ADVERTISEMENT

ലെനയും ഇന്ത്യയുടെ ബഹിരാകാശ യാത്രികനായി തിരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് ബി. നായരും വിവാഹിതരായ വാർത്ത വന്ന ദിവസം ഇക്കാര്യം പറ‍ഞ്ഞാണ് സംസാരം തുടങ്ങിയത്. 

ആ രഹസ്യം, വിവാഹം

ADVERTISEMENT

പന്ത്രണ്ടു വർഷം സിംഗിളായി ജീവിച്ച, ഇനിയൊരിക്കലും വിവാഹം കഴിക്കില്ലെന്നു തീരുമാനിച്ചിരുന്ന തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം പെട്ടെന്നാണ് എന്നു പറഞ്ഞാണ് ലെന സംസാരം തുടങ്ങിയത്. ‘‘ഞാനെഴുതിയ ‘ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ച പിറകേ നല്‍കിയ അഭിമുഖത്തോടൊപ്പം വന്ന വിഡിയോ വൈറലായതിൽ നിന്നാണു തുടക്കം.

‘കഴിഞ്ഞ ജന്മത്തിൽ ഞാനൊരു ബുദ്ധ സന്യാസിയായിരുന്നു’ എന്നൊക്കെയുള്ള പരാമർശങ്ങൾ അതിലുണ്ടായിരുന്നു. സ്പിരിച്വാലിറ്റിയെ കുറിച്ച് അന്നുവരെ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ ഉള്ളതു കൊണ്ടാകാം കുറേ ട്രോളുകളും റീലുകളും പിന്നാലെ വന്നു. സിനിമാക്കാരുടെ ഇന്റർവ്യൂ കാണുക പോലും ചെയ്യാത്ത കുറേ പേരുണ്ടെന്ന് എനിക്കു മനസ്സിലായത് അതിനു ശേഷമാണ്. അക്കൂട്ടത്തിൽ ഒരാളാണു പ്രശാന്തേട്ടനും.

ADVERTISEMENT

‘‘ഇന്റർവ്യൂവില്‍ ആത്മീയതയും കുറേയുള്ളതു കൊണ്ടാകാം, അതുകണ്ടു കുറേപേർ വിളിച്ചു. കവികളും എഴുത്തുകാരും ശാസ്ത്രജ്ഞരും പണ്ഡിതരുമൊക്കെയുണ്ട് അക്കൂട്ടത്തിൽ. നവംബർ 30ന് ഒരു മെസേജ്. ‘അയാം ഗ്രൂപ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, എ ഫൈറ്റർ പൈലറ്റ് വി ത് ദി ഇന്ത്യൻ എയർഫോഴ്സ്. യുട്യൂബ് ഇന്റർവ്യൂ കണ്ടു, നിങ്ങളുടെ പുസ്തകം വാങ്ങി വായിച്ചു. വളരെ ഇംപ്രസീവായി തോന്നി, അഭിനന്ദനങ്ങൾ...’ 

അഭിമുഖത്തിലെയും പുസ്തകത്തിലെയും ചില പരാമർശങ്ങൾ എടുത്തു പറഞ്ഞു രണ്ടു മൂന്നു മെസേജുകൾ കൂടി പിന്നീടു വന്നു. നേരിൽ കാണാൻ അവസരം കിട്ടിയാൽ കൂടുതൽ സംസാരിക്കാം എന്ന അവസാന മെസേജ് മനസ്സിലുടക്കിയെന്നു ലെന ചെറുനാണത്തോടെ സമ്മതിക്കുന്നു.

ADVERTISEMENT

അഭിമുഖം പ്രശാന്ത് കാണാൻ കാരണക്കാരൻ മോഹൻലാലാണ്. ഓഷോയുടെ പുസ്തകം മോഹൻലാൽ സജസ്റ്റ് ചെയ്ത കാര്യം പറയുന്ന ഷോർട്ട് വിഡിയോ ‘മോഹൻലാൽ എന്റെ ആത്മീയ ഗുരുവാണ്’ എന്ന തലക്കെട്ടോടെയാണു പോസ്റ്റു ചെയ്തിരുന്നത്. സ്പിരിറ്റിൽ അഭിനയിച്ച നടിയെ സ്പിരിച്വാലിറ്റി വിഡിയോയിൽ കണ്ട കൗതുകത്തിലാണ് പ്രശാന്ത് ക്ലിക് ചെയ്തതത്രേ. സുഹൃത്തായ രജനിയുടെ ഭർത്താവ് ശ്യാമിനു പരസ്യമേഖലയിലാണു ജോലി. ആ വഴിക്കാണു നമ്പർ സംഘടിപ്പിച്ചത്.

