Friday 15 May 2020 11:52 AM IST : By സ്വന്തം ലേഖകൻ

കുട്ടികള്‍ക്കുമുണ്ടാകില്ലേ കൊറോണപ്പേടി? അറിയാം കൊറോണക്കാലത്തെ പേരന്റിങ്ങിനെക്കുറിച്ച്...

coro

കോവിഡ് 19 നെയും അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെയും കുറിച്ചുമാത്രം കേട്ടുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യം കുട്ടികള്‍ക്ക്  അമിതമായ ഉത്കണ്ഠയും സങ്കടവും മാനസികപ്രയാസങ്ങളും ഉണ്ടാക്കിയേക്കാം. മാധ്യമങ്ങളിലൂടെ അറിയുന്നതും മുതിര്‍ന്നവര്‍ പറയുന്നതും കുട്ടികള്‍ക്ക് മുഴുവനായി മനസ്സിലാകണമെന്നില്ല. അവരുടെ ആശങ്ക വര്‍ധിക്കാന്‍ ഇതും കാരണമാകാം. കൊറോണക്കാലത്ത് പേരന്റിങ്ങില്‍ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങളിതാ...

കുട്ടികളോട് സംസാരിക്കാം ഇങ്ങനെ

സുരക്ഷിതമായ അന്തരീക്ഷത്തില്‍ കുട്ടിക്ക് അച്ഛനമ്മമാരോട് തുറന്നു സംസാരിക്കാനാകുമെന്ന് ആദ്യം ഉറപ്പാക്കണം. ചിത്രങ്ങളും കഥകളുമൊക്കെ ഇത്തരം സംഭാഷണം തുടങ്ങാന്‍ സഹായിക്കും. കൊറോണയെക്കുറിച്ചും ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും കുട്ടിക്ക് എത്രമാത്രം അറിയാമെന്ന് ലളിതമായ ചോദ്യങ്ങളിലൂടെ മനസ്സിലാക്കി അതിന്റെ തുടര്‍ച്ചയായി സംസാരിച്ചു തുടങ്ങാം. കൊറോണയെക്കുറിച്ച് മനസ്സിലാകാത്തത്രയും ചെറിയ കുഞ്ഞുങ്ങളാണെങ്കില്‍ അവരോട് ഇതേക്കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്. 

ഏതു രീതിയില്‍ സംസാരിക്കാം

എന്താണു ലോകത്ത് നടക്കുന്നതെന്നതിനെക്കുറിച്ചുള്ള സത്യസന്ധമായ വിവരങ്ങള്‍ അറിയാന്‍ കുട്ടികള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അവരെ ഭയപ്പെടുത്താത്ത വിധത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുക എന്നത് മുതിര്‍ന്നവരുടെ കടമയാണ്. കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള ഭാഷയില്‍ വേണം പറഞ്ഞുകൊടുക്കാന്‍. കുട്ടിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ അറിയില്ലെങ്കില്‍ മറുപടിയായി ഊഹാപോഹങ്ങള്‍ പറയരുത്. കുട്ടിയുമൊത്ത് ഉത്തരങ്ങള്‍ അന്വേഷിച്ചു കണ്ടെത്താനുള്ള അവസരമായിക്കൂടി ഇതിനെ കാണണം.

എന്തൊക്കെ പറയാം

കൊറോണയില്‍ നിന്നും മറ്റ് അസുഖങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്ന ആരോഗ്യകരമായ ശുചിത്വ-ശ്വസന ശീലങ്ങള്‍ക്ക് ഊന്നല്‍ നല്‍കി സംസാരിക്കാം. ഇടയ്ക്കിടെ സോപ്പ് കൊണ്ട് കൈ കഴുകാന്‍ കുട്ടിയെ പ്രേരിപ്പിക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കാന്‍ പരിശീലിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി അടുത്തിടപഴകുന്നത് ആരോഗ്യകരമല്ലെന്നും പനിയോ ചുമയോ ശ്വസിക്കാന്‍ ബുദ്ധിമുട്ടോ ഉണ്ടെങ്കില്‍ ഒട്ടും താമസിയാതെ അച്ഛനമ്മമാരോട് പറയണമെന്നും അവരോട് പറയാം. കുട്ടിക്ക് രോഗബാധയുണ്ടായാല്‍ അവര്‍ വീട്ടിലോ ആശുപത്രിയിലോ കഴിയുന്നതാണ് അവര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും നല്ലതെന്ന് മനസ്സിലാക്കിക്കൊടുക്കുക.

കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍...

നിങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതുകൊണ്ട് കുട്ടിക്ക് അസുഖം വരാന്‍ സാധ്യത കുറവാണെന്ന് പറഞ്ഞ് ധൈര്യം നല്‍കാം. അസുഖം ബാധിക്കുന്ന എല്ലാവരുടെയും അവസ്ഥ ഗുരുതരമാകില്ലെന്നും കുട്ടിക്കും കുടുംബാംഗങ്ങള്‍ക്കും അസുഖം വരാതെ നോക്കാന്‍ ഒരുപാടു പേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പറയാം.

 

കുട്ടിയുടെ ആശങ്ക എങ്ങനെ അറിയാം?

കുട്ടികള്‍ക്ക് ഇത്തരം ഉത്കണ്ഠയുണ്ടോ എന്ന് സംസാരത്തിനിടെയുള്ള അവരുടെ ശരീരഭാഷ, ശ്വസനത്തിലെ ആയാസം, സംസാരരീതി തുടങ്ങിയവയിലൂടെ മനസ്സിലാക്കാന്‍ ശ്രമിക്കുക. അവര്‍ പറയുന്നത് പൂര്‍ണമായി ശ്രദ്ധിക്കുന്നതിലൂടെ നിങ്ങള്‍ അവരെ കേള്‍ക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തുക. ആശങ്കയോ പേടിയോ തോന്നിയാല്‍ എപ്പോള്‍ വേണമെങ്കിലും അത് അച്ഛനമ്മമാരോടോ അധ്യാപകരോടോ പങ്കുവയ്ക്കാമെന്ന് കുട്ടികളോട് പറയുക. അവര്‍ പേടി പങ്കുവയ്ക്കുമ്പോള്‍ സാരമില്ല, അച്ഛനും അമ്മയും കൂടെയുണ്ടല്ലോ, എന്നു പറഞ്ഞ് അവരെ സമാധാനിപ്പിക്കുക. 

ആത്മവിശ്വാസം എങ്ങനെ പകരാം

സാധിക്കുമ്പോഴെല്ലാം അവരുമൊത്തു സമയം പങ്കിടുകയും കളിക്കുകയും ചെയ്യാം. സമയക്രമമനുസരിച്ച് കുട്ടികള്‍ ദിനചര്യകള്‍ പരമാവധി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ആവശ്യമെങ്കില്‍, ഇപ്പോഴത്തെ മാറിയ സാഹചര്യത്തില്‍ ദിനചര്യകള്‍ പുതുതായി ക്രമപ്പെടുത്തുക. ലോക്ഡൗണും സാമൂഹിക അകലം പാലിക്കലും പ്രയാസകരവും വിരസവുമാണെങ്കിലും നിയമങ്ങള്‍ പാലിക്കേണ്ടത് എല്ലാവരുടെയും സുരക്ഷയ്ക്കു വേണ്ടിയാണെന്ന് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക. 

പ്രത്യേകമായി ശ്രദ്ധിക്കേണ്ടത്...

