ADVERTISEMENT

എഴുത്തിന്റെ നാൽപ്പതാം വർഷത്തിൽ തന്റെ പ്രിയപ്പെട്ട നോവലിന്റെ പിറവിയുടെ കഥ പറയുകയാണ് കെ.കെ.സുധാകരൻ.

‘നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം...
അതികാലത്തെഴുന്നേറ്റ്  മുന്തിരിത്തോട്ടങ്ങളിൽ   പോയി മുന്തിരി വള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും
ചെയ്തുവോ എന്നു നോക്കാം...’

ADVERTISEMENT

അത്രയും പറഞ്ഞു നിർത്തി, സോഫിയയുടെ കണ്ണുകളിലേക്കു സാന്ദ്രമായി നോക്കി സോളമൻ ചോദിച്ചു, ‘അതിന്റെ അടുത്ത െെലന്‍ എന്താണെന്നറിയാമോ...?’ അറിയില്ലെന്ന മൂളലോടെ തലകുനിച്ചു നിന്ന   സോഫിയയോടു ചിരിയോടെ േസാളമന്‍ പറഞ്ഞു, ‘പോയി... ബൈബിളെടുത്തു വച്ചു നോക്ക്...’

വീട്ടിലെത്തിയ ഉടന്‍ അവള്‍ വേദപുസ്തകം തുറന്ന് ശലമോന്റെ ഉത്തമഗീതങ്ങളിലെ   ആ വരികള്‍ വായിച്ചു.  ‘... അവിടെ വച്ചു ഞാൻ
നിനക്കെന്റെ പ്രേമം തരും...’

ADVERTISEMENT

അനുരാഗത്തിന്റെ നറുനിലാവു ചൂടിയ ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകള്‍’ എ ന്ന മലയാളത്തിലെ ഏറ്റവും മികച്ച പ്രണയചലച്ചിത്രകാവ്യം കണ്ടവരാരും ഒരിക്കലും മറക്കില്ല ഈ മനോഹരരംഗം.

പ്രിയനോവലിസ്റ്റ് കെ.കെ. സുധാകരന്‍ നാലു പതിറ്റാണ്ട് മുൻപെഴുതിയ ‘നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം’ എന്ന നോവലിൽ നിന്നു സംവിധായകന്‍ പി. പത്മരാജന്‍ സോളമനെയും സോഫിയയെയും കണ്ടെടുത്തു സിനിമയിലേക്കു പകർത്തുമ്പോൾ ആരും കരുതിയിട്ടുണ്ടാകില്ല, തലമുറകൾ കടന്നു പോകുന്ന ഒരു പ്രണയഗീതമാണു പിറവിയെടുക്കുന്നതെന്ന്.

ADVERTISEMENT

ഇങ്ങനെയൊരു കൾട്ട് ഇമേജ് ഈ നോവലിനും സിനിമയ്ക്കും പ്രതീക്ഷിച്ചിരുന്നുവോ എന്നു ചോദിച്ചപ്പോൾ ശാന്തമായ ചിരിയോടെ സുധാകരൻ പറഞ്ഞു. ‘‘പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ െെബബിള്‍ സമ്മാനമായി കിട്ടിയതാണ് എല്ലാത്തിനും നിമിത്തം. അതില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു നോവലിനെക്കുറിച്ച് ഒരിക്കലും ചിന്തിക്കില്ലായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ എല്ലാം യാദൃച്ഛികമെന്നേ പറയാനാകൂ.’’

39 വർഷം പഴക്കമുള്ള ഓർമകളിലേക്കു കെ.കെ. സുധാകരൻ മടങ്ങിപ്പോകുന്നു. ഒരിക്കലും പറയാത്ത വിശേഷങ്ങളുമായി.

ഉത്തമഗീതം തന്ന പ്രണയകഥ

‘‘വീട്ടിൽ നിന്നു നടന്നെത്താവുന്ന ദൂരത്താണ് മാവേലിക്കര ബിഷപ്പ് മൂർ കോളജ്. അഞ്ചു വർഷത്തെ കോളജ് പഠനം അവിടെയായിരുന്നു. പ്രീഡിഗ്രിക്കാലത്ത് മോറൽ ക്ലാസിലെ മികച്ച വിദ്യാർഥിയായി എന്നെ തിരഞ്ഞെടുത്തു. സമ്മാനമായി കിട്ടിയത് ബൈബിൾ. മൊത്തം മനസ്സി‌രുത്തി വായിച്ചു. ശലമോന്റെ ഉത്തമഗീതത്തിലെത്തിയപ്പോള്‍ ആ കാവ്യഭംഗി എന്നെ കീഴടക്കിക്കളഞ്ഞു. പ്രിയപ്പെട്ട വരികളെല്ലാം ഡയറിയിൽ കുറിച്ചിട്ടു.

