ADVERTISEMENT

സഞ്ചരിക്കുന്ന ആശുപത്രിയുമായി അതിരപ്പിള്ളി വനമേഖലയിലെ ആദിവാസിഗ്രാമങ്ങളിൽ 13 വർഷമായി സേവനം തുടരുന്ന ഡോ. യു.ഡി. ഷിനിലിനും സംഘത്തിനുമൊപ്പം ഒരു യാത്ര

2024 മേയ് ആറാം തീയതിയാണ് ഈ സംഭവം നടക്കുന്നത്.

ADVERTISEMENT

അന്ന് അതിരപ്പിള്ളി പഞ്ചായത്തിലെ വാച്ചുമരം ആദിവാസി ഗ്രാമത്തിൽ നിന്ന് കാട്ടിൽ വിറകൊടിക്കാൻ പോയ, കാഴ്ച പരിമിതിയുള്ള അമ്മിണി എന്ന അറുപതുകാരിയെ കാണാതായി. വനം വകുപ്പും പൊലീസും ദുരന്തനിവാരണസേനയുമെല്ലാം തിരച്ചിൽ നടത്തി. ഒരു തുമ്പും ഇതുവരെ കിട്ടിയില്ല. കാട്ടാന ചവിട്ടിയോ, പെരുമ്പാമ്പ് വിഴുങ്ങിയോ അങ്ങനെ സംശയങ്ങൾ പലതും ഉയരുന്നു. മൂന്നാമതൊരു സാധ്യത കടുവയുടെ ആക്രമണമാണ്. പക്ഷേ, ഈ പറഞ്ഞതിനൊന്നും യാതൊരു തെളിവുമില്ല. ഏഴുമാസം കഴിഞ്ഞിട്ടും അജ്ഞാതമായി തുടരുന്നു അമ്മിണി എന്ന അറുപതുകാരി. ഇതുവരെ പുറംലോകം ഒന്നും അറിഞ്ഞിട്ടില്ല. അമ്മിണിക്കുവേണ്ടി സംസാരിക്കാൻ സോഷ്യൽമീഡിയ മുന്നോട്ടുവന്നിട്ടുമില്ല.

ഇതൊരു അമ്മിണിയുടെ മാത്രം ജീവിതമല്ല. മലക്കപ്പാറ മുതൽ വാണിയംപാറ വരെയും ചേലക്കര മുതൽ പഴയന്നൂർ വരെയും നീണ്ടു നിവർന്നു കിടക്കുന്ന ഭംഗിയുള്ള വെള്ളച്ചാട്ടങ്ങൾ നിറഞ്ഞ, അതിരപ്പിള്ളിയിലെ ആദിവാസി ഗ്രാമങ്ങളിൽ നടക്കുന്ന സംഭവമാണ്. നടവഴി പോലുമില്ലാത്ത ആ ആദിവാസിഗ്രാമങ്ങളിൽ സേവനം നടത്തുന്ന ഒരു ഡോക്ടർക്കും സംഘത്തിനുമൊപ്പം ഒരു യാത്ര പോയ് വരാം.

ADVERTISEMENT

ഒരു ആശുപത്രി പുറപ്പെടുന്നു

രാവിലെ എട്ടുമണിക്ക് തന്നെ ഡോ. യു.ഡി. ഷിനിലും സംഘവും യാത്രയ്ക്കു തയാറായി. ആദിവാസിഗ്രാമങ്ങളിൽ സേവനം എത്തിക്കാനുള്ള നാഷനൽ ഹെൽത് മിഷന്റെ തൃശൂർ ജില്ലയിലെ ട്രൈബൽ മൊബൈൽ യൂണിറ്റ് അദ്ദേഹത്തിന് ഒപ്പമുണ്ട്. ജൂനിയർ ഹെൽത് ഇൻസ്പെക്ടർ എം.എം. മനോജ്, സ്റ്റാഫ് നഴ്സ് എ.എസ്. അശ്വിൻ, ഫാർമസിസ്റ്റ് സി.ആർ. കൃഷ്ണപ്രസാദ്, ഡ്രൈവർ ടി.ടി. മണിലാൽ എന്നിവരാണ് സംഘത്തിലുള്ളത്. മണിലാൽ അതിരപ്പിള്ളിക്കാരനാണ്. അതുകൊണ്ടുതന്നെ റോഡിൽ മാത്രമല്ല കാട്ടിലും മണിലാലാണു വഴികാട്ടി.

