Thursday 09 September 2021 03:52 PM IST : By സ്വന്തം ലേഖകൻ

നഗ്നചിത്രം ഓൺലൈനിൽ വന്നാൽ? ഭീഷണിക്ക് വഴങ്ങരുത്, പരാതിപ്പെടണം; മക്കൾ ചതിയിൽപെടാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

cyebbb4rcvgvgyftf6rf

എങ്ങനെയാണ് അവളുടെ നഗ്നചിത്രം പുറത്തു പോയതെന്ന് ആർക്കും ആദ്യം മനസ്സിലായില്ല. അങ്ങനെയൊരെണ്ണം അവൾ ആര്‍ക്കും  അയച്ചു കൊടുത്തിരുന്നില്ല. അവളുടെ ഫോണിൽ ഫെയ്സ്ബുക്കോ വാട്സ്ആപ്പോ ഇല്ല. എന്നിട്ടും ആ പെൺകുട്ടിയുടെ നഗ്നഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതറിഞ്ഞ് വീട്ടുകാർ പരിഭ്രാന്തരായി. ജോലിക്കു പോകാതെ ഒരു ദിവസം മുഴുവനിരുന്ന് അവളുടെ അച്ഛന്‍ ആലോചിച്ചത് കൂട്ട ആത്മഹത്യയെക്കുറിച്ചായിരുന്നു.

പിന്നീട് ആ ചിന്ത മാറ്റി പൊലീസില്‍ പരാതി കൊടുത്തു. വിശദമായ അന്വേഷണത്തില്‍ കുറ്റവാളിയെ കണ്ടെത്തിയപ്പോള്‍ വീട്ടുകാർ ഞെട്ടി. അവരുടെ വീടിനടുത്തു തന്നെ മൊബൈൽ ഷോപ് നടത്തുന്ന പയ്യന്‍. നവയൗവനം വന്ന്, നാള്‍തോറും വളരുന്ന തന്‍റെ ശരീരം കാണാന്‍ പലപ്പോഴും അവൾ മൊബൈൽ ക്യാമറയിൽ ഫോട്ടോകളെടുത്തിരുന്നു. ഉടൻ ഡിലീറ്റും ചെയ്യും. പക്ഷേ, ഫോൺ കേടായി നന്നാക്കാന്‍ കൊടുത്തപ്പോളാണ് പണി കിട്ടിയത്. ഡിലീറ്റ് ചെയ്ത പടങ്ങള്‍ പോലും ഫോൺ മെമ്മറിയില്‍ നിന്നു റിക്കവര്‍ ചെയ്തെടുക്കാവുന്ന സോഫ്റ്റ്‌വേർ ഉപയോഗിച്ച് അവൻ ഫോട്ടോസ് വീണ്ടെടുത്തു. പിന്നെ, ഇതുവച്ചു പെണ്‍കുട്ടിയെ കുറച്ചു നാള്‍ ഭീഷണിപ്പെടുത്തി പണം  വാങ്ങി. കൂട്ടുകാരും കൂടിയിരുന്നു കണ്ടു രസിച്ചു. അവരിലൊരാള്‍ ഫോട്ടോ സോഷ്യൽ മീഡിയയിലേക്ക് പറത്തി വിട്ടു.

ഇവിടെ പെണ്‍കുട്ടി ചെയ്യാത്ത കുറ്റത്തിനാണ് അപമാനിതയായത്. എന്നാൽ പെണ്‍കുട്ടികള്‍ സ്വയം കുഴിക്കുന്ന ചതിക്കുഴികളുമുണ്ട്. തൃശൂരിലെ വീട്ടമ്മയ്ക്കു പറ്റിയ അബദ്ധം ഇങ്ങനെ. അധ്യാപികയായ അവരുടെ ഭര്‍ത്താവ് വിദേശത്തായിരുന്നു. രാത്രി നേരങ്ങളിലെ വിരസതയകറ്റാനാണ് ഫെയ്സ്ബുക്കിൽ കയറിത്തുടങ്ങിയത്. സൗഹൃദപരമായി  തുടര്‍ന്ന സംസാരം അതിർവരമ്പുകൾ പിന്നിട്ട് സെക്സ് തമാശകളിലേക്കും ഫോണ്‍ രതിയിലേക്കും തുടര്‍ന്നു വിഡിയോ ചാറ്റിലേക്കും കടന്നു. സുഹൃത്തിന്‍റെ തേനൂറുന്ന വാക്കുകള്‍ക്കു മുന്നില്‍ അവള്‍ ഒന്നും മറച്ചുവച്ചില്ല.