ഡിഗ്രിക്ക് പഠിക്കുമ്പോള്‍ കോളജ് മാഗസിനിൽ ക ഥകളെഴുതിയിരുന്നു. ആനുകാലികങ്ങളിലേക്ക് അയയ്ക്കുന്നവയൊക്കെ പോകുന്ന വേഗത്തിൽ തിരികെ വരും. വായനയായിരുന്നു മറ്റൊരു ഹരം.

ഡിഗ്രി കഴിഞ്ഞ് ലൈബ്രറി സയൻസ് പഠിച്ച്, ജോലിക്കു കയറി. പാലാ സെന്‍റ് തോമസ് കോളജ് ക്യാംപസിലെ യൂണിവേഴ്സിറ്റി സെന്ററിൽ ലൈബ്രേറിയനായിട്ടായിരുന്നു നിയമനം. അപ്പോഴേക്കും എഴുത്തുകാരനാകണമെന്ന മോ ഹം കലശലായിരുന്നു.

പകലൊക്കെ ധാരാളം സമയമുണ്ട്. ഇഷ്ടം പോലെ വായിക്കാം, എഴുതാം. അങ്ങനെ പണ്ടു വായിച്ച ഒരു പത്രവാർത്തയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടൊരു നോവലെഴുതി,‘ഒരു ഞായറാഴ്ചയുടെ ഓർമയ്ക്ക്.’

ഒരു പെൺകുട്ടിയെ ട്രെയിനിലെ ലേഡീസ് കംപാർട്മെന്റില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ ക ണ്ടെത്തിയതായിരുന്നു ആ വാര്‍ത്ത. എന്തുകൊണ്ടാകാം അവൾ ജീവനൊടുക്കിയതെന്ന ചിന്ത എന്നെ വല്ലാതെ മഥിച്ചിരുന്നു. അതാണു നോവലാക്കി വികസിപ്പിച്ചത്. ആ പെണ്‍കുട്ടിയുമായി അടുപ്പമുള്ള പലരും ആത്മഹത്യയുടെ കാരണം ആലോചിച്ചു കണക്കുകൂട്ടിയെടുക്കുകയാണ്. ഒാരോരുത്തരും കണ്ടെത്തുന്ന കാരണം പലതാണ്. അവസാന അധ്യായത്തില്‍ നോവലിസ്റ്റ് തന്നെ നേരിട്ടു വന്ന് കാര്യങ്ങൾ വിശദീകരിക്കുന്നു.

സുഹൃത്തും കേരളകൗമുദിയിലെ പത്രപ്രവർത്തകനുമായിരുന്ന രാജേന്ദ്രപ്രസാദിന് നോവല്‍ വായിക്കാൻ കൊടുത്തു. വീക്കെൻഡ് മാഗസിൻ തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്ന കേരളകൗമുദി, നോവൽ അതിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. അങ്ങനെ 1984 ൽ, എെന്‍റ ആദ്യ നോവല്‍ അച്ചടിച്ചു വന്നു. നോവൽ നന്നായി വായിക്കപ്പെട്ടതോടെ കലാകൗമുദിയുടെ കഥ മാസികയിലും മറ്റുമായി ചില ചെറുകഥകളും എഴുതി. താമസിയാതെ കലാകൗമുദിയില്‍ നിന്ന് ഒരു കത്ത്. ‘കഥ’ മാസികയിലേക്ക് ഒറ്റ ലക്കത്തിൽ അവസാനിക്കുന്ന ഒരു നോവെല്ല വേണം. ഞാനപ്പോഴേക്കും സ്ഥലംമാറ്റം കിട്ടി ചങ്ങനാശ്ശേരി എൻഎസ്എസ് കോളജിന്റെ ക്യാംപസിലെത്തിയിരുന്നു.