ഇടി, വിശ്രമം, പ്രണയം

ഇടിയൻ ചന്തു എന്ന സിനിമയിൽ ലെന അഭിനയിക്കുന്ന സമയമാണത്. പീറ്റർ ഹെയ്നാണു  സ്റ്റണ്ട് കൊറിയോഗ്രാഫർ. ഒരു നിർണായക രംഗത്തിൽ ലെനയ്ക്കു ഫൈറ്റുണ്ട്. ആദ്യ മൂന്നു ടേക്കും ഓക്കെയായെങ്കിലും പീറ്റർ ഹെയ്ന് കുറച്ചുകൂടി പെർഫെക്‌ഷൻ വേണമെന്ന് ആഗ്രഹം. അടുത്ത ടേക്ക് ഓക്കെ, പക്ഷേ, ലെനയുടെ കൈ ഒടിഞ്ഞു. 

‘‘പ്ലാസ്റ്ററിട്ട് വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണു പ്രശാന്തിന്റെ മെസേജ് വന്നത്.’’ ലെന ഓര്‍ക്കുന്നു. ‘‘സംസാരിക്കാനും ചാറ്റ് ചെയ്യാനും ഇഷ്ടം പോലെ സമയം കിട്ടിയതോടെ പരസ്പരം വൈബ് മനസ്സിലായി. വൈകിട്ട് ആറരയ്ക്കു മുൻപു ഡിന്നർ കഴിക്കുന്നയാളാണു ഞാൻ. പ്രശാന്തേട്ടനും അങ്ങനെ തന്നെ. വായിച്ചിട്ടുള്ള പുസ്തകങ്ങളും ഇഷ്ടമുള്ള  ഭക്ഷണവും സിനിമയുമൊക്കെ ഏതാണ്ട് ഒന്നുതന്നെ. ജീവിതത്തോടുള്ള കാഴ്ചപ്പാടിലും സാമ്യം. ഇന്നലെ ചെയ്ത കാര്യമോർത്തു കുറ്റബോധത്തോടെ ഇരിക്കാനും നാളെ എന്താകും എന്നോർത്തു ടെൻഷനടിക്കാനും രണ്ടുപേർക്കും ഇഷ്ടമില്ല.

സ്പിരിച്വൽ കാര്യങ്ങൾ മാത്രമല്ല, ജീവിതവും ഒരുപോലെ ആസ്വദിക്കുന്നവരാണു ഞങ്ങളെന്നു മനസ്സിലായി. ഇ ക്കാര്യമൊക്കെ വീട്ടിൽ പറഞ്ഞതോെട അവരാണു വിവാഹാലോചനയായി മുന്നോട്ടു പോയത്.’’

ജീവിതത്തെക്കുറിച്ചു ലെനയുടെയും പ്രശാന്തിന്റെയും ഒരു യെമണ്ടൻ തിയറിയുണ്ട്, ‘മറ്റുള്ളവർ വളരെ മോശം സമയമെന്നു വിചാരിക്കുന്നതൊക്കെ യഥാർഥത്തിൽ നമുക്കു നല്ലതായിരിക്കും.’ 