കോവിഡ് സംബന്ധിച്ച് പൊതുവേ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള എല്ലാ സുരക്ഷാ മുന്‍കരുതലുകളും ഉറപ്പുവരുത്തുക. മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലുമൊക്കെ കൊറോണ സംബന്ധിച്ച് വിവരണങ്ങളും ദൃശ്യങ്ങളും ചിത്രങ്ങളും കാണുമ്പോള്‍ കുട്ടികള്‍ക്ക് അവര്‍ അപകടത്തിലാണോ എന്ന് തോന്നിയേക്കാം. മാധ്യമങ്ങളില്‍ കാണുന്നതും യഥാര്‍ഥത്തിലുള്ള അവസ്ഥയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയാതെ പോയേക്കാം. കുട്ടികളോട് സംസാരിച്ച് ഇത്തരം അപകടഭീതി മാറ്റിയെടുക്കുക. ഇന്റര്‍നെറ്റിലുള്ള എല്ലാ വിവരങ്ങളും കൃത്യമല്ലെന്നും വിദഗ്ധരുടെ വാക്കുകളാണ് വിശ്വസിക്കേണ്ടത് എന്നും പറയുക. യൂനിസെഫ്, ലോകാരോഗ്യ സംഘടന തുടങ്ങിയവയുടെ വെബ്‌സൈറ്റുകള്‍ പോലുള്ള ആധികാരിക സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ അവരെ പഠിപ്പിക്കുക. 

മറ്റെന്തൊക്കെ പറയാം

കൊറോണ പോലുള്ള രോഗങ്ങള്‍ വരുന്നത് ആളുകളുടെ നിറമോ ഭാഷയോ മതമോ പ്രദേശമോ അടിസ്ഥാനമാക്കിയല്ല എന്ന് കുട്ടിയെ പറഞ്ഞു മനസ്സിലാക്കാം. രോഗവ്യാപനത്തിന്റെ പേരില്‍ ആരെയും ഒറ്റപ്പെടുത്തരുതെന്ന് വ്യക്തമാക്കിക്കൊടുക്കണം. സ്‌നേഹത്തിന്റെയും ദയയുടെയും കരുതലിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം പ്രത്യേകമായി ഈ സമയത്ത് കുട്ടികള്‍ തിരിച്ചറിയേണ്ടതുണ്ട്. ഈ രോഗകാലത്ത് നമ്മളെ സുരക്ഷിതരാക്കാന്‍ രാപകല്‍ ഭേദമില്ലാതെ ജോലിചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണത്തൊഴിലാളികള്‍ തുടങ്ങി ഒട്ടനേകം മനുഷ്യരുടെ സേവനത്തിന്റെയും ത്യാഗത്തിന്റെയും മാതൃകകളും കുട്ടികള്‍ അറിയട്ടെ.

അച്ഛനമ്മമാര്‍ ശ്രദ്ധിക്കേണ്ടത്

മാതാപിതാക്കളും രക്ഷിതാക്കളും സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടുന്നുണ്ടെങ്കിലേ കുട്ടികള്‍ക്ക് ധൈര്യം പകരാനും അവരെ സഹായിക്കാനും കഴിയൂ. അവരുടെ ശാന്തതയും സംയമനവും കുട്ടികളുടെ മാനസികാരോഗ്യത്തെ കാര്യമായി സ്വാധീനിക്കും. കൊറോണ സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് ഉത്കണ്ഠയോ മാനസിക സമ്മര്‍ദ്ദമോ തോന്നിയാല്‍ സുഹൃത്തുക്കളോടോ പരിചയക്കാരോടോ സംസാരിക്കുന്നതടക്കമുള്ള മാര്‍ഗങ്ങളിലൂടെ 'റിലാക്‌സ്ഡ്' ആകുക. അവനവനു വേണ്ടി കുറച്ചു സമയം കണ്ടെത്താന്‍ മാതാപിതാക്കളും രക്ഷിതാക്കളും മറക്കരുത്.

ഡോ. പിനാകി ചക്രവര്‍ത്തി

(സോഷ്യല്‍ പോളിസി ചീഫ്,

യൂനിസെഫ് കേരള-തമിഴ്‌നാട് ഓഫിസ്)