അവരുടെ വിഡിയോ ചാറ്റ് അയാൾ രഹസ്യമായി റിക്കോർഡ് ചെയ്തിരുന്നു. അതു പറഞ്ഞ് സുഹൃത്ത് ഭീഷണികൾ മുഴക്കി തുടങ്ങിയപ്പോഴാണ് വീട്ടമ്മ ചതി തിരിച്ചറിഞ്ഞത്. സംഭവം പുറത്തറിയിക്കാതിരിക്കാന്‍ അവര്‍ക്കു പണം നല്‍കേണ്ടി വന്നു. പിന്നെ, അയാള്‍ ക്ഷണിക്കുന്നിടത്തേക്കെല്ലാം യാത്രകളും. കുടുംബബന്ധം തകര്‍ന്ന അവര്‍ ഇപ്പോള്‍ മാനസികരോഗ ചികിത്സാലയത്തിലാണ്. ‘സുഹൃത്ത്’ പുതിയൊരു വീശുവലയുമായി ഫെയ്സ്‌ബുക്കില്‍ അടുത്ത ഇരയുടെ പിന്നാലെയും.

കേരളത്തില്‍ നമ്മുടെ ചുറ്റുവട്ടങ്ങളില്‍ തന്നെ നടന്ന ഈ സംഭവങ്ങള്‍ വായിക്കുമ്പോഴും ‘ഇതൊക്കെ ആർക്കോ എവിടെയോ സംഭവിച്ചത്, എന്റെ ജീവിതത്തില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ല’ എന്നാകും  ചിന്ത. എന്നാല്‍ ഓര്‍ക്കുക,  ഇത്തരം ചതിക്കുഴികൾ എവിടെയും ആർക്കും എപ്പോഴും സംഭവിക്കാം. റോ‍ഡപകടം ഉണ്ടാകാൻ വണ്ടിയോടിക്കണമെന്നില്ലാത്തതു പോലെ ഫെയ്സ്ബുക് അക്കൗണ്ടോ സ്മാര്‍ട്േഫാണോ ഒന്നും ഇല്ലെങ്കില്‍ പോലും  സോഷ്യൽ മീഡിയയില്‍  അപകീര്‍ത്തിയുണ്ടാകാന്‍ നിമിഷങ്ങള്‍ മതി. വീടുകളിൽ വസ്ത്രം മാറുമ്പോഴും കുളിക്കുമ്പോഴും തുണിക്കടകളിലെ ഡ്രസിങ് റൂമുകളിലും ഹോട്ടലുകളിലെ ബാത്റൂമിലും ഒക്കെ മൊബൈൽ ക്യാമറക്കണ്ണുകള്‍ നിങ്ങളെ പിന്തുടരാം. ജാഗരൂകരാകുകയാണ് ഈ അപകടം ഒഴിവാക്കാനുള്ള ആദ്യപടി.

നഗ്നചിത്രം ഓൺലൈനിൽ വന്നാൽ?

ssfcgvyfgr0x348

പേടിക്കരുത്, തളരരുത്. ഇതു രണ്ടും പറയാന്‍ എളുപ്പമാണെങ്കിലും  ഈ അവസ്ഥ മറികടക്കുന്നത് അത്ര എളുപ്പമല്ല. എല്ലാത്തിനും പരിഹാരമുണ്ട് എന്ന ശുഭാപ്തിവിശ്വാസം കൈവരിക്കുകയാണ് ആദ്യം വേണ്ടത്. ഒരുപക്ഷേ, ചതിയിലൂടെ കൈവശപ്പെടുത്തിയ ചിത്രമാകാം, നിങ്ങളറിയാതെ പകർത്തിയ സ്വകാര്യ നിമിഷമാകാം, നിങ്ങളുടെ മുഖവും മറ്റൊരാളുടെ ശരീരവും വച്ചു മോര്‍ഫ് ചെയ്തു കൃത്രിമമായി ഉണ്ടാക്കിയതാകാം. വിശ്വസ്തനെന്നു കരുതി നിങ്ങള്‍ അയച്ചുകൊടുത്ത ചിത്രവുമാകാം. എന്തായാലും സ്വയം കുറ്റപ്പെടുത്തി സമയം  കളയാതെ എത്രയും പെട്ടെന്ന് പോംവഴികളാലോചിക്കുകയാണു പ്രധാനം. 