ADVERTISEMENT

‘‘13 വർഷമായി ഈ യാത്ര തുടങ്ങിയിട്ട്. 42 ആദിവാസി ഗ്രാമങ്ങളിലാണു ഞങ്ങളുടെ സേവനം. നേരം പുലരുമ്പോൾ തന്നെ ഞങ്ങളെ കാത്തിരിക്കുന്ന നൂറുകണക്കിനു മനുഷ്യരുടെ മുഖം ഓർമ വരും. അതുകൊണ്ട് അവധി എടുക്കാൻ പോലും തോന്നാറില്ല. അത്രയ്ക്കും ദുരിതം നിറഞ്ഞ ജീവിതത്തിലൂടെയാണ് അവർ കടന്നുപോകുന്നത്’’ യാത്രാമധ്യേ ഡോ. ഷിനിൽ പറഞ്ഞു.

ആദിവാസി ഗ്രാമങ്ങളിലേക്കു കയറുന്നതിനു മുൻപുള്ള അവസാനത്തെ അങ്ങാടിയാണ് പുളിയിലപ്പാറ. കാടിനും െവള്ളച്ചാട്ടങ്ങൾക്കും നടുവിലുള്ള ചെറിയൊരു ടൗണാണിത്. ഡോ.ഷിനിലും സംഘവും അവിടെയെത്തിയപ്പോൾ തന്നെ വണ്ടിക്കു ചുറ്റും രോഗികൾ വന്നുകൂടി. എല്ലാവരെയും പരിശോധിച്ചു. മരുന്നു കൊടുത്തു. ‘തണുപ്പുകാലമാണ് മറക്കേണ്ട.’ കൂട്ടത്തിൽ ഉപദേശവും.

ആദിവാസിഗ്രാമങ്ങളിലേക്ക് ഡോക്ടറും സംഘവും പോകുന്നത് വെറും കയ്യോടെയല്ല. ഗ്രാമത്തിലുള്ള കുട്ടികൾക്കു മിഠായിയും പലഹാരങ്ങളുമുണ്ടാകും. പിന്നെ, അരിയും പയറും കപ്പയും ഉപ്പുമൊക്കെ കൊണ്ടു പോകും. ആ അരി കൊണ്ട് ഗ്രാമത്തിലുള്ളവർ കഞ്ഞി വയ്ക്കും. കപ്പ പുഴുങ്ങും. കാട്ടുകാന്താരി പൊട്ടിച്ചെടുത്ത് ഉപ്പു ചേർത്തു ചതച്ചു ചമ്മന്തിയുണ്ടാക്കും. അതിലൊരു പങ്ക് ഡോക്ടറെയും സംഘത്തെയും കഴിപ്പിച്ചേ അവർ യാത്രയാക്കൂ.  

വാച്ചുമരം ഗ്രാമത്തിലേക്ക്

പുളിയിലപ്പാറയിൽ നിന്നു സാധനങ്ങൾ  വാങ്ങി ഡോക്ടറും സംഘവും ആദ്യം പോയത് വാച്ചുമരം ആദിവാസി ഗ്രാമത്തിലേക്കാണ്. ഇവിടെ നിന്നാണ് അമ്മിണിയെ കാണാതായത്. വാച്ചുമരം ഗോത്രകലപരിപോഷണ കേന്ദ്രത്തിൽ ഒരുകൂട്ടം പേർ ഡോക്ടറെ കാത്തുനിന്നു. അവരിൽ കുട്ടികളും വൃദ്ധജനങ്ങളും ഗർഭിണികളും കൈക്കുഞ്ഞുങ്ങളുമായി നിൽക്കുന്ന അമ്മമാരുമുണ്ടായിരുന്നു. അവരിൽ പലരുമായും വർഷങ്ങളായുള്ള സൗഹൃദം. അതുകൊണ്ടുതന്നെ ചോദിക്കാനും പറയാനും വിശേഷങ്ങൾ ധാരാളം.