ഇന്റർവ്യൂ വൈറലായ പിറകേ ട്രോളുകളുമായി അക്ഷരാർഥത്തിൽ ‘എയറി’ലായിരുന്നു ലെന. ‘അയ്യോ പാവം, ഇതൊക്കെ എങ്ങനെ മാനേജ് ചെയ്യും’ എന്നു മറ്റുള്ളവർ സ്വാഭാവികമായും ചിന്തിക്കാം. പക്ഷേ, ആ വിഡിയോയും ട്രോളുകളും കൊണ്ടു കുറേ നല്ല കാര്യങ്ങൾ ജീവിതത്തിലുണ്ടായെന്നു ലെന പറയുന്നു. ‘‘ഷാർജ ബുക്ഫെയറിനു ക്ഷണം കിട്ടിയതിനു പിന്നാലെ പെൻഗ്വിൻ ബുക്സ് പുസ്തകം പ്രസിദ്ധീകരിക്കാൻ സന്നദ്ധരായി വന്നു. അതു ദേശീയ തലത്തില്‍ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തി.

ആ രഹസ്യം, വിവാഹം

അതിനേക്കാൾ വലിയ ടേണിങ്പോയിന്റ് ഉണ്ടായതു ജീവിതത്തിലാണ്. നവംബർ 30ന് ആദ്യമായി സംസാരിച്ച ഞാനും പ്രശാന്തേട്ടനും ജനുവരി 17നു വിവാഹിതരായി. ജാതകപ്പൊരുത്തം നോക്കിയ ജ്യോത്സ്യൻ പറഞ്ഞത്, ‘ഉത്തമത്തില്‍ ഉത്തമം. ഇവ ചേർത്തു വയ്ക്കുന്നതു രണ്ടുപേർക്കും വളരെ നല്ല ഫലങ്ങൾ തരും, ഒട്ടും താമസിപ്പിക്കരുത്’ എന്നാണ്. അങ്ങനെ ഈ വർഷത്തെ ആദ്യത്തെ മുഹൂർത്തം തന്നെ എടുത്തു.

ബെംഗളൂരുവിലെ മല്ലേശ്വരം ക്ഷേത്രത്തിൽ വച്ചു നടന്ന വിവാഹത്തിൽ ഞങ്ങളുടെ അച്ഛനമ്മമാർ മാത്രമാണു പങ്കെടുത്തത്. ബെംഗളൂരുവിൽ പ്രശാന്തേട്ടന്റെ സീനിയർ ഓഫിസേഴ്സിനും അടുത്ത സുഹൃത്തുക്കൾക്കുമായി വിരുന്നും നടത്തി. ആ സമയത്തു ബഹിരാകാശ യാത്രയ്ക്കു തിരഞ്ഞെടുക്കപ്പെട്ട വിവരം പ്രഖ്യാപിച്ചിരുന്നില്ല. ഞാൻ സിനിമയിലായതു കൊണ്ടു വിവാഹവാർത്ത പുറത്തുവന്നാൽ എന്റെ ഭർത്താവ് ആരാണെന്ന് ആളുകൾ ചികയുമല്ലോ. അതു ഗഗൻയാൻ മിഷന്റെ രഹസ്യസ്വഭാവത്തെ ബാധിക്കും. അതിനാൽ വിവാഹക്കാര്യം ആരോടും പറഞ്ഞില്ല.

കല്യാണം കഴിഞ്ഞു 40 ദിവസത്തിനു ശേഷം ഫെബ്രുവരി 27നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹിരാകാശ യാത്രികരെ പ്രഖ്യാപിക്കുന്ന, ‘ആസ്ട്രോനോട് വിങ്സ്’ സമർപ്പണ ചടങ്ങു നടന്നത്. അന്നു തന്നെ വിവാഹവിവരം അറിയിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിട്ടു.’’

വിവാഹവാർത്ത പുറത്തു വന്നതിനു പിറകേ വിവാഹ റിസപ്ഷനു പങ്കെടുത്ത ഷെഫ് പിള്ള പോസ്റ്റ് ചെയ്ത വിഡിയോയും വൈറലായി. ബെംഗളൂരുവിലെ ഷെഫ് പിള്ളയുടെ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ ചെന്ന് ആരാധകനായി പരിചയപ്പെട്ടു സൗഹൃദത്തിലായതാണ് അവർ. രുചികരമായ ഭക്ഷണത്തോടുള്ള ആ ഇഷ്ടം കൊണ്ടു താനൊരു നല്ല കുക്ക് ആയെന്നു ലെന പറയുന്നു.