പ്രണയകഥ എഴുതിയാലോ എന്നു ചിന്തിച്ചപ്പോൾ പ ണ്ടു വായിച്ച ഉത്തമഗീതത്തിലെ വരികളാണു മനസ്സിലേക്കു വന്നത്. ‘നമുക്ക് ഗ്രാമങ്ങളില്‍ െചന്നു രാപാര്‍ക്കാം...’ ഭാ വം തീരുമാനിക്കപ്പെട്ടെങ്കിലും കഥ ഒന്നും ആയില്ല. ആ ചിന്തകള്‍ക്കൊടുവില്‍ പഴയൊരു സംഭവം ഓർമയിലെത്തി.

എന്റെ അമ്മയുടെ ചേച്ചി തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്താണു താമസം. സ്കൂളിലെ വെക്കേഷന്‍ സമയത്ത് അവിടെ പോയി നിൽക്കും. അവിെട അയല്‍പക്കത്തായി വാടകയ്ക്കു നൽകുന്ന വീടുണ്ട്. ഇടയ്ക്കിടെ താമസക്കാർ മാറും. ഒരു വെക്കേഷൻ കാലത്ത് ചെല്ലുമ്പോള്‍ ആ വീട്ടില്‍ അച്ഛനും അമ്മയും രണ്ടു പെൺകുട്ടികളുമാണ് താമസിക്കുന്നത്. അടുത്തുള്ളവരുമായൊന്നും അവർക്കു ബന്ധമില്ല. രാത്രിയാകുമ്പോൾ അവിടേക്കു കാറുകൾ വരുന്നതും പോകുന്നതും കാണാം. അവർ മോശം ആളുകളാണെന്നും അവരുമായി കൂട്ടുകൂടാൻ നിൽക്കരുതെന്നും വല്യമ്മ കർശനമായി വിലക്കിയിരുന്നു.

അതോടൊപ്പം ജോലിക്കുള്ള യാത്രയ്ക്കിടെ വൈകുന്നേരങ്ങളിൽ റെയിൽവേ സ്‌റ്റേഷനിൽ വച്ചു സ്ഥിരമായി കാണാറുള്ള അണിഞ്ഞൊരുങ്ങിയ സ്ത്രീയുടെ രൂപവും കടന്നുവന്നതോടെ ഒരു കഥ മനസ്സിൽ മിന്നി. അതിന്റെ ചുവടു പിടിച്ചാണ് ജോണിയും സോഫിയയും പോൾ പൈലോക്കാരനും റീത്താമ്മാവിയും മേരിയും എന്റെ ആത്മാംശമുള്ള ആന്റണിയുമൊക്കെ ജനിച്ചത്.

എഴുതിത്തീർത്ത ഉടൻ നോവല്‍ കലാകൗമുദിയിലേക്ക് അയച്ചു. എഡിറ്ററായിരുന്ന എൻ.ആർ.എസ്. ബാബു സാറിനാണു കവർ കിട്ടിയത്. അദ്ദേഹത്തിനിഷ്ടപ്പെട്ട് കലാകൗമുദിയിൽ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ‘പൂ ചോദിച്ചവനു പൂക്കാലം കിട്ടി’ എന്നു പറയില്ലേ, അത്രത്തോളമായിരുന്നു സന്തോഷം. അങ്ങനെ 1985ൽ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വരകളോടെ ‘നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം’ കലാകൗമുദിയിൽ വന്നുതുടങ്ങി.

നോവലിനു വലിയ ശ്രദ്ധ കിട്ടിയെങ്കിലും അതെഴുതിയ കെ.കെ.സുധാകരൻ ഞാനാണെന്നു നാട്ടുകാർക്കു പോ ലും മനസ്സിലായില്ല. ഇന്നത്തെപ്പോലെ എഴുത്തുകാരന്റെ ഫോട്ടോയൊന്നും വ്യാപകമായി പ്രചരിക്കാത്ത കാലമല്ലേ. എന്നിട്ടും ക്യാംപസിലെ ചില വിദ്യാർഥികൾ തിരിച്ചറിഞ്ഞു. അവർ ആവേശത്തോടെ നോവലിനെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും സംസാരിച്ചിരുന്നു.

അരവിന്ദനും പത്മരാജനും മോഹിച്ച കഥ

നോവലിന്റെ പ്രസിദ്ധീകരണം തീർന്നു രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോൾ നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളി കാണാൻ വന്നു. അന്നു ഛായാഗ്രാഹകനായി തിളങ്ങി നിൽക്കുന്ന ഷാജി എൻ. കരുണിന് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് കഥ വേണം. സംവിധായകൻ ജി. അരവിന്ദൻ നിർദേശിച്ചത് ‘നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം’ ആണത്രെ. കമല്‍ഹാസനാകും നായകൻ. എന്റെ അനുമതി ചോദിക്കാൻ വന്നതാണ്. ഞാൻ സമ്മതിച്ചു. പക്ഷേ, പിന്നീട് അതേക്കുറിച്ചു വിവരമൊന്നുമുണ്ടായില്ല.