‘‘തുടക്കകാലത്തു നമ്മളെ കാണാൻ തയാറാകുന്ന രോഗികളുടെ എണ്ണം വളരെ കുറവായിരുന്നു. ആർക്കും അസുഖങ്ങൾ ഇല്ല. അഥവാ അസുഖങ്ങൾ ഉണ്ടെങ്കിൽ തന്നെ അവർക്ക് അവരുടേതായ രീതിയിൽ ചികിത്സിച്ചു ഭേദമാക്കാനറിയാം എന്നൊക്കെയായിരുന്നു ഞാനും വിശ്വസിച്ചിരുന്നത്. പക്ഷേ, കാലം മാറിയപ്പോൾ അവരുടെ ആരോഗ്യത്തിന്റെ പ്രതിരോധ കോട്ട തകർന്നു. ജീവിതശൈലി രോഗങ്ങൾ സാധാരണമായി. മദ്യവും മറ്റു ലഹരിപദാർഥങ്ങളും ഉപയോഗിക്കുന്നതു മൂലമുള്ള രോഗങ്ങളും കാൻസറുമൊക്കെ ഇവരെയും ബാധിക്കുന്നുണ്ട്.’’ ഡോക്ടർ തന്റെ അനുഭവം പങ്കുവച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ശരിവയ്ക്കുന്നതായിരുന്നു പിന്നീട് ഞങ്ങൾ ആദിവാസി ഗ്രാമങ്ങളിൽ കണ്ട കാഴ്ചകൾ. കീമോതെറപ്പി കഴിഞ്ഞവർ. പ്രമേഹത്തിനും രക്താതിമർദത്തിനും വൃക്ക തകരാറിനും  മദ്യപാന ശീലത്തിൽ നിന്നു മുക്തി നേടാൻ വരെ മരുന്നു കഴിക്കുന്ന പലരെയും ഞങ്ങൾ ആ ഗ്രാമങ്ങളിൽ കണ്ടു.

ആദിവാസി വൈദ്യം നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് ഡോ. ഷിനിൽ പറഞ്ഞതിങ്ങനെ. ‘‘വാമൊഴിയായി തലമുറകൾ കൈമാറുന്നതാണ് ആദിവാസി വൈദ്യത്തിന്റെ അറിവുകൾ. കഴിഞ്ഞ രണ്ടുമൂന്നു തലമുറകളായി ഈ അറിവുകൾ സ്വീകരിക്കാനോ ശാസ്ത്രീയമായി അവ മനസ്സിലാക്കാനോ പലരും ശ്രമിക്കുന്നില്ല.’’ ഇവിടെയുള്ള ആദിവാസികളിൽ കൂടുതലും കാടർ സമുദായക്കാരാണ്. മുതുവാൻ, മന്നാൻ, മലയൻ, ഉള്ളാടൻ തുടങ്ങിയ വിഭാഗക്കാരാണ് വിവിധ ഗ്രാമങ്ങളിൽ പാർക്കുന്നത്. കാടിറങ്ങാത്ത കൂട്ടരുമുണ്ട് ഇവർക്കിടയിൽ.   

ഓരോ ആദിവാസിഗ്രാമത്തിനും ഒരു ഊരുമിത്രം ഉണ്ടാവും. ഊരുമിത്രമാണ് ആരോഗ്യപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഡോക്ടർ എത്തുന്ന ദിവസം അറിയിക്കുന്നതും കിടപ്പുരോഗികൾക്കു മാസാമാസം മരുന്നു വീടുക ളിൽ എത്തിക്കുന്നതും ഇവരാണ്. പെട്ടെന്നുള്ള ആവശ്യങ്ങൾക്കു സഹായമാകുന്നതും ഊരുമിത്രം തന്നെ.

dr-shinil-vanitha1

‘ഇവിടെ നിന്ന് ഒരാളെ ആശുപത്രി വരെയെത്തിക്കുന്നത് അത്ര എളുപ്പമല്ല. ചുമന്നാണു വാഹനമെത്തുന്ന റോഡ് വരെയെത്തിക്കുന്നത്. പ്രസവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ ആശുപത്രിയിലെത്തിക്കാനുള്ള സാവകാശം ചിലപ്പോൾ കിട്ടില്ല. വീടുകളിൽ സൗകര്യമില്ലാത്തതിനാൽ പുറത്തു താൽക്കാലിക ഷെഡ് കെട്ടും. അതാകും പ്രസവമുറി. ‘ഈ അടുത്തകാലത്തും മുക്കുംപുഴ ഗ്രാമത്തിൽ ഇതുപോലെ ഒരു പ്രസവം നടന്നു. ഭാഗ്യം കൊണ്ട് അമ്മയ്ക്കും കുഞ്ഞിനും അപകടമൊന്നും സംഭവിച്ചില്ല.’’ ജൂനിയർ ഹെൽത് ഇൻസ്പെക്ടർ എം.എം. മനോജ് അനുഭവം പങ്കുവച്ചു.

