ലൈക്കിനും ഷെയറിനും വേണ്ടിയുള്ള ‘കണ്ടന്റ് ക്രിയേഷൻ’ ഒരു മനുഷ്യന്റെ ജീവനെടുക്കുന്ന ഭയാനകമായ കാഴ്ച: കുറിപ്പ് The Tragedy of Deepak: A Victim of Social Media Shaming
Mail This Article
സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാനഭാരത്തിൽ ദീപക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവം കേരള മനഃസാക്ഷിയെ വേദനിപ്പിക്കുകയാണ്. ലൈക്കിനും ഷെയറിനും കണ്ടന്റിനും വേണ്ടി ഒരു മനുഷ്യ ജീവൻ ബലികൊടുക്കേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ച് രൂക്ഷമായി പ്രതികരിക്കുകയാണ് ഡോ. മനോജ് വെള്ളനാട്. ഇത്തരത്തിലുള്ള ‘കണ്ടന്റ് ക്രിയേഷനുകൾ’ ഒരു മനുഷ്യന്റെ അന്തസിനെക്കാളും വലുതാകുന്ന കാഴ്ച ഭയാനകമാണെന്ന് ഡോ. മനോജ് ഓർമിപ്പിക്കുന്നു. പൊതുവിടങ്ങളിലെ സെക്ഷ്വൽ മനോരോഗികളെ തീർച്ചയായും വെളിച്ചത്തു കൊണ്ടു വരണം. പക്ഷേ അതു നിരപരാധികളുടെ അന്തസ് ഹനിച്ചു കൊണ്ടാവരുതെന്നും ഡോ. മനോജ് കൂട്ടിച്ചേർക്കുന്നു.
ബസുകളിൽ യാത്ര ചെയ്യുമ്പോൾ സ്ത്രീകൾക്കു നേരെ ഉണ്ടാകുന്ന ശാരീരികാക്രമണങ്ങളെ പറ്റി കാലങ്ങളായി നമ്മൾ ചർച്ച ചെയുന്നുണ്ട്. അപ്പൊ തന്നെ പ്രതികരിച്ചതിൻ്റെയും പ്രതികരിക്കാൻ പറ്റാതെ പോയതിൻ്റെയും അതുണ്ടാക്കിയ ട്രോമയുടെയും കഥകൾ ധാരാളം കേട്ടിട്ടുണ്ട്. ഇന്നിപ്പോൾ അത്തരം അനുഭവങ്ങൾ കുറവാണ്. കുറയാൻ കാരണം ഭയം തന്നെയാണ്. പ്രതികരണ ശേഷിയുള്ള സ്ത്രീകളെയും ചെയ്യുന്ന പ്രവൃത്തിയുടെ ഫോട്ടോയും വീഡിയോയും പ്രചരിച്ചാലുള്ള അപമാനത്തെയും ഭയക്കുന്നത് കൊണ്ട്. ഇതൊന്നും ബാധകമല്ലാത്ത
സവാദിനെ പോലുള്ളവരെ പൂട്ടിയിടുക മാത്രമേ വഴിയുള്ളൂ.
എന്നാൽ ആ പ്രതികരണ ശേഷിയുടെ വളരെ വികലമായ അനുകരണമാണ് തിരക്കുള്ള ബസിൽ പരസ്പരം തൊട്ടുകൊണ്ട് അടുത്തിരിക്കുന്ന / നിൽക്കുന്ന മനുഷ്യൻ്റെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയകളിൽ പോസ്‌റ്റ് ചെയ്ത് അപമാനിക്കുന്നത്. തീർച്ചയായും അത്തരം കണ്ടൻ്റുകൾക്ക് ആളുകൂടും. ഒരുതരം ‘റേജ് ബെയ്റ്റ്’. പക്ഷെ ലൈക്കുകൾക്കും ഷെയറുകൾക്കും വേണ്ടിയുള്ള 'കണ്ടന്റ് ക്രിയേഷൻ' ഒരു മനുഷ്യന്റെ അന്തസ്സിനെക്കാളും ജീവിതത്തെക്കാളും വലുതാകുന്ന കാഴ്ച ഭയാനകമാണ്.
ഒന്നുരണ്ടാഴ്ച മുമ്പും സമാനമായ ഒരു വീഡിയോ കണ്ടിരുന്നു. ഒരു സീറ്റിൽ അടുത്തടുത്ത് ഇരിക്കുന്ന പെൺകുട്ടിയും പുരുഷനും. അതിലും കുറ്റം ആരോപിക്കപ്പെടുന്നയാൾ പോലും ശ്രദ്ധിക്കാത്ത സ്വാഭാവികമായ സ്പർശം പോലെയാണ് കുറ്റപത്രമായി പ്രചരിപ്പിക്കപ്പെട്ട വീഡിയോയിൽ തോന്നിയത്. കണ്ടവരെല്ലാം വീഡിയോ എടുത്തയാളെ വിമർശിച്ചപ്പോൾ അത് ഡിലീറ്റ് ചെയ്തെന്ന് തോന്നുന്നു. ഇങ്ങനെ മറ്റൊരാളുടെ മുഖത്തേക്ക് ക്യാമറ തുറന്ന് വെച്ച് ആരെയും എപ്പോഴും കുറ്റവാളിയാക്കാം എന്ന ഹീനമായ പ്രവണത ശരിക്കും നിയന്ത്രിക്കപ്പെടേണ്ടതാണ്. കേസെടുക്കേണ്ടതാണ്.
ശരിയാണ്, പെർവെർട്ടുകൾ ധാരാളമുണ്ട് ചുറ്റും. അവർ ബസിലും ട്രെയിനിലും എല്ലായിടത്തും ഉണ്ട്. മോശം അനുഭവം ഉണ്ടായാൽ തീർച്ചയായും പ്രതികരിക്കുകയും വേണം. പക്ഷെ അത് നിരപരാധികളുടെ അന്തസ് ഹനിച്ചു കൊണ്ടാവരുത്. ഇനി സംശയമുണ്ടെങ്കിൽ തന്നെ വീഡിയോ എടുത്ത് ഇൻസ്റ്റയിൽ ഇടുന്നതല്ല ശരിയായ പ്രതികരണം. അതിനും മുമ്പ് ചെയ്യാൻ പലതും ഉണ്ടല്ലോ.
അമിതമായ കണ്ടൻ്റ് ക്രിയേഷൻ ഭ്രമവും റീച്ച് ദാഹവും മറ്റൊരുതരം പെർവെർഷനാണ്. ഇത്തരം പ്രവണതകൾ ആവർത്തിക്കുന്നത്, ഒടുക്കം പുലി വരുന്നേ പുലി കഥയിലെ പോലെ ആയിത്തീരാനാണ് സാധ്യത. യഥാർത്ഥത്തിൽ പുലി വരുമ്പോൾ കൂടെ നിൽക്കാൻ ആരും കാണില്ല.
മരിച്ച മനുഷ്യന് ആദരാഞ്ജലി
കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു.ദീപക്(42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബസ്സിനുള്ളിൽ വച്ച് ദീപക് മനഃപൂർവം തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്ന് ആരോപിച്ചാണ് യുവതി സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പങ്കുവച്ചത്.
വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതേത്തുടർന്ന് ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു.