യുകെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി നാലുവയസ്സുകാരി ഹെലൻ റോസിന്റെ വേർപാട്. കണ്ണൂർ ജില്ലയിലെ ഇരിട്ടി കാക്കയങ്ങാട് സ്വദേശികളായ അബിൻ ടോം- ക്ലാരിറ്റ് ജോർജ് ദമ്പതികളുടെ ഇളയമകളായ ഹെലൻ റോസാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. നഴ്സറി ക്ലാസിലെ ചിരികുടുക്കയായിരുന്ന കുഞ്ഞു ഹെലന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും തീരാനോവായി.
സ്വകാര്യ നഴ്സിങ് ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്ന് മൂന്നു വർഷം മുൻപാണ് ഹെലന്റെ അമ്മ ക്ലാരിറ്റ് യുകെയിലെത്തിയത്. ആറു മാസത്തിന് ശേഷം പിതാവ് അബിനും യുകെയിൽ എത്തി. ഒരു വർഷം മുൻപാണ് ഹെലനും ഏഴുവയസ്സുകാരനായ മൂത്ത സഹോദരൻ ജുവാനും യുകെയിലെത്തിയത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒരുമിച്ച് ജീവിതം പടുത്തുയർത്താനുള്ള കുടുംബത്തിന്റെ സ്വപ്നങ്ങൾക്ക് ഇടയിലാണ് ഹെലന്റെ അപ്രതീക്ഷിത വേർപാട് സംഭവിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി കട്ടിലിൽനിന്ന് താഴെ വീണതിനെ തുടർന്ന് ഹെലനിൽ ചെറിയ ശാരീരിക അസ്വസ്ഥതകൾ പ്രകടമായിരുന്നു. പിന്നീട് ഭക്ഷണം കഴിച്ചശേഷം ഛർദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടതോടെ ഹെലനെ അടിയന്തരമായി നോർവിച്ചിലെ എൻഎച്ച്എസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിജിലെ അഡൻബ്രൂക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം രാവിലെ ഏഴുമണിയോടെയാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
നിലവിൽ ഹെലൻ റോസിന്റെ മൃതദേഹം കേംബ്രിജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയായ ശേഷം മകളുടെ ഭൗതികശരീരം നാട്ടിലെത്തിച്ച് സംസ്കരിക്കാനാണ് മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങൾ പ്രാദേശിക മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. നാട്ടിൽ സിറോ മലബാർ സഭയുടെ ഇരിട്ടി ഇടത്തോട്ടി ഡി പോൾ ചർച്ച് ഇടവകാംഗങ്ങളാണ് കുടുംബം.