പകരം വയ്ക്കാനില്ലാത്ത മനസ്സ്

അമ്മിണി അപ്രത്യക്ഷയായ കാട്ടുവഴികളിലൂടെയാണു ഞങ്ങൾ യാത്ര ചെയ്യുന്നത്. ‘‘ഇലച്ചാർത്തുകൾക്കിടയിൽ ചിലപ്പോൾ ഇര കാത്തിരിക്കുന്നൊരു കടുവയുണ്ടാകാം. വഴിമുടക്കാൻ കാട്ടാന വന്നേക്കാം. അപകടകാരികളായ കാട്ടുപോത്തുകൾ കൊമ്പുകുലുക്കി പെട്ടെന്നു വഴി മുടക്കിയേക്കാം.’’ മണിലാലിന്റെ വിവരണം കേട്ടപ്പോൾ ഭയം കാട്ടുറുമ്പുകളെ പോലെ മനസ്സിൽ തലങ്ങും വിലങ്ങും പാഞ്ഞു.

‘‘അമ്മിണിയുടെ തിരച്ചിൽ സംഘത്തിനൊപ്പം ഞങ്ങളും പോയിരുന്നു. ഒ‌രു തെളിവും കിട്ടിയില്ല.  ഇപ്പോൾ അമ്മിണിയെ പലരും മറന്നെന്നു തോന്നുന്നു.’’ സംഘത്തിലുള്ള നഴ്സ് അശ്വിൻ ഇതുപറഞ്ഞപ്പോൾ ഡോ. ഷിനിൽ നിശബ്ദനായി. അദ്ദേഹത്തെ കാണാനെത്തുന്ന പതിവുകാരിൽ ഒരാളായിരുന്നു ആ അമ്മ. അവരെയാണ് കാണാതായിരിക്കുന്നത്. ‘അങ്ങനെ എളുപ്പം മറക്കാൻ കഴിയുമോ?’ മൗനം മുറിച്ച് ഡോ. ഷിനിൽ ചോദിച്ചു.  

സുഖസൗകര്യങ്ങൾ നോക്കി ജോലി തിരഞ്ഞെടുക്കുന്ന കാലത്ത് എന്തുകൊണ്ട് ഡോക്ടർ അപകടം പതിയിരിക്കുന്ന സേവന വഴി തിരഞ്ഞെടുത്തത്? ഭയം തോന്നാറില്ലേ ? അദ്ദേഹത്തോടു ചോദിച്ചു.  ‘‘ ഭയം തോന്നാം. പക്ഷേ, അതിനെ മറികടന്നല്ലേ പറ്റൂ. ഭയം തോന്നുമ്പോൾ പഞ്ചാക്ഷരി മന്ത്രമായ നമഃശിവായ ചൊല്ലും. മുന്നോട്ടു പോകും.

തൃശൂർ കുരിയച്ചിറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലാണു  പത്താംക്ലാസു വരെ പഠിച്ചത്.  പ്രീഡിഗ്രിക്ക് സെന്റ്തോമസ് കോളജിലും. സേവനത്തിന്റെ മൂല്യമൊക്കെ മനസ്സിലുറപ്പിച്ചു തന്നത് ആ വിദ്യാലയങ്ങളാണ്. ഇതുപോലെ ഒരു മെഡിക്കൽ സംഘം വലിയ സേവനമാണു സമൂഹത്തിനുവേണ്ടി ചെയ്യുന്നത്. അതോർക്കുമ്പോൾ ജീവിതത്തിൽ തൃപ്തിയും സന്തോഷവും തോന്നും. അതാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. ’’

കാൽ നൂറ്റാണ്ടിലേറെയായി ഡോ. ഷിനിൽ ആതുരസേവന രംഗത്തുണ്ട്. കർണാടകയിലെ ദാവനഗരെ ജെജെഎം മെഡിക്കൽ കോളജിൽ നിന്നാണ് ഡോക്ടർ മെഡിക്കൽ ബിരുദം നേടിയത്. പിന്നീട് ചാലക്കുടി ഇഎസ്ഐ ആശുപത്രിയിൽ പത്തുവർഷത്തെ സേവനം. അതിനുശേഷം പുതുക്കാട് ഗവൺമെന്റ് ആശുപത്രിയിൽ. അവിടെ ജോലി ചെയ്യുമ്പോഴാണ് നാഷനൽ െഹൽത് മിഷൻ അതിരപ്പിള്ളിയിലെ ആദിവാസി മേഖലകളിലേക്ക് മൊബൈൽ മെഡിക്കൽ യൂണിറ്റ് കൊണ്ടുവരുന്നത്.

