ADVERTISEMENT

കോരിച്ചൊരിയുന്ന മഴ പോലും ആ കണ്ണീരിനു മുന്നിൽ തോറ്റുപോയി. മരണത്തിലും പിരിയാത്ത കുഞ്ഞുസഹോദരങ്ങൾ ഒരേ കല്ലറയിൽ അന്ത്യ വിശ്രമമൊരുക്കി. തോട്ടിൽ കുളിക്കുന്നതിനിടെ വൈദ്യുതിലൈൻ പൊട്ടിവീണ് ഷോക്കേറ്റ് മരിച്ച ഐവിൻ ബിജു (11), നിധിൻ ബിജു(14) എന്നിവരുടെ മൃതദേഹം ഉച്ച കഴിഞ്ഞ് ഒന്നരയോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് കുടുംബവീട്ടിൽ എത്തിച്ചത്.വീട്ടിൽ നടന്ന ശുശ്രൂഷകൾക്ക് കോടഞ്ചരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ നേതൃത്വം നൽകി. മന്ത്രി കെ.കൃഷ്ണൻ കുട്ടി, ലിന്റോ ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി എന്നിവർ അന്ത്യോപചാരം അർപ്പിക്കാൻ എത്തി.

ഇരുവരെയും ഒരു നോക്ക് കാണാൻ സഹപാഠികളും അധ്യാപകരും എത്തിയിരുന്നു. കുടുംബാംഗങ്ങളുടെ ആർത്തലച്ചുള്ള നിലവിളി ഏവരെയും കണ്ണീരിലാഴ്ത്തി. തുടർന്ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പൊതുദർശനത്തിനു വച്ചു. കുട്ടികളെ അവസാനമായി ഒരു നോക്കു കാണാൻ കോരിച്ചൊരിയുന്ന  മഴയെ അവഗണിച്ച്  നൂറുകണക്കിനാളുകൾ എത്തി. തുടർന്ന് ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ  ഒരേ കല്ലറയിൽ രണ്ടു കുട്ടികൾക്കുമായി അന്ത്യവിശ്രമം ഒരുക്കി.

thamarassery-2
നിഥിന്‍ ബിജു, ഐബിന്‍ ബിജു

സംസ്കാര ശുശ്രൂഷകൾക്ക് താമരശ്ശേരി രൂപത വികാരി ജനറൽ മോൺ. ഏബ്രഹാം വയലിൽ കാർമികത്വം വഹിച്ചു. ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ, അസിസ്റ്റന്റ് വികാരി ഫാ. ജിയോ കടുകൻമാക്കൽ എന്നിവർ നേതൃത്വം നൽകി. ജില്ല പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, പ്രിയങ്ക ഗാന്ധി എംപിക്കു വേണ്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലത്തൂർ എന്നിവർ റീത്ത് സമർപ്പിച്ചു. ഷോക്കേറ്റ് മരിച്ച കുട്ടികളുടെ കുടുംബത്തിന് ഓരോ കുട്ടിക്കും 10 ലക്ഷം രൂപ വീതം സഹായധനം നൽകുമെന്ന് മന്ത്രി കെ.കൃഷ് ണൻകുട്ടി അറിയിച്ചതായി ലിന്റോ ജോസഫ് എംഎൽഎ പറഞ്ഞു. ഇവരുടെ ഏക സഹോദരിക്ക് സർക്കാർ ജോലി നൽകുന്നതിനു ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT