Tuesday 09 May 2023 03:33 PM IST

കേരളത്തിൽ ട്രെൻഡിങ്ങ്! അട്ടപ്പാടിക്കാരുടെ കൊത്തിക്കൂട്ടിയ വനസുന്ദരി ചിക്കൻ: ആ രുചിരഹസ്യം ഇതാ

Tency Jacob

Sub Editor

attappadi-chicken-

രുചിയുടെ പൂന്തോട്ടത്തിലേക്കാണു ചെന്നുകയറുന്നത്. പലതരം രുചിമണങ്ങൾ മൂക്കുരുമ്മി ‘എന്നോടിഷ്ടം കൂടുന്നില്ലേ’ എന്നു ചോദിച്ചു തിക്കുംതിരക്കും കൂട്ടി. രുചിയുടെ എല്ലാ ഗന്ധങ്ങളും നിറങ്ങളും വൈവിധ്യങ്ങളും ഇഷ്ടമാണെന്നു കിഞ്ചന വർത്തമാനം പറഞ്ഞു മുന്നോട്ടു നടന്നു.

കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ദേശീയതലത്തിൽ േകാട്ടയത്ത് നടത്തിയ ‘സരസ്’ മേളയിലാണു രുചിയുടെ ജുഗല്‍ബന്ദി ഒരുങ്ങിയത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള വിഭവങ്ങൾ മതിയാവോളം രുചിക്കാനുള്ള അപൂര്‍വാസരം.

‘വനസുന്ദരി’ ചിക്കൻ

അട്ടപ്പാടിക്കാരുടെ കണക്കിൽ ഒരു കോഴി നാലു പീസാണ്. അതിനെയങ്ങനെ മൺകലത്തിലിടണം. മൂന്നു മുഴുവ ൻ ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കണം. എന്നിട്ട് ഉപ്പു ചേർത്തു വേവിക്കുക. േകരളത്തിലിപ്പോള്‍ ട്രെന്‍ഡായ ‘വനസുന്ദരി ചിക്കൻ’ തയാറാക്കുന്ന കൂട്ടാണ്.

അട്ടപ്പാടിയിലെ ഊക്കംപാളയം ഊരിൽ നിന്നുള്ള കമല ചേച്ചി വനസുന്ദരി ചിക്കനെ കൊത്തിക്കൂട്ടുന്നതിനിടയ്ക്ക് ബാക്കി പാചകവിധി പൂരിപ്പിച്ചു. ‘‘നാരങ്ങയ്ക്കു പകരം വിനാഗിരി ചേർത്താലും മതി. കാന്താരിമുളക്, പച്ച കുരുമുളക്, മല്ലിയില, പുതിനയില പിന്നെ അട്ടപ്പാടിയിൽ മാത്രം കിട്ടുന്ന കോഴിജീരകം (ഒരുതരം ഇല), പാലക്ക്, വെളുത്തുള്ളി, ഇ‍ഞ്ചി, മഞ്ഞൾപ്പൊടി എന്നിവയെല്ലാം അരച്ചു കറിയിലേക്കു ചേർത്തു തിളപ്പിക്കുക. കോഴി വെന്തു വരുമ്പോൾ ഇരുമ്പുചട്ടിയിലോ തവയിലോ ഇട്ട് ഉളി പോലെയുള്ള സ്ക്രേപ്പർ ഉപയോഗിച്ചു കൊത്തി കൊത്തി ഇഞ്ചപ്പരുവമാക്കിയാൽ ‘അട്ടപ്പാടി വനസുന്ദരി’ തയാറായി. സവാളയും തക്കാളിയും ഉണക്കമുളകും എണ്ണയിൽ വാട്ടിയെടുത്ത് അരച്ചെടുത്ത ചമ്മന്തിയും സാലഡും കൂട്ടിയാണ് കഴിക്കേണ്ടത്.’’

പറഞ്ഞുതീരും മുൻപേ കാർമി ചേച്ചി ഒരു പാത്രത്തിൽ ചിക്കനും ഇത്തിരി വട്ട ദോശകളും അനുസാരികളുമായി മുന്നിലേക്കു നീട്ടി. അട്ടപ്പാടിയിലെ നാട്ടുച്ചെടികളിൽ നിന്നു പറിച്ചെടുത്തു തയാറാക്കിയതു കൊണ്ടാകണം സ്നേഹം മണക്കുന്ന കാട്ടുരുചി. റിബൺ ചിക്കനും അതിശയപത്തിരിയും മുട്ടസുനാമിയുമെല്ലാമായി ഒരുങ്ങിത്തന്നെയാണ് ക മലചേച്ചിയും കൂട്ടുകാരികളും എത്തിയിട്ടുള്ളത്.

സൂചി പോലെ തണുപ്പ് കുത്തിതുളയ്ക്കുന്ന വയനാട്ടിൽ കായ്കനികളായിരുന്നു പ്രധാന ഭക്ഷണം. ആരോഗ്യകരവും അതായിരുന്നു. നാടിന്റെ തനതു വിഭവമായ കൂട്ടു പുഴുക്കുമായാണ് സെമി ബക്കറും സംഘവും എത്തിയിരിക്കുന്നത്.‘‘ഇതായിരുന്നു പഴശ്ശിരാജാവിന്റെ ഭക്ഷണം. അ തുകൊണ്ട് ഇതിനു പഴശ്ശി കൂട്ടുപുഴുക്ക് എന്നും പേരുണ്ട്.’’ കൂട്ടുപുഴുക്കാണ് ആദ്യം നാവിൽ തൊട്ടത്. കുറച്ചു ഉപ്പു കുറവുണ്ടോ? സംശയം തീർക്കാൻ ചിക്കൻ ചാക്കോത്തി കൂട്ടി കഴിച്ചു നോക്കി. പുഴുക്കിന്റെ പതിഞ്ഞ രുചിയെ പതിയെ പുണർന്നു കിടക്കുന്ന ചെറുനാരങ്ങയുടെ പുളിരുചി. അതൊരു കിടിലൻ കോംബോയായിരുന്നു.

‘‘ചിക്കൻ കല്ലേൽ ചുട്ടെടുക്കുന്നത് കൊണ്ടാണ് ചിക്കൻ ചാക്കോത്തി എന്നു പേരു വന്നത്.’’ ചേച്ചി വിശദീകരിച്ചു.

ടെൻസി ജെയ്ക്കബ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