുകൾ ദർശനത്തിനായി എത്തുന്നുണ്ട് ഇന്ന്. തുരുത്തിന്റെ ഒരു പാതി സഞ്ചാരികൾക്കായി മാറ്റി വച്ചതാണ്. തുരുത്തിലെത്തുന്നവർക്ക് അൽപനേരം പ്രകൃതിയുടെ ശുദ്ധസൗന്ദര്യത്തിലലിഞ്ഞ് ഇരിക്കാനും പച്ചപ്പിന്റെ മടിയിൽ വിശ്രമിക്കാനും ഇവിടെ സൗകര്യമുണ്ട്. വളരെ നാമമാത്രമായ ഒരു തുക (അൻപതു രൂപ) പ്രവേശനഫീസായി വാങ്ങുന്നു എന്നു മാത്രം. ഒരു എയർ കണ്ടീഷണറിനും നൽകാനാവാത്ത സുഖശീതളമായ ഈ അന്തരീക്ഷം. ഇപ്പോൾ വർക്കലയിലും മറ്റും എത്തുന്ന വിനോദസഞ്ചാരികൾ, വിദേശീയരടക്കം പലപ്പോഴും ഇവിടേക്ക് എത്താറുണ്ടത്രെ. ക്ഷേത്രത്തിലെ നാഗരൂട്ടിന്റെ മുറുകുന്ന മേളത്തിനിടയിൽ, നൂലുപോലെ പൊഴിയുന്ന മഴത്തുള്ളികളെ വകഞ്ഞുമാറ്റി ഞങ്ങൾ വീണ്ടും ബോട്ടിലേക്ക് കയറി.

വക്കം പെരുമ

anjutengu8

ഇനി കരയിലൂടെ കായിക്കരയ്ക്കും അവിടെനിന്ന് അഞ്ചുതെങ്ങിനും പോകാനായിരുന്നു പരിപാടി. പോകുംവഴി വക്കത്തിന്റെ വക്കുകളെന്നോണം ചിലകടത്തു കടവുകളും കാണാമെന്ന് ഡോക്ടർ ഓർമിപ്പിച്ചു. അങ്ങനെയാണ് ആദ്യം കായിക്കര എന്ന ദേശത്തെ വക്കവുമായി ബന്ധിപ്പിക്കുന്ന കായിക്കര കടത്തിലേക്ക് പോകുന്നത്. കടത്തിന് തൊട്ടുമുൻപാണ് ഐഎൻഎ ഹീറോ വക്കം അബ്ദുൾ ഖാദറിന്റെ സ്മാരകം. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരുന്ന 1942 കാലത്ത് മലയായിൽനിന്നും ചാവേറുകളായി ഇന്ത്യയിലേക്ക് വന്ന ഐഎൻഎ ഭടന്മാരിലൊരാൾ. മലബാറിൽവച്ച് ബ്രിട്ടിഷ് പൊലിസിന്റെ കൈയിൽ അകപ്പെട്ട് തൂക്കിലേറ്റപ്പെട്ട നാലുപേരിൽ ഒരാൾ. അതായിരുന്നു വക്കം അബ്ദുൾ ഖാദർ.

anjutengu6

മലയായിൽ തൊഴിൽതേടി പോയ അബ്ദുൾ ഖാദർ അവിടെവച്ചാണ് ആദ്യം ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിലും പിന്നീട് ഐഎൻഎയിലും ചേരുന്നത്. രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ ആ രക്തസാക്ഷിയുടെ സ്മാരകം അദ്ദേഹത്തിന്റെ ജന്മനാട്ടിലുണ്ട് എന്നത് ഒരു പുതിയ അറിവായിരുന്നു. വക്കം ഖാദർ സ്മാരകവും കായിക്കര കടത്തും ഇറങ്ങിക്കടത്തും ഒക്കെ കണ്ട്, അഞ്ചുതെങ്ങിലേക്ക് ഞങ്ങൾ വണ്ടി വിട്ടു.

കുമാരനാശാൻ നടന്ന വഴികളിലൂടെ

anjutengu7

ഇത്രത്തോളം വന്ന സ്ഥിതിക്കു കുമാരനാശാന്റെ ജന്മസ്ഥലവും അവിടത്തെ മ്യൂസിയവുംകൂടി കണ്ടിട്ടുപോകാമെന്നായി ഡോക്ടർ. വക്കത്തുനിന്നും മീരാൻ കടവുപാലം കടന്ന് അഞ്ചുതെങ്ങ് ജങ്ഷനിൽനിന്നും വലത്തേക്ക് പോയാൽ കായിക്കരയായി. ഇവിടെയാണ് കുമാരനാശാന്റെ ജന്മസ്ഥലം. അദ്ദേഹം പഠിക്കുകയും പിന്നീട് പഠിപ്പിക്കുകയും ചെയ്ത സ്കൂളിനടുത്തുതന്നെ ആശാൻ സ്മാരക അസോസിയേഷൻ സംരക്ഷിക്കുന്ന സ്മാരകം നിലനിൽക്കുന്നു. ഇതിനോട് ചേർന്ന് ഒരു ഓപൺ എയർ ഓഡിറ്റോറിയവും ആശാന്റെ ജീവിതത്തിലേക്കും സാഹിത്യത്തിലേക്കും വെളിച്ചംവീശുന്ന മ്യൂസിയവും ലൈബ്രറിയും ഒക്കെയുണ്ട്. ആശാൻ വേൾ‍ഡ് പ്രൈസ് പുരസ്കാരം നൽകുന്നതും ഈ സ്മാരകമാണ്.