രണ്ടാഴ്ച കഴിഞ്ഞ് എനിക്കൊരു ടെലഗ്രാം. ‘മീറ്റ് മീ ഇ മ്മീഡിയറ്റ്ലി, പി. പത്മരാജൻ’ ഒപ്പം ഒരു ഫോൺ നമ്പറും. കോളജിനടുത്തുള്ള ടെലഫോൺ ബൂത്തിൽ നിന്നു വിളിച്ചപ്പോള്‍ പത്മരാജന്റെ ഭാര്യ രാധാലക്ഷ്മിയാണ് ഫോണ്‍ എടുത്തത്. പപ്പേട്ടൻ കോവളം സമുദ്ര ഹോട്ടലിലുണ്ട്. ഒരു തിരക്കഥയുടെ പണിയിലാണ്. ഒന്നു ചെന്നു കാണൂ എന്നു ചേച്ചി പറഞ്ഞു.

പിറ്റേന്നു കോവളത്തെ ഹോട്ടലിലെത്തി. റൂമിന്‍റെ കതകില്‍ മുട്ടിയപ്പോള്‍ തുറന്നതു കഥയുെട ഗന്ധര്‍വന്‍. ചെറിയ കള്ളികളുള്ള ലുങ്കിയും അരക്കയ്യൻ ചാരക്കളർ ഷർട്ടുമണിഞ്ഞു സാക്ഷാല്‍ പി. പത്മരാജൻ.ആ മുറിയുടെ മട്ടുപ്പാവിലിരുന്നാൽ കടൽ കാണാം. ഞ ങ്ങൾ അവിടെയിരുന്നു സംസാരിച്ചു. സമൃദ്ധമായ ആ താടിയും തിളങ്ങുന്ന കണ്ണുകളും മാന്ത്രിക ശബ്ദവും ഇപ്പോഴും മനസ്സിലുണ്ട്. ഞാനും ഓണാട്ടുകരക്കാരനാണെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിനു വലിയ സന്തോഷമായി. എന്റെ നാടായ കല്ലുമലയിൽ നിന്ന് എട്ടു കിലോമീറ്ററേയുള്ളു പത്മരാജൻ ജനിച്ചു വളർന്ന മുതുകുളത്തേക്ക്.

‘നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം’ സിനിമയാക്കാനുള്ള അനുമതി ചോദിക്കാനാണു പപ്പേട്ടൻ വിളിപ്പിച്ചത്. കലാകൗമുദിയിൽ വന്ന നോവലിനെക്കുറിച്ചു പത്മരാജനോടു പറഞ്ഞതും ലക്കങ്ങളെല്ലാം സൂക്ഷിച്ചു വച്ചു വായിക്കാന്‍ െകാടുത്തതും രാധാലക്ഷ്മിച്ചേച്ചി ആയിരുന്നു.

‘അതിലൊരു സിനിമയുണ്ട്. നമുക്കതു ചെയ്യാം.’ അദ്ദേഹം പറഞ്ഞു. എനിക്ക് കൂടുതലൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ഞാന്‍ സമ്മതം പറഞ്ഞു.

മലയാള സിനിമയിൽ അതുവരെ മുന്തിരിത്തോട്ടം ലൊക്കേഷനായി വന്നിട്ടില്ലെന്നും ജോണിയെ പുതിയ കാലത്തെ സോളമൻ രാജാവാക്കാമെന്നുമൊക്കെ പറഞ്ഞ് പ പ്പേട്ടൻ ആവേശത്തിലായി. പെട്ടെന്നാണ് ഡേവിഡ് കാച്ചപ്പിള്ളിയുെട കാര്യം ഒാര്‍ത്തത്. ഞാനക്കാര്യം മടിച്ചു മടിച്ചു പപ്പേട്ടനോടു പറഞ്ഞു. മനോഹരമായ നേർത്ത ചിരിയോടെയായിരുന്നു മറുപടി, ‘സുധാകരാ, സിനിമയിൽ ആദ്യ അവസരം ഉപയോഗിക്കുകയെന്നതാണ് പ്രധാനം. കാത്തിരിക്കേണ്ട കാര്യമില്ല. എങ്കിലും സുധാകരൻ അവരോടൊന്നു സംസാരിക്കൂ. നമുക്കു നാളെ വീണ്ടും കാണാം.’

