Wednesday 27 November 2019 05:18 PM IST

ഡയറ്റിങ്ങില്ല, വ്യായാമവുമില്ല, എന്നിട്ടും ലെന 7 കിലോ 15 ദിവസം കൊണ്ട് കുറച്ചു! ആർക്കുമറിയാത്ത സൗന്ദര്യ രഹസ്യം

Asha Thomas

Senior Sub Editor, Manorama Arogyam

lena ഫോട്ടോ; സരുൺ‌ മാത്യു

രാവിലെ തുടങ്ങിയ ഷൂട്ടാണ്. വൈറ്റ് ഗൗണിൽ നന്നേ മെലിഞ്ഞ് കൂടുതൽ സുന്ദരിയായിരിക്കുന്നു ലെന. ഉച്ചഭക്ഷണത്തിന്റെ സമയം കഴിഞ്ഞിട്ടും കാമറയുടെ മുന്നിൽ ഒരേ എനർജിയോടെ അനായാസമായി ഭാവങ്ങൾ വിരിയിക്കുന്നു അവർ. അടുത്ത ഷൂട്ടിനായി കൊസ്റ്റ്യൂമും മേക്ക് അപും റെഡിയാക്കുമ്പോഴുമുണ്ട് ഇതേ വേഗത. നിമിഷവേഗത്തിൽ തിരഞ്ഞെടുക്കലുകൾ. കണ്ടുനിൽക്കുന്നവർ പോലും എനർജറ്റിക്കാകുന്ന മാന്ത്രികത. ട്രാഫിക്ക്, ലെഫ്റ്റ്റൈറ്റ് ലെഫ്റ്റ്, എന്നു നിന്റെ മൊയ്തീൻ എന്നിങ്ങനെ ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ഇമേജ് നേടിയ ലെന മനോരമ ആരോഗ്യത്തോട് സംസാരിക്കുന്നു.

ആരോഗ്യം

നമ്മൾ ആരോഗ്യം മാത്രം നോക്കിയാൽ മതി. ബാക്കിയെല്ലാം ദൈവം നോക്കിക്കോളും എന്നാണ് എന്റെ പോളിസി. നമ്മുടെ കടമയായി തന്നെ ആരോഗ്യസംരക്ഷണത്തെ കാണണം. നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും ആരോഗ്യത്തെ ബാധിക്കും. കഴിക്കുന്ന ഭക്ഷണം, നമ്മുടെ ശീലങ്ങൾ...അങ്ങനെ എല്ലാം. അതുകൊണ്ട് ചെയ്യുന്ന ഒാരോ കാര്യങ്ങളിലും ആ കരുതൽ വേണം. ജൂഡോയും സൈക്ലിങ്ങുമായിരുന്നു ചെറുപ്പത്തിലെ ഇഷ്ടങ്ങൾ. ജൂഡോയിൽ യൂണിവേഴ്സിറ്റി തലത്തിൽ ചാംപ്യനായിട്ടുണ്ട്. എന്തെങ്കിലും ഒരു മാർഷ്യൽ ആർട്സ് ഇനം പഠിക്കണമെന്ന് ഇപ്പോഴും മനസ്സിലുണ്ട്. ശാരീരിക ആരോഗ്യത്തേക്കാളുപരി മനസ്സിന് അത് നൽകുന്ന കരുത്ത് വലുതാണ്.

വ്യായാമം

വ്യായാമം എനിക്കത്ര താൽപര്യമുള്ള കാര്യമല്ല. ശരീരത്തിൽ വർക് ഔട്ടിന്റെ ഫലം കാണണമെങ്കിൽ ദിവസങ്ങളോളം നിശ്ചിതസമയം ചെയ്യണം. അതിന് കുറേ ഉപകരണങ്ങൾ വേണം. അല്ലെങ്കിൽ ജിമ്മിൽ പോകണം. ഒരു മാഗസിൻ ഷൂട്ടിനുവേണ്ടി പെട്ടെന്ന് ഭാരം കുറയ്ക്കേണ്ടി വന്നപ്പോൾ അതുകൊണ്ടു തന്നെ എനിക്കു ടെൻഷനായി. അപ്പോഴാണ് അവിചാരിതമായി ബാല്യകാല സുഹൃത്ത് കൂടിയായ ലൂയിസയെ കാണുന്നത്. അവൾ ഫിറ്റ്നസ് പരിശീലകയാണ്. ഫിസിയോതെറപി ഉപകരണങ്ങൾ കൊണ്ട് പേശികളെ ഉത്തേജിപ്പിച്ച് കാലറി എരിച്ചുകളയുന്ന ഒരു രീതിയാണ് അവരുടേത്. വേറെ വ്യായാമം ചെയ്യേണ്ട. 15 ദിവസം കൊണ്ട് ഏഴു കിലോയാണ് ഈ രീതിയിൽ ഞാൻ കുറച്ചത്. ചർമത്തിന്റെ കാര്യത്തിൽ പ്രത്യേകം കരുതലെടുക്കുന്നതിനാൽ ഭാരം കുറയുന്നതനുസരിച്ച് തൂങ്ങലുണ്ടാകില്ല. ഇതു കൊള്ളാമല്ലോ എന്ന ചിന്തയിൽ നിന്നാണ് ഞങ്ങൾ രണ്ടാളും പാർട്ണർമാരായി ആകൃതി എന്ന ഫിറ്റ്നസ് സംരംഭം പിറന്നത്. ഇപ്പോൾ കൊച്ചിയിലും കോഴിക്കോടും രണ്ടു ശാഖകളുണ്ട്.

ഡയറ്റിങ്ങില്ല

ഡിസംബറെന്നു കേൾക്കുമ്പോഴെ ഒാർമകളിലാകെ കേക്കിന്റെ സുഗന്ധമാണ്. അമ്മ ടീന നന്നായി കേക്കുണ്ടാക്കും. പലതരം രൂപങ്ങളിലും തീമുകളിലുമുള്ള കേക്കുകൾ. ഡിസംബർ ആദ്യം മുതലേ ബേക്കിങ് പരിപാടികൾ തുടങ്ങും. പ്ലം കേക്കാണ് അമ്മയുടെ മാസ്റ്റർ പീസ്. ഒരു വർഷം മുമ്പേ റമ്മിൽ മുക്കിവച്ച ഡ്രൈ ഫ്രൂട്സ് കൊണ്ടാണ് ഇതുണ്ടാക്കുന്നത്. രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമൊക്കെ കേക്കു തിന്നിട്ടുണ്ട്.

എങ്കിലും പൊതുവേ ഹെൽതി ഫൂഡ് ആണ് വീട്ടിൽ ശീലിച്ചത്. ഇപ്പോഴും അങ്ങനെ തന്നെ. ആവശ്യത്തിനുള്ളത് മാത്രം കഴിക്കുക എന്നതാണ് എന്റെ രീതി. എപ്പോഴും പോർഷൻ നിയന്ത്രണത്തിന് പ്രാധാന്യം കൊടുക്കും. കാർബോഹൈഡ്രേറ്റും കഴിയുന്നത്ര കുറയ്ക്കാൻ നോക്കും. ചിക്കൻ ബിരിയാണി കഴിച്ചാലും അതിലെ റൈസ് കുറച്ചുമാത്രമേ കഴിക്കൂ.

കൃത്യമായ ഒരു മെനുവൊന്നും ഇല്ല. ഒാരോ ദിവസത്തെയും തോന്നലുകളെ അനുസരിച്ചാവും ഭക്ഷണം കഴിക്കുന്നത്. ഇന്ന് ഇത്തിരി മധുരം കഴിക്കാൻ തോന്നിയാൽ ഒരു ചെറുകഷണം മധുരം കഴിക്കുക തന്നെ വേണം. കാരണം, ശരീരത്തിന് അതിന്റെ ആവശ്യമുള്ളതുകൊണ്ടാണ് അത്തരമൊരു തോന്നൽ നമുക്കുണ്ടാവുന്നതെന്നാണ് എന്റെ വിശ്വാസം. അങ്ങനെയൊരിത്തിരി കഴിക്കുന്നതുകൊണ്ട് വണ്ണം കൂടുകയൊന്നുമില്ല, ആ തോന്നലിനെ തൃപ്തിപ്പെടുത്താതിരിക്കുമ്പോഴാണ് പിന്നീടത് ക്രേവിങ് ആയി മാറുന്നത്.

ചർമസംരക്ഷണം

ദിവസവും മേക്ക് അപ് ഉപയോഗിച്ചിട്ടും ചർമംഫ്രെഷ് ആയിരിക്കുന്നതിനു പിന്നിൽ ഒരു രഹസ്യമുണ്ട്. ഞാൻ ഉപയോഗിക്കുന്നത് നല്ല ഗുണമേന്മയുള്ള മേക്ക് അപ് സാധനങ്ങളാണ്. സാധാരണയിലും വില കൂടുതലായിരിക്കും, പക്ഷേ ചർമത്തിന് ദോഷം ചെയ്യില്ല. ദിവസവും നാലു ലീറ്ററെങ്കിലും പച്ചവെള്ളം കുടിക്കണമെന്നു നിർബന്ധമുണ്ട്. ശരീരത്തിലെ വിഷമാലിന്യങ്ങളെല്ലാം അതൊഴുക്കിക്കളയും. മാലിന്യങ്ങൾ കെട്ടിക്കിടക്കുമ്പോഴാണ് ചർമം ചൈതന്യമില്ലാത്തതാകുന്നത്. പഴച്ചാറുകളിൽ ഷുഗർ കൂടുതലായതിനാൽ നിയന്ത്രിച്ചേ കുടിക്കാറുള്ളു. ചർമസംരക്ഷണത്തിന് വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കെകളും പ്രയോഗിക്കാറുണ്ട്. പഴങ്ങൾ കഴിക്കുമ്പോൾ അതിൽനിന്നു രണ്ടു കഷണമെടുത്ത് മുഖത്ത് നന്നായി മസാജ് ചെയ്യും. നാരങ്ങയും ഒാറഞ്ചും ചേർത്ത് ജ്യൂസുണ്ടാക്കുമ്പോൾ ബ്ലെൻഡറിൽ മിച്ചം വരുന്ന നാരുള്ള ഭാഗം അങ്ങനെ തന്നെ ഫ്രീസറിലെടുത്തുവയ്ക്കും. പുറത്തൊക്കെ പോയി ആകെ ക്ഷീണിച്ചുവരുമ്പോൾ ഈ ഐസ് ക്യുബ്സ് മുഖത്ത് ഉരസിയാൽ ക്ഷീണമൊക്കെ മാറി പെട്ടെന്നു ഫ്രഷാകും. കരുവാളിപ്പും മാറും. ബോഡി സ്ക്രബും വീട്ടിൽത്തന്നെ തയാറാക്കാവുന്നതേയുള്ളു. ഇതിന് ഡികോക്ഷൻ കോഫി ഉണ്ടാക്കുമ്പോൾ മിച്ചം വരുന്ന കോഫി ഗ്രാന്യൂൾസ് മതി. ഇതൽപം പരുപരുത്തതായിരിക്കും. അൽപം നാരങ്ങാനീരും തേനും ഇതിലേക്ക് ചേർത്താൽ ബോഡി സ്ക്രബ് ആയി.

മെഡിറ്റേഷൻ

ഫിറ്റ്നസ്സ് എന്നു പറയുന്നത് മനസ്സിൽ നിന്നു തുടങ്ങണം. മനസ്സിന്റെ ശാന്തത പ്രധാനമാണ്. 20 വർഷത്തിലേറെയായി ഞാൻ മെഡിറ്റേഷൻ ചെയ്യുന്നു. നമ്മൾ ഒരു കാര്യം പഠിക്കുമ്പോൾ മുഴുവൻ ശ്രദ്ധയും അതിലായിരിക്കും. പഠിച്ചുകഴിഞ്ഞാൽ പിന്നെ അത് ഒരു ഒഴുക്കോടെ അങ്ങുനടക്കും. മെഡിറ്റേഷനും അങ്ങനെയാണ്. ഒരിക്കൽ മെഡിറ്റേഷൻ എന്ന സ്േറ്ററ്റിൽ എത്തിക്കഴിഞ്ഞാൽ പിന്നെ അതിനുവേണ്ടി പ്രത്യേകസമയം എന്നില്ല. യാത്ര ചെയ്യുമ്പോഴോ വലിയൊരു തിരക്കിനു നടുവിലിരിക്കുമ്പോഴോ ഒക്കെ ഒാട്ടോമാറ്റിക്കായി നമ്മളാ സ്േറ്ററ്റിലേക്ക് സ്വിച്ച് ചെയ്യും. സത്യത്തിൽ വെറുതെ ചിന്തിച്ചുകൂട്ടി എത്ര എനർജിയാണ് നമ്മൾ കത്തിച്ചുകളയുന്നത്? ഏറ്റവുമധികം എനർജി ഉപയോഗിക്കുന്നത് തലച്ചോറാണ്. മെഡിറ്റേഷന്റെ ഗുണം നമുക്ക് മൾട്ടിടാസ്കിങ്ങ് ശേഷി നന്നാകുമെന്നതാണ്. നാം ഒന്നും ശ്രദ്ധിക്കുന്നില്ല എന്നു തോന്നിപ്പിക്കുമെങ്കിലും നമ്മുടെ പരിസരബോധം വലുതായിരിക്കും. മെഡിറ്റേഷന്റെ ഒരു സൈഡ് എഫക്ടാണ് ഇത്.