പ്രതിസന്ധികളിൽ പതറാതെ നമ്മുടെ കരുത്തും വ്യക്തിത്വവും പ്രകടമാക്കുക. പണം ആവശ്യപ്പെടുകയോ ചൂഷണങ്ങള്‍ക്കു നിര്‍ബന്ധിക്കുയോ ചെയ്താല്‍ ഒരിക്കലും വഴങ്ങരുത്. ഓര്‍ക്കുക, നിങ്ങളുെട നഗ്നചിത്രമോ ദൃശ്യമോ അയയ്ക്കുകയോ വെബ്ക്യാമിനു മുന്നിലോ വിഡിയോ ചാറ്റിലോ നഗ്നയായി നിന്നു കൊടുക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതു നിങ്ങളുടെ മാത്രം തെറ്റല്ല. അതിനു നിങ്ങളെ പ്രേരിപ്പിച്ച ആളാണു കുറ്റക്കാരന്‍. നിങ്ങളുടെ സ്വകാര്യതയും അഭിമാനവും വ്യക്തിത്വവും എത്ര വിലപ്പെട്ടതാണെന്ന്  ഭീഷണിപ്പെടുത്തുന്നവരെ ബോധ്യപ്പെടുത്തുകയാണ് ആദ്യപടി. കര്‍ശനമായും തളരാതെയും ഇതു പറയണം. പേടിക്കുന്നത് കുറ്റവാളിയെ കരുത്തരാക്കുകയേയുള്ളൂ. ഭയത്തെ അയാൾ ചൂഷണം  ചെയ്യും. നമ്മെ തളർത്തുകയാണ് കുറ്റവാളിയുടെ ലക്ഷ്യം എന്നതിനാല്‍ ഭയത്തിന്റെ ഒരു ലക്ഷണവും പ്രകടമാക്കരുത്.

പലപ്പോഴും പലരും ഒത്തുതീർപ്പിനൊരുങ്ങും. ഒരിക്കലും അത് ചെയ്യരുത്. അവർ ചോദിക്കുന്ന പണമോ മറ്റു വസ്തുക്കളോ കൊടുക്കുകയോ അല്ലെങ്കിൽ അവർക്കു വഴങ്ങുകയോ ചെയ്യുന്നതാണ് കൂടുതൽ അപകടം.

വീണ്ടും ഭീഷണി, എവിടെ പരാതിപ്പെടണം?

നിങ്ങളുടെ കൈയിലൊതുങ്ങുന്നതല്ല പ്രശ്നം എന്നു തോന്നിയാല്‍ മാതാപിതാക്കളോടോ സ്കൂൾ അധികൃതരോടോ സ്കൂളിലെ കൗണ്‍സലര്‍മാരോടോ ചൈൽഡ് ലൈൻ പ്രവര്‍ത്തകരോടോ വിവരം അറിയിക്കുക. മുതിര്‍ന്ന ഒരു സുഹൃത്തിനോടും സഹായം ചോദിക്കാം. കാര്യങ്ങൾ നീണ്ടുപോകുന്നതു പ്രശ്നങ്ങൾ കൂടുതൽ വഷളാക്കും.

എല്ലാ ജില്ലയിലും പൊലീസിന്‍റെ സൈബർസെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. അവിടെ അല്ലെങ്കിൽ നാട്ടിൽ പൊലീസ് സ്റ്റേഷനിലോ കിട്ടാവുന്നത്ര തെളിവുകളോടെ പരാതി െകാടുക്കണം. ഭീഷണിയുയര്‍ത്തി ഫോണ്‍ വിളിച്ചിട്ടുണ്ടെങ്കില്‍, ആ നമ്പറുകൾ ട്രൂ കോളറോ മറ്റു ആപ്പുകളോ ഉപയോഗിച്ചു കണ്ടുപിടിച്ച്, വ്യക്തിയും ലൊക്കേഷനും മനസ്സിലാക്കുന്നതും പൊലീസിനെ അറിയിക്കുന്നതും നന്നായിരിക്കും.

ഫെയ്സ്ബുക്കിലൂെടയോ വാട്സ്ആപ്പിലൂടെയോ നഗ്നചിത്രം പുറത്തു വിട്ടിട്ടുണ്ടെങ്കില്‍ അതിന്‍റെ തെളിവും ശേഖരിക്കണം. പേജ് പ്രൊഫൈലും വാട്സ്ആപ്പ് നമ്പരും സഹിതം സ്ക്രീൻ ഷോട്ട് എടുത്താല്‍ മതി. കാരണം, ഇതു മാത്രമാണ് നിയമത്തിനു മുന്നിൽ സമർപ്പിക്കാനാകുന്ന തെളിവ്. പ്രൊഫൈൽ ഏതു നിമിഷവും അപ്രത്യക്ഷമാകാം എന്നതുകൊണ്ട് എത്രയും വേഗം തെളിവ് എടുത്തു വയ്ക്കുക.മോശം ചിത്രങ്ങൾ നീക്കം ചെയ്യാനും കുറ്റവാളിയെ കണ്ടുപിടിക്കാനും  പൊലീസും സൈബർസെല്ലും സഹായിക്കും. അതുപോലെ സോഷ്യൽ മീഡിയയിലെ സർവീസ് പ്രൊവൈഡറോട് നേരിട്ടും പരാതിപ്പെടാം.

എത്രനേരം കൂടുതൽ ഒരു ചിത്രം വെബ്സൈറ്റിൽ നിലനിൽക്കുന്നുവോ അത്രയും അധികം അത് പ്രചരിക്കാനുള്ള സാധ്യത കൂടുതലാണ്. ആക്രമണം ഫെയ്സ്‌ബുക് വഴിയാണെങ്കിൽ ധൃതിയിൽ ഫെയ്സ്ബുക് അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്യരുത്. കാരണം അവർ പെട്ടെന്നു തന്നെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കാനും ചിത്രങ്ങളും വിഡിയോയും അതിൽ   പോസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. പുതിയ അക്കൗണ്ട് വ്യാജമാണെന്നു ഫെയ്സ്ബുക്കിൽ റിപ്പോർട്ട് ചെയ്താലും നിലവിലുള്ള അക്കൗണ്ടാണ് ശരിയായത് എന്നാകും  പ്രതികരണം. വ്യാജ അക്കൗണ്ട് നീക്കം ചെയ്യിക്കുന്നതിന് പഴയ അക്കൗണ്ട് നിലനിർത്തേണ്ടത് ആവശ്യമാണ്.

എന്തെങ്കിലും കാരണവശാൽ അശ്ലീലചിത്രങ്ങൾ നീക്കം ചെയ്യാൻ സാധിച്ചില്ലെങ്കിൽ സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ ഉപയോഗിച്ച് ആ ചിത്രങ്ങൾ ഏറ്റവും താഴേക്ക് മാറ്റാൻ സാധിക്കും. പേടിക്കുകയല്ല, ഉണർന്ന് പ്രവർത്തിക്കുകയാണ് ഈ സമയത്ത് ആവശ്യം. പ്രായപൂർത്തിയാകാത്തവരുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ സൂക്ഷിക്കുന്നതും വിതരണം ചെയ്യു ന്നതും നിയമവിരുദ്ധമാണെന്നു കൂടി അറിയുക. പോക്സോ നിയമപ്രകാരം സ്വമേധയാ കേസെടുക്കുന്നതിന് സൈബർ സെല്ലുകൾക്ക് അധികാരമുണ്ട്.

