ഉണക്കമുളകായിരുന്നു അബിക്ക് ആദ്യം ലഭിച്ചിരുന്ന പ്രതിഫലം. മൂവാറ്റുപുഴയിലെ സർക്കാർ ഹൈസ്കൂളിൽ പഠിക്കുമ്പോൾ സഹപാഠികളുടെ ശബ്ദം അനുകരിക്കുന്നതിന് ഇവർ സമ്മാനമായി നൽകുന്ന ഉണക്കമുളക് ശേഖരിച്ചു വച്ചു വിൽപന നടത്തി കിട്ടുന്ന പണത്തിനു തിയറ്ററിൽ പോയി സിനിമ കണ്ടിരുന്ന കാലം അബി സുഹൃദ് വേദികളിൽ പങ്കിടാറുണ്ടായിരുന്നു.
കോതമംഗലം എംഎ കോളജിൽ പഠിക്കുമ്പോഴാണ് അക്കാലത്തു വലിയ പ്രചാരമില്ലാത്ത അനുകരണ കല അവതരിപ്പിക്കുന്നതിനായി അബിയും സുഹൃത്തുക്കളായ അഷ്റഫും ഷിയാസും ബഷീറും ഇടുക്കി രാജനും ചേർന്ന് ഹ്യൂമർ വേവ്സ് എന്ന മിമിക്രി ട്രൂപ്പ് ആരംഭിക്കുന്നത്.
നാട്ടിലെ പരിപാടികളിലൊക്കെ ട്രൂപ്പ് സജീവ സാന്നിധ്യമായി. കലാഭവനിലേക്കുള്ള വഴി തുറക്കുന്നതും അങ്ങനെ. കേരള കോൺഗ്രസ് നേതാവായിരുന്ന പിതാവ് എം. ബാവയുടെ ഉമ്മ റഹീമാ മീരാകുട്ടിയുടെ ശബ്ദവും ഭാവവും അനുകരിച്ചാണ് അബിയുടെ ഏറ്റവും ജനപ്രിയമായ ഇനമായ ആമിനത്താത്ത രംഗത്തവതരിപ്പിക്കപ്പെട്ടത്. മിമിക്രി വേദികളിലെ സൂപ്പർസ്റ്റാറായി മാറിയിട്ടും നാട്ടിലെ സൗഹൃദങ്ങൾ അബി സൂക്ഷിച്ചിരുന്നുവെന്ന് ആദ്യകാലം മുതൽ കൂട്ടായിരുന്ന കലാഭവൻ അഷ്റഫ് പറയുന്നു.
കൂടുതൽ വായനയ്ക്ക്