വാക്കുകൾ പറഞ്ഞു തുടങ്ങുന്ന പ്രായത്തിൽതന്നെ അസാമാന്യ ബുദ്ധിശക്തിയും ഓർമ്മശക്തിയും കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് സൗരിഷ് കൃഷ്ണ എന്ന ഒന്നേമുക്കാൽ വയസ്സുകാരൻ. ഒന്നര വയസ്സ് പ്രായമുള്ളപ്പോഴായിരുന്നു സൗരിഷിന്റെ റെക്കോർഡ് നേട്ടം. തിരുവനന്തപുരം വെള്ളൂർക്കോണം സ്വദേശികളായ ഉണ്ണികൃഷ്ണന്റെയും ശ്രീജയുടെയും മകനാണ് സൗരിഷ്.
15 വാഹനങ്ങൾ, 15 പഴങ്ങൾ, 20 ശരീരഭാഗങ്ങൾ, 15 വാദ്യോപകരണങ്ങൾ, 10 ഗൃഹോപകരണങ്ങൾ, 12 ട്രാഫിക് ചിഹ്നങ്ങൾ, 12 ദേശീയചിഹ്നങ്ങൾ, 5 ആകൃതികൾ എന്നിവ കൃത്യമായി തിരിച്ചറിഞ്ഞതിനുപുറമേ ആഴ്ചയിലെ ഏഴ് ദിവസങ്ങളും ഇംഗ്ലീഷ് അക്ഷരമാലയും തെറ്റാതെ പറഞ്ഞാണ് ഈ കൊച്ചുമിടുക്കൻ റെക്കോർഡ് കരസ്ഥമാക്കിയത്. റെക്കോർഡ് നേടിയത് ഈ വിഭാഗങ്ങളിൽ മാത്രമാണെങ്കിലും ഒന്നു മുതൽ 20 വരെയുള്ള അക്കങ്ങൾ തെറ്റാതെ പറയാനും തിരിച്ചറിയാനും സൗരിഷിന് സാധിക്കും.
എട്ടു മാസം പ്രായമുള്ളപ്പോൾ തന്നെ കാണിച്ചുകൊടുക്കുന്ന ചിത്രങ്ങൾ കുഞ്ഞിന് കൃത്യമായ ഓർത്തുവയ്ക്കാൻ സാധിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ അമ്മ ശ്രീജയാണ് പരിശീലനം നൽകി തുടങ്ങിയത്. കേരള സർക്കാരിന്റെ സ്റ്റേഷനറി ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനാണ് അച്ഛൻ ഉണ്ണികൃഷ്ണൻ.