‘‘പ്രശാന്തേട്ടന്റെ അച്ഛനും അമ്മയും പാലക്കാടാണ്. എന്റെ അച്ഛനും അമ്മയും തൃശൂരിലും. കർശന നിയന്ത്രണങ്ങളുള്ളതു കൊണ്ടു വിവാഹശേഷം ഒന്നിച്ചു യാത്രകളൊന്നും പോയില്ല. വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ആഴ്ചയായിരുന്നു റിപബ്ലിക് ഡേ. അന്നു തിയറ്ററിൽ പോയി ഫൈറ്റർ സിനിമ കണ്ടു. ഫൈറ്റർ പൈലറ്റായി ഹൃത്വിക് റോഷൻ തകർത്തഭിനയിച്ച ആ സിനിമ എന്നെ കാണിച്ചത് എയർഫോഴ്സ് ലൈഫ് മനസ്സിലാക്കി തരാനായിരുന്നു. അതിനപ്പുറം ജോലിയുടെ ഒരു വിവരങ്ങളും ഭാര്യയോടു പോലും പറയാനാകില്ല.

വിവാഹശേഷം ബെംഗളൂരുവിലെ വീട്ടിൽ പാചകവും വാചകവുമായിരുന്നു മെയിൻ. എല്ലാ ഭക്ഷണവും ആസ്വദിച്ചു കഴിക്കുമെങ്കിലും ഗഗന്‍യാന്‍ ദൗത്യത്തിനു വേണ്ടി ഫിസിക് നോക്കണം. അതുകൊണ്ടു കൃത്യമായ ഡയറ്റുണ്ട് പ്രശാന്തേട്ടന്. ചിട്ടകളിലുള്ള ഡിസിപ്ലിൻ ലെവൽ നമ്മളെ ഞെട്ടിക്കും. ഭക്ഷണം, ഉറക്കം, എക്സർസൈസ്, പഠനം  തുടങ്ങിയവയൊക്കെ കിറുകൃത്യം. ഭക്ഷണത്തില്‍ പച്ചക്കറികളും പഴങ്ങളും നട്സും പ്രധാനമാണ്. പ്രോട്ടീൻ നന്നായി കഴിക്കും. കാർബോഹൈഡ്രേറ്റ് ഹൈ ക്വാളിറ്റിയിലും മിനിമം ക്വാണ്ടിറ്റിയിലുമാണ് കഴിക്കുക. ചോറ് വല്ലപ്പോഴും മാത്രം. അതും തവിടുള്ള അരിയുടേത്. മില്ലെറ്റ് ആണു കൂടുതലും. കൂടാതെ വ്യായാമം. ഏഴു മണിക്കൂർ നിർബന്ധമായും ഉറങ്ങും.

വീട്ടിൽ തന്നെ പാചകം ചെയ്തു ചെയ്ത് ഞാൻ വളരെ നല്ല കുക്കായി. പാചകം എനിക്കു വഴങ്ങുമെന്നു തിരിച്ചറിഞ്ഞതു തന്നെ കല്യാണശേഷമാണ്. എക്സ്പെർട് കുക്കാണെന്നു പറഞ്ഞ് പ്രശാന്തേട്ടൻ കൈപ്പുണ്യത്തിനു നൂറുമാർക്കും തന്നിട്ടുണ്ട്. നാടൻഭക്ഷണവും ആംഗ്ലോ ഇന്ത്യനും മാത്രമല്ല, ഇടയ്ക്കു ചൈനീസ് പോലുള്ള പരീക്ഷണങ്ങളുമുണ്ട്.’’

(2024 ഓഗസ്റ്റ്- സെപ്റ്റംബര്‍ ലക്കം വനിത മാസികയില്‍ പ്രസിദ്ധീകരിച്ചുവന്ന അഭിമുഖം)

Lena and Prashanth Balakrishnan Nair: A Serendipitous Union:

Celebrated Malayalam actress Lena recently married Prashanth Balakrishnan Nair, an Indian Air Force fighter pilot and astronaut candidate for the Gaganyaan mission. Their union, which began with a serendipitous online connection after Lena's spirituality-focused interview went viral, highlights a unique blend of shared life philosophies and mutual respect, culminating in a quiet wedding ceremony.

ADVERTISEMENT