പിരിമുറുക്കം

ഞാൻ വളരെ ഇഷ്ടപ്പെട്ട് സന്തോഷിച്ച് ചെയ്യുന്നതാണ് അഭിനയം എന്നത്. ഒാരോ വർക്കിലും ഞാൻ പൂർണമായി മുഴുകിാറുണ്ട്. മേക്ക് അപ്, കൊസ്റ്റ്യൂം എന്നിവയിലൊക്കെ പങ്കാളിയാകും. അതു മറ്റുള്ളവരുടെ പണിയല്ലെ എന്നുകരുതി മാറി നിൽക്കാറില്ല. അതാവും അഭിനയത്തിന്റെ കാര്യത്തിൽ യൊതൊരു ടെൻഷനുമില്ലാത്തത്. ഇനി ചില്ലറ ടെൻഷൻ വന്നാൽ തന്നെ സാഹചര്യമനുസരിച്ച് നേരിടുകയാണ് എന്റ രീതി. ചിലതിനോട് പ്രതികരിക്കാനേ പോകാതിരുന്നാൽ തനിയെ ശരിയാകും. ചില സാഹചര്യങ്ങളിൽ വേറൊരാളുടെ സഹായം വേണ്ടിവരും. ചിലപ്പോൾ ചൂടായി രണ്ടു വർത്തമാനം പറഞ്ഞാൽ തീരും. എന്തായാലും എല്ലാ പ്രശ്നത്തിനും ഒരൊറ്റ റെഡിമെയ്ഡ് സൊല്യൂഷൻ എന്റെ പക്കലില്ല.

സൈക്കോളജി പഠനം

രണ്ടാം ഭാവത്തിൽ അഭിനയിക്കുമ്പോൾ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുകയായിരുന്നു. സൈക്കോളജിയായിരുന്നു വിഷയം. രണ്ടാം ഭാവം അത്ര വിജയമായില്ല. അതോടെ സിനിമ മതി എന്നു തീരുമാനിച്ച് ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാന്തര ബിരുദത്തിനായി മുംബൈയിലേക്ക് പോകുകയായിരുന്നു. പഠനം കഴിഞ്ഞ് മുംബൈയിലെ ഒരു സ്വകാര്യആശുപത്രിയിൽ ഇന്റേൺഷിപ്പിനു കയറി. രോഗനിർണമായിരുന്നു അവിടെ എന്റെ ജോലി. ദിവസവും ആളുകളുടെ സങ്കടങ്ങളും പ്രശ്നങ്ങളുമാണ് കേൾക്കുന്നത്. കലാകാരന്മാരുടെ മനസ്സ് വളരെ സെൻസിറ്റിവായിരിക്കുമല്ലൊ. മറ്റുള്ളവരുടെ പ്രശ്നമല്ലെ എന്നു കരുതി അകറ്റിനിർത്താനാകുമായിരുന്നില്ല. എന്നാൽ അവരെ സഹായിക്കാനും സാധിക്കുന്നില്ല. വ്യക്തിപരമായി ഇതെല്ലാം എന്നെ ബാധിച്ചുതുടങ്ങി. വല്ലാത്തൊരു നിസ്സഹായാവസ്ഥ. ആ സമയത്താണ് അഭിനയമാണ് എനിക്കേറ്റവും അനുയോജ്യമായതെന്ന ബോധോദയം ഉണ്ടായത്. പിന്നെ ഒന്നും നോക്കിയില്ല. കേരളത്തിലേക്കു തിരികെ പോന്നു.

മാനസികാരോഗ്യം

ഒട്ടും ഹോളിസ്റ്റിക് അല്ല നമ്മുടെ മാനസികരോഗചികിത്സ. ശാരീരികരോഗങ്ങളുടെ പോലുള്ള ചികിത്സയല്ല മനോരോഗങ്ങൾക്ക് വേണ്ടത്. അസുഖം മാത്രമല്ല വ്യക്തിയെ കൂടി കണക്കിലെടുക്കണം. ഒാരോ ആളിന്റെയും മനസ്സിനിണങ്ങുന്നവിധമുള്ള ചികിത്സയാണ് നൽകേണ്ടത്. മാനസികരോഗങ്ങളെ സംബന്ധിച്ച് വലിയൊരു തൊട്ടുകൂടായ്മ ഇപ്പോഴുമുണ്ട്. അതു മാറണം.