cyber-crime4433fygyggh

പരാതി കൊടുക്കാം, ഫെയ്സ്ബുക്കിലും

സൈബർ ബുള്ളിയിങ്, ഓൺലൈൻ പീഡനം, ഭീഷണികൾ ഇങ്ങനെ എന്തുതരം ശല്യവും പരാതിപ്പെടാനുള്ള ലിങ്ക് ഫെയ്സ്ബുക്കിലുണ്ട്. എല്ലാ സമയത്തും ഫെയ്സ്ബുക് ടീം പരാതി പരിഹരിക്കാൻ സന്നദ്ധരായിരിക്കും. പരാതിപ്പെടാൻ പോസ്റ്റിന്റെ ഏറ്റവും മുകളിൽ ക്ലിക്ക് ചെയ്ത് എന്തു തരത്തിലുള്ള ശല്യമാണെന്ന് തിരഞ്ഞെടുക്കുക. പരാതി റിപ്പോർട്ട് ചെയ്തുകഴിഞ്ഞാൽ അതിന്റെ തുടർ നടപടികൾ നിങ്ങളുടെ ഇൻബോക്സിൽ ലഭിക്കും. ആരാണ് പരാതി കൊടുത്തതെന്ന് വെളിപ്പെടുത്തില്ലെന്ന് ഫെയ്സ്ബുക് ഉറപ്പ് പറയുന്നു.

കുറ്റവാളിയെ തിരിച്ചറിയാം

പെണ്‍കുട്ടികളെ ഓൺലൈനിലൂടെ വല വീശി പിടിക്കാനിറങ്ങുന്നവര്‍ സൈബര്‍ കുറ്റവാളിയാണ്. പഞ്ചാര വര്‍ത്തമാനവുമായി ചാറ്റിനെത്തുന്നവരെ എപ്പോഴും സംശയത്തോടെ മാത്രം കാണുക. പരിചയമില്ലാത്തവരുമായി പരമാവധി സംസാരം ഒഴിവാക്കുന്നതാണു നല്ലത്. അപരിചിതരുമായി സംസാരിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കൂ.

∙ സംസാരത്തിനിടയ്ക്ക് ഒരു ‘സ്പെഷൽ’ ശ്രദ്ധ നിങ്ങൾക്ക് നൽകുന്നുണ്ടോ?

∙ സുന്ദരിയാണ്, സെക്സിയാണ് എന്നെല്ലാം പുകഴ്ത്തുന്നുണ്ടോ?

∙ പരിചയപ്പെട്ട് അധികം വൈകാതെ ലൈംഗിക ഭാഷ ണത്തിലേക്ക് പോകാറുണ്ടോ?

∙ അശ്ലീല ചിത്രങ്ങളും വിഡിയോയും ഷെയർ ചെയ്യാറുണ്ടോ... (അബദ്ധം പറ്റി എന്ന മട്ടിലാകും ഇത്തരെമാരു ചിത്രം  ഇക്കൂട്ടര്‍ ആദ്യം അയയ്ക്കുക. അതിനു സോറി പറയുകയും െചയ്യും. നിങ്ങളുെട മനസ്സിലിരുപ്പ് അറിയാനുള്ള ആദ്യ ചുവടു മാത്രമാണിത്.)

∙ സെക്സി ആയിട്ടുള്ള ചിത്രങ്ങൾ ചോദിക്കാറുണ്ടോ? അതിനു വേണ്ടി, സ്േനഹവും പരിഭവവും പ്രകടിപ്പിക്കാറുണ്ടോ...

∙ ഫെയ്സ്ബുക് മെസഞ്ചർ, വാട്സ്‍ആപ്പ് എന്നിവ വഴി സ്വകാര്യ സന്ദേശങ്ങൾ അയയ്ക്കാറുണ്ടോ?

∙ ഈ ബന്ധം ആരോടും പറയരുതെന്ന് വിലക്കാറുണ്ടോ? ഇതെല്ലാം ഒരു സൈബർ കുറ്റവാളിയുടെ ലക്ഷണങ്ങളാണ്. കൂടാതെ ആളാരാണെന്നു തിരിച്ചറിയാതിരിക്കാന്‍ കുറ്റവാളി സ്ഥിരമായി ഉപയോഗിക്കുന്ന നുണയാണ് ‘എന്റെ വെബ്ക്യാമറ കേടായിപ്പോയി, നിങ്ങൾക്കെന്നെ കാണാൻ സാധിക്കുന്നില്ല’ എന്നത്. ഇത്തരക്കാരെയും സൂക്ഷിക്കുക.

പരാതി നൽകിയാൽ കുറ്റവാളിയെ കൈയോടെ അഴിക്കുള്ളിലാക്കാനുള്ള സംവിധാനം നമ്മുടെ രാജ്യത്തുണ്ട്.

മൊബൈൽ ഫോൺ റിപ്പയർ ചെയ്യാൻ കൊടുക്കുമ്പോൾ

സ്വന്തം അഴക് ഒന്നാസ്വദിക്കാൻ മാത്രമാകും പലരും ഫോണിൽ  നഗ്നചിത്രം  പകർത്തുന്നത്. മറ്റാരും കാണും മുമ്പ് അതു ഡിലീറ്റ് ചെയ്യുകയും ചെയ്യും. പക്ഷേ, അതുകൊണ്ട് അപകടം ഒഴിവാകുന്നില്ല. ഫയൽ മാനേജർ ടാബിലെ ആപ്ലിക്കേഷൻസ് ഫോൾഡറിൽ ഓരോ ആപ്ലിക്കേഷൻ വഴിയും ഷെയർ ചെയ്ത മീഡിയ ഫയലുകൾ സേവ് ചെയ്യപ്പെട്ടിട്ടുണ്ടാകും. സെൻഡ് ഫോൾഡറിൽ ഓഡിയോ ഫയലുകളും ഫോട്ടോയും വിഡിയോയും ഉൾപ്പെടെ എല്ലാം സേവ് ആകും. ഗാലറിയിൽ നിന്നു ഡിലീറ്റ് ചെയ്താലും മറ്റേതെങ്കിലും ഫോൾഡറിൽ ഇവ ശേഖരിക്കപ്പെട്ടിട്ടുണ്ടാകും.

ഇവ ഓരോന്നുമെടുത്ത് ഡിലീറ്റ് ചെയ്യുകയോ മുഴുവനും ഡിലീറ്റ് ചെയ്യുകയോ ചെയ്യാം. ഫോൺ റിപ്പയർ ചെയ്യും മുമ്പ് ഫാക്ടറി റീസെറ്റ് ചെയ്യണം. മെമ്മറി കാർഡ് ഊരിമാറ്റണം. മെമ്മറി കാർഡിൽ നിന്നു ഡിലീറ്റ് ചെയ്ത ഡാറ്റ റിക്കവർ ചെയ്യാൻ വളരെയെളുപ്പമാണ്. കഴിവതും അംഗീകൃത സർവീസ് സെന്ററുകളിൽ മാത്രം ഫോൺ റിപ്പയറിങ്ങിനു നൽകുക.

ഡിലീറ്റ് ചെയ്ത ഫയലുകളും റിക്കവർ ചെയ്യാൻ കഴിയുന്ന സോഫ്റ്റ്‌വെയറുകൾ ഇന്നുണ്ട്. കഴിവതും കാത്തുനിന്ന് തകരാർ പരിഹരിച്ചു ഫോണുമായി മടങ്ങുന്നതാകും ഉചിതം. കാരണം ഡാറ്റ റിക്കവർ ചെയ്യാൻ കുറഞ്ഞത് നാലു മുതൽ അഞ്ചു വരെ മണിക്കൂറാണ് വേണ്ടത്.

തീർത്തും സ്വകാര്യമായ ചിത്രങ്ങളോ വിഡിയോയോ ഉള്ള ഫോണുകൾ ഫാക്ടറി റീസെറ്റ് ചെയ്യാനാകാത്ത തരത്തിൽ ഡിസ്പ്ലേ, കീപാഡ്, ടച്ച് പാഡ് തകരാർ വന്നുവെങ്കിൽ റിപ്പയർ ചെയ്യാൻ മുതിരാതിരിക്കുന്നതാണ് നല്ലത്.

cyber-crime-online-abuse
Tags:
  • Mummy and Me
  • Parenting Tips