എന്റെ ധർമസങ്കടം സുഹൃത്തുക്കളോടു പങ്കുവച്ചു. പത്മരാജനെപ്പോലെ ഒരാളെ ഒഴിവാക്കരുതെന്നായിരുന്നു എല്ലാവരുെടയും ഉപദേശം. എനിക്കും അതാണു ശരിയെന്നു തോന്നി. പിറ്റേന്നു പപ്പേട്ടനെ കണ്ടു സമ്മതം അറിയിച്ചു. 1001 രൂപ അഡ്വാൻസായി തന്നു െകാണ്ട് അദ്ദേഹം പറഞ്ഞു, ‘സിനിമയിൽ ഞാൻ ആദ്യമായി അഡ്വാൻസ് കൊടുത്തവരൊക്കെ നന്നായി വന്നിട്ടുണ്ട്.’ പപ്പേട്ടന്റെ ആ വാക്കുകൾ മനസ്സിൽ നിറഞ്ഞു കിടപ്പുണ്ട്, ഒരനുഗ്രഹം പോലെ.

പിന്നെയെല്ലാം െപട്ടെന്നായിരുന്നു. േനാവലെഴുതുമ്പോള്‍ മനസ്സില്‍ വന്ന കാര്യങ്ങളെല്ലാം ഒരു എഡിറ്റിങ്ങും ഇല്ലാതെ എഴുതി അയയ്ക്കാൻ അദ്ദേഹം പറഞ്ഞു. എല്ലാം നാടകം പോലെ എഴുതി തയാറാക്കി അയച്ചു കൊടുത്തു. ജോലിത്തിരക്കു മൂലം പിന്നണിപ്രവർത്തനങ്ങളിലൊന്നും പങ്കെടുക്കാനായില്ല. ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന േപരില്‍ പത്മരാജന്‍റെ സിനിമ വരുന്നതായി സിനിമാ പ്രസിദ്ധീകരണങ്ങളില്‍ വായിച്ചറിഞ്ഞു. പിന്നെ അറിഞ്ഞു േപര് ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’ എന്നാക്കിയെന്ന്. ജോണിയെ സോളമനാക്കിയതും പപ്പേട്ടനാണ്.

പ്രിവ്യൂ ഷോയിൽ സിനിമ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. ഞാൻ എഴുതിയതിനെത്രയോ മുകളില്‍ എ ന്റെ കഥ സിനിമയിലേക്കു പകർത്തപ്പെട്ടിരിക്കുന്നു. വർഷം ഇത്ര കഴിഞ്ഞിട്ടും ഇപ്പോഴും പ്രേക്ഷകർ സോളമനെയും സോഫിയയെയും ഹൃദയത്തിൽ സൂക്ഷിക്കുന്നു. ഇനിയുമിനിയും അവർ അതിജീവിക്കുമെന്നാണ് പ്രതീക്ഷ, സിനിമയുള്ള കാലത്തോളം...

അമ്മ പകർന്ന അക്ഷരാമൃതം

അച്ഛന്‍ കൃഷ്ണപ്പണിക്കരുടെയും അമ്മ കല്യാണിയമ്മയുടെയും ഒറ്റ മകനായി ഓണാട്ടുകരയിലെ കർഷക കുടുംബത്തിലാണു കെ.കെ. സുധാകരന്‍റെ ജനനം. അ മ്മ നല്ല വായനക്കാരിയായിരുന്നു. ധാരാളം പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും വീട്ടിലുണ്ടാകും. അങ്ങനെ കുട്ടിക്കാലത്തേ സുധാകരന്‍ അക്ഷരങ്ങളുടെ ലോകത്തെത്തി.

‘‘എന്റെ കഥകളും നോവലുകളും അച്ചടിച്ചു വരാൻ തുടങ്ങിയതോടെയാണ് അതുവരെ പത്രം മാത്രം വായിച്ചിരുന്ന അച്ഛനും സാഹിത്യം വായിക്കാൻ തുടങ്ങിയത്.’’ സുധാകരന്‍ ഒാര്‍ക്കുന്നു.

‘നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം’ കഴിഞ്ഞെഴുതിയ ‘മധുപാത്രം’ എന്ന നോവൽ മനോരാജ്യത്തിലാണു വന്നത്. പിന്നീടു മാതൃഭൂമി, കലാകൗമുദി, ഇന്ത്യ ടുഡേ മലയാളം എന്നിവിടങ്ങളിൽ ചെറുകഥകള്‍ എഴുതി. അപ്പോഴാണ് മനോരമ ആഴ്ചപ്പതിപ്പിലേക്കു വിളിക്കുന്നത്. എം.പ്രസാദചന്ദ്രൻ എന്ന തൂലികാ നാമത്തിൽ ‘പ്രേയസി’യാണു മനോരമയിൽ എഴുതിയ ആദ്യ നോവൽ. പിന്നീട് എം.മധുചന്ദ്രൻ, കെ. ശ്രീദേവി എന്നീ തൂലികാനാമങ്ങളിലും സ്വന്തം പേരിലും എഴുതാൻ തുടങ്ങി. ഭാര്യയുടെ പേരാണ് കെ.ശ്രീദേവി. ഒരേ സമയം പല പ്രസിദ്ധീകരണങ്ങളിലായി അഞ്ചു നോവലുകള്‍ എഴുതിയ കാലമുണ്ടായിരുന്നു.

വീട്ടില്‍ നിന്നു ജോലിസ്ഥലത്തേക്ക് ഒരു സ്യൂട്കെയ്സിൽ പേനയും പേപ്പറുമായാണ് യാത്ര. ട്രെയിൻ കാത്തിരിക്കുമ്പോഴും ട്രെയിനിലിരുന്നുമൊക്കെ സ്യൂട്കെയ്സ് മടിയിൽ വച്ച് എഴുത്തോടെഴുത്ത്. എം.ടി. വാസുദേവൻ നായരായിരുന്നു മാനസഗുരു. അദ്ദേഹം പേരിനൊപ്പം ഇനിഷ്യല്‍ വച്ചതു െകാണ്ടു ഞാനും അങ്ങനെ പേരാക്കി. നാടിന്റെ പേരാണ് അദ്ദേഹം വച്ചിരുന്നതെങ്കില്‍ ഞാൻ ‘മാവേലിക്കര സുധാകരന്‍’ ആയേനെ.

ആദ്യ രണ്ടു നോവലുകളും ചെറുകഥകളും കഴിഞ്ഞ് ആ രീതിയിൽ മുന്നോട്ടു പോയിരുന്നെങ്കിൽ എന്റെ സാഹിത്യജീവിതം മറ്റൊരു തരത്തിൽ അടയാളപ്പെടുത്തിയേനെ എന്നു തോന്നാറുണ്ട്. പക്ഷേ, ജനപ്രിയ സാഹിത്യത്തിലേക്കു തിരിഞ്ഞതിൽ തെല്ലും നിരാശയില്ല. 1984 മുതൽ ഇന്നു വരെയുള്ള 40 വർഷം എഴുതാത്ത ഒരു ദിവസം പോലും ജീവിതത്തിലുണ്ടായിട്ടില്ല. മടുപ്പും തോന്നിയിട്ടില്ല. 120 നോവലുകൾ ഇതുവരെ എഴുതി.

എഴുതിയതിൽ ഏറ്റവുമധികം ദൈർഘ്യമുള്ള നോവൽ ‘ഏതോ കിനാവിന്റെ തീരത്ത്’ ആണ്. 240 അധ്യായങ്ങളായി, ആറു വർഷം വാരികയിൽ അതു വന്നു. കുടുംബബന്ധങ്ങളെക്കുറിച്ച് എഴുതാനാണ് കൂടുതൽ താൽപര്യം. ‘മായാജാലം’ എന്ന ഒരേയൊരു ക്രൈം നോവൽ മാത്രമാണ് കൂട്ടത്തിൽ വേറിട്ടുനിൽക്കുന്നത്.

എം.ജി. യൂണിവേഴ്സിറ്റി ക്യാംപസിലെ ഡെപ്യൂട്ടി ലൈബ്രേറിയനായി ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചു. ഇപ്പോൾ മാവേലിക്കര കല്ലുമലയിലെ ‘ലാവണ്യ’യില്‍ എഴുത്തും തിരക്കുമായി ജീവിതം. ബാങ്ക് ഉദ്യോഗസ്ഥരായ നീനയും ചിത്രയുമാണ് മക്കൾ.

ADVERTISEMENT