വിവാഹ നിശ്ചയത്തിനായുള്ള ഒരുക്കങ്ങൾക്കിടെ യുവതിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടിൽ താമസിക്കുന്ന ചേലോട്ടിൽ പ്രദീപ് കുമാർ-ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ് (22) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
സംഭവം നടക്കുമ്പോള്‍ നന്ദനയുടെ ഇളയ സഹോദരി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മുറിയിൽ ഉറങ്ങുകയായിരുന്ന സഹോദരി ഉണർന്ന് പുറത്തു വന്നപ്പോഴാണ് നന്ദനയെ ഡൈനിങ് ഹാളിൽ മരിച്ച നിലയിൽ കണ്ടത്. ഉടൻ അയല്‍വാസികളെ വിവരമറിയിക്കുകയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
താമരശ്ശേരി പൊലീസ് താലൂക്ക് ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തുടർനടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനുമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)