ആറാമിന്ദ്രിയം

ചെറുപ്പം മുതലേ ഞാൻ ഇൻട്യൂറ്റീവ് ആണ്. നമ്മൾ ആറാമിന്ദ്രിയം എന്നൊക്കെ പറയുന്നപോലെയൊന്ന്. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോഴുമൊക്കെ ഈ സഹജാവബോധം സഹായിച്ചിട്ടുണ്ട്. ഇപ്പോഴും സൈക്കോളജി തിയറികളേക്കാൾ ഈ ഗട്ട് ഫീലിങ്ങാണ് കൂടുതൽ പ്രയോജനപ്പെടാറ്.

ഒറ്റയ്ക്കിരിക്കാൻ ഇഷ്ടം

ഞാൻ ഒറ്റയ്ക്ക് ജീവിക്കാൻ ഇഷ്ടപ്പെടുന്നയാളാണ്. കുട്ടിക്കാലം മുതലേ ഏകാന്തമായിരിക്കാൻ താൽപര്യമാണ്. അതേസമയം നിറയെ സുഹൃത്തുക്കളുണ്ടു താനും. കുറച്ചു സമയം തനിയെ ഇരിക്കും, കുറച്ചുസമയം സുഹൃത്തുക്കളുടെ കൂടെ. അതാണ് എന്റെ രീതി. എനിക്ക് സ്വന്തമായി മാനേജരോ അസിസ്റ്റന്റ്സോ ഇല്ല. ഞാൻ തന്നെയാണ് എല്ലാം ചെയ്യുന്നത്. ഒാരോ മനുഷ്യനും അവരുടേതായ താൽപര്യങ്ങളും ഇഷ്ടങ്ങളും കള്ളത്തരവും വിശ്വസ്തതയും ഒക്കെയുള്ളവരാണ്. മനുഷ്യരെ കൈകാര്യം ചെയ്യുന്നതാണ് അതുകൊണ്ട് പ്രയാസകരമായി തോന്നിയിട്ടുള്ളത്. അത്രയ്ക്ക് വേണ്ടപ്പെട്ടതാണ് ഒരാൾ എന്ന തോന്നലിൽ വേണ്ടേ ഒരുമിച്ചു കഴിയാൻ? അല്ലാതെ ഭാവിയിൽ അയാളെന്നെ നോക്കുമായിരിക്കും എന്നൊക്കെ വിചാരിച്ചു ജീവിക്കുന്നത് കാപട്യമാണ്. കുടുംബം, കുട്ടികൾ, അത്തരം ഒത്തുചേരലുകൾ ഒക്കെ ഇഷ്ടമുള്ളവർക്കാണ് ദാമ്പത്യജീവിതം. എന്റെ പോലെ ഒരാൾക്ക് സ്വന്തം സ്പെയ്സും സ്വാതന്ത്ര്യവുമൊക്കെ പ്രധാനമായവർക്ക് ഈ ജീവിതമാണ് നല്ലത്.

യാത്രയും വായനയും

ഞാൻ ഏറെ യാത്ര ചെയ്യാൻ ഇഷ്ടമുള്ളയാളാണ്. എങ്കിലും ഒറ്റയ്ക്ക് യാത്ര ചെയ്യാറില്ല. ഒരു സ്ത്രീയെന്ന നിലയിൽ ഒറ്റയ്ക്കുള്ള യാത്ര വലിയ സ്ട്രെസ്സാണ്. ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം. എപ്പോഴും ജാഗ്രത വേണം. സുഹൃത്തുക്കളുടെ കൂടെ പോകുമ്പോൾ അത്തരം പ്രശ്നമൊന്നുമില്ല. ഒാരോ യാത്രയ്ക്കും പറ്റിയ സുഹൃത്തുക്കളെ തിരഞ്ഞെടുത്താൽ മതി. ഈയടുത്ത് അടുത്ത കൂട്ടുകാരുടെയൊപ്പം ഗോവയിൽ പോയിരുന്നു. പ്രഫഷനലായി ട്രെക്കിങ് ചെയ്യുന്നവരുടെ കൂടെ ട്രെക്കിങ്ങിന് പോകാറുണ്ട്. തമിഴ്നാട്ടിലും കർണാടകയിലുമൊക്കെയായി 4000 അടിയിലെറെ ഉയരമുള്ള പർവതങ്ങളിലൊക്കെ ട്രെക്കിങ് നടത്തിയിട്ടുണ്ട്. വിദേശയാത്രകളിൽ മ്യൂസിയം പോലുള്ള സ്ഥലങ്ങളിലാണ് സമയം ചെലവിടാറ്. അത്തരം താൽപര്യങ്ങളുള്ളവരുടെ കൂടെയാകും അവിടേക്കുള്ള യാത്ര.

Tags:
  • Celebrity Fitness