അന്ന് എംഎൽഎയായിരുന്ന ഡി. ദേവസിയുടെ സ്ഥിരോത്സാഹം അതിനുപിന്നിലുണ്ടായിരുന്നു. പക്ഷേ, എല്ലാ ദിവസവും ആദിവാസി ഗ്രാമങ്ങളിൽ കയറിയിറങ്ങാൻ െമഡിക്കൽ ഓഫിസറെ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. അങ്ങ നെ ഡോ.ഷിനിൽ ആ ദൗത്യം ഏറ്റെടുത്തു.

‘‘തൃശൂർ ആമ്പല്ലൂരിലെ ഊട്ടുവള്ളി എന്ന ഞങ്ങളുടെ കുടുംബം പണ്ടേ ബിസിനസുകാരാണ്. തിയറ്ററും ഷോപ്പിങ് കോംപ്ലക്സും എല്ലാമുണ്ട്. ഞങ്ങളുടെ ശ്രീരാമ എന്ന ഓട് ഫാക്ടറിക്ക് 100 വർഷത്തെ പാരമ്പര്യമുണ്ട്. ഇപ്പോഴും കൂട്ടുകുടുംബമായാണു കഴിയുന്നത്. അച്ഛൻ ദാമോദരന്റെ മരണശേഷം ചേട്ടൻ ഷാജിയാണ് ബിസിനസുകൾ നോക്കി നടത്തുന്നത്. അമ്മ വത്സലയ്ക്കും എന്റെ പ്രവർത്തനവഴികളിൽ പൂർണ സന്തോഷമാണ്.’’ അദ്ദേഹം പറയുന്നു.

‘‘ഭാര്യ െഷജീനയും ഏകമകൾ വിഷ്ണുപ്രിയയും ഡോക്ടർമാരാണ്. ഇടയ്ക്ക് രോഗികളെ കാണാൻ എന്റെയൊപ്പം അവരും വരാറുണ്ട്. അങ്ങനെ കുടുംബം ഒരുക്കി തന്ന സാഹചര്യം ഉള്ളതുകൊണ്ടാണ് എനിക്കിങ്ങനെ ഇറങ്ങി നടക്കാൻ കഴിയുന്നത്.’’ ഡോക്ടർ ചിരിക്കുന്നു.

ഡോ. ഷിനിലും അദ്ദേഹത്തിന്റെ മെഡിക്കൽ സംഘവുംഅമ്മിണിമാർ അപ്രത്യക്ഷരാവുന്ന കാട്ടുവഴികളിലൂടെ  യാത്ര തുടരുന്നു.

dr-shinil-family
ഡോ. ഷിനിൽ ഭാര്യ ഡോ. െഷജീനയ്ക്കും മകൾ ഡോ. വിഷ്ണുപ്രിയയ്ക്കും ഒപ്പം

നടവഴിയില്ലാത്ത ഗ്രാമങ്ങൾ

വാഹനങ്ങൾ എത്തിപ്പെടുന്ന റോഡുകളിൽ നിന്നു നാലും അഞ്ചും കിലോമീറ്റർ ഉള്ളിലേക്കു നടവഴി പോലുമില്ലാത്ത ആദിവാസി ഗ്രാമങ്ങൾ ധാരാളമുണ്ട്. വെട്ടിച്ചുട്ടകാട്, അരേക്കാപ്പ്, വീരാൻകോളനി, മുക്കുംപുഴ, തവളക്കുഴി, കാരിക്കടവ്, അടിച്ചിൽത്തൊട്ടി, അങ്ങനെ യാത്രയ്ക്കു പരിമിതികളുള്ള അനേകം ആദിവാസി സെറ്റിൽമെന്റുകൾ. മുഖ്യധാരയിൽ നിന്ന് ഏറെ അകലെയാണ് ഈ ഗ്രാമങ്ങൾ ഇപ്പോഴും. എങ്കിലും ഡോ. ഷിനിലും സംഘവും മാസത്തിൽ ഒരു ദിവസമെങ്കിലും ഇവിടെയെത്തും.

(2024 നവംബര്‍- ഡിസംബര്‍ ലക്കം വനിത മാസികയില്‍ പ്രസിദ്ധീകരിച്ചുവന്ന ലേഖനം)

A Mobile Hospital on the Move: Dr. Shinil's Dedication to Tribal Health:

Travelling with Dr. U.D. Shinil and his team, who have been providing services in the Athirappilly forest region's tribal villages for 13 years with a mobile hospital. Their journey takes them through challenging terrains to reach remote communities, offering much-needed medical care and essential supplies.

ADVERTISEMENT