അഞ്ചുതെങ്ങ് കോട്ടയിൽ

anjutengu3

തിരുവിതാംകൂറിന്റെ വാണിജ്യബന്ധങ്ങൾക്കു കരുത്തുപകരാൻ സേതുപാർവതി ബായി തമ്പുരാട്ടി പണിതീർത്ത പാർവതി പുത്തനാറിന്റെ ഓരം പറ്റി ഞങ്ങൾ അഞ്ചുതെങ്ങിലേക്കുള്ള യാത്ര തുടർന്നു. അഞ്ചുതെങ്ങ് ജങ്ഷനിൽനിന്നും അൽപദൂരം സഞ്ചരിച്ചാൽ മതി കോട്ടയിലേക്ക്. അധികം വീതിയില്ലാത്ത വഴിയുടെ ഇരുവശവും ചെറിയ കടകളും കച്ചവടങ്ങളും.

anjutengu5

1696ൽ ആറ്റിങ്ങൽ റാണിയായിരുന്ന ഉമയമ്മറാണി ഇംഗ്ലിഷുകാർക്ക് വ്യാപാരാവശ്യങ്ങൾക്കായി ഒരു കോട്ട പണിയാൻ അനുവാദം നൽകി. മലബാർ തീരത്ത് ബ്രിട്ടീഷുകാർ നിർമ‍ിച്ച ആദ്യത്തെ കോട്ടയാണിത്. വളരെ വലിപ്പമോ ഉള്ളിലേക്ക് കാര്യമായ മുjറിയോ നിർമാണങ്ങളോ ഒന്നും ഇവിടെ ഇല്ല. മതിലുകെട്ടി സംരക്ഷിച്ച ഒരു മുറ്റം പോലെ. എന്നാൽ ശക്തമായ കാവലിനും നിരീക്ഷണങ്ങൾക്കും സൈനികരെ വിന്യസിക്കാൻ വളരെ വലിയ സൗകര്യങ്ങൾ ഉണ്ടായിരുന്നു എന്നു കാണാം. വെട്ടുകല്ലുകൊണ്ട് പണിഞ്ഞിരിക്കുന്ന കോട്ടയുടെ വടക്കുപടിഞ്ഞാറെ മൂലയിൽ ഒരു വലിയ ഗുഹാകവാടം കാണാം. കോട്ടയ്ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാലും കടലിലേക്ക് രക്ഷപെടാനായി പണിഞ്ഞ ഒരു രഹസ്യമാർഗമായിരുന്നുവത്രെ. കുറച്ചുകാലം മുൻപുവരെ തുറന്നു കിടന്നിരുന്ന ഈ തുരങ്കം, ആളുകളും മൃഗങ്ങളും ഇതിലൂടെ ഇറങ്ങി അപകടത്തിൽപ്പെടുന്നു എന്നുവന്നപ്പോൾ അടയ്ക്കുകയായിരുന്നു. കോട്ടയുടെ പടിഞ്ഞാറെ മുറ്റത്ത് പണ്ടുകാലത്ത് ആളുകളെ കെട്ടിയിട്ടടിക്കാനും ശിക്ഷിക്കാനും മറ്റുമായി പണിതീർത്ത ശിലാസ്തംഭങ്ങൾ കാണാം. കോട്ടയ്ക്കു പുറത്ത് വടക്കുകിഴക്കെ മൂലയിലായാണ് ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. 130 അടി ഉയരമുള്ള വിളക്കുമരത്തിന്റെ മുകളിൽനിന്നാൽ അഞ്ചുതെങ്ങു കോട്ടയുടെയും അറബിക്കടലിന്റെയും അതിമനോഹരമായ കാഴ്ചയാണ് ലഭിക്കുന്നത്. വരുംതലമുറകൾക്ക് അഞ്ചുതെങ്ങുകലാപത്തിന്റെ അടയാളമായി ഈ ഒരു കോട്ട മാത്രമാണ് ബാക്കി നിൽക്കുന്നത്. അതിന്റെ സംരക്ഷണത്തിനായി കടുക്കയും ശർക്കരയും ചേർത്തുള്ള പഴയകാല കടുശർക്കരയോഗത്തിൽ തന്നെ ഒരു പുറംമതിൽ പണിയുന്നതും കണ്ടുകൊണ്ട് ഞങ്ങൾ അവിടെനിന്നും വിടവാങ്ങി.

anjutengu2

ഒരു പെർഫക്ട് ഡസ്റ്റിനേഷൻ

anjutengu1

ഒരു ദിവസം കാലത്ത് വക്കം ഗ്രാമത്തിലെത്തിയാൽ രണ്ട്–രണ്ടര മണിക്കൂറോളം പൊന്നുംതുരുത്തിലും കായൽയാത്രയുമായി ചിലവിട്ടാൽ പിന്നെ കരയിലൂടെ വക്കം ഖാദർ, കുമാരനാശാൻ സ്മാരകങ്ങളും കണ്ട് കായിക്കര വഴി ഉച്ചയോടെ അഞ്ചുതെങ്ങിലെത്താം. ഉച്ചഭക്ഷണവും കഴിച്ച് കോട്ടയും കണ്ട് ലൈറ്റ് ഹൗസിലും കേറി മുതലപ്പൊഴിയും കണ്ട് സായാഹ്നത്തോടെ മടക്കയാത്ര. ലോകപ്രശസ്തമായ കേരള ബാക്ക് വാട്ടേഴ്സിന്റെ പശ്ചാത്തലത്തില്‍ ചരിത്രവും സംസ്കാരവും സാഹിത്യവും ഇടകലരുന്ന മറ്റൊരു മലയാളഗ്രാമമുണ്ടാകില്ല. ഒരു ഏകദിനയാത്രയ്ക്ക് ആർക്കും തിരഞ്ഞെടുക്കാവുന്ന പെർഫക്ട് ഡസ്റ്റിനേഷൻ.

Tags:
  • Manorama Traveller