ജപ്പാന്റെ കിഴക്കൻ തീരത്തുള്ള മിയാഗി പ്രവിശ്യയിലെ ദ്വീപാണ് അവോഷിമ. അവോഷിമയിലേക്ക് സഞ്ചാരികളെത്തുന്നത് അവിടുത്തെ പ്രധാന ആകർഷകമായ പൂച്ചകളെ കാണാനാണ്. ഒന്നും രണ്ടും പൂച്ചകളല്ല, അഞ്ഞൂറിലധികം. എന്നാലിവിടുത്തെ ആകെ ജനസംഖ്യ എത്രയെന്നോ 50 ആളുകൾ (2013 ലെ കണക്ക് പ്രകാരം). ചുരുക്കി പറഞ്ഞാൽ പൂച്ചകളുടെ ദ്വീപാണ് അവോഷിമ. വെറും 50 ആളുകൾ താമസിക്കുന്നിടത്ത് ഇത്രയധികം പൂച്ചകൾ എങ്ങനെ വന്നെന്നല്ലേ! അതിനു പിന്നിൽ രസകരമായൊരു കഥയുണ്ട്.
പണ്ടുമുതലേ അവോഷിമ നിവാസികളുടെ ഉപജീവനമാർഗമാണ് മത്സ്യബന്ധനം. എന്നാൽ പിടിച്ചുകൊണ്ടു വരുന്ന മീൻ ഉണക്കി സൂക്ഷിക്കാൻ കഴിയാത്ത വിധം ദ്വീപിൽ എലികൾ പെരുകാൻ തുടങ്ങി. എലി ശല്യത്തിന് അറുതി വരുത്താനായാണ് ദ്വീപിൽ പൂച്ചകളെ കൊണ്ടുവന്നത്. തങ്ങളുടെ ജോലി ഭംഗിയായി പൂച്ചകൾ നിറവേറ്റി. പക്ഷേ ചുരുങ്ങിയ കാലം കൊണ്ട് പൂച്ചകൾ പെറ്റുപെരുകി.
ആദ്യമൊക്കെ പൂച്ചകൾ ശല്യമായി തോന്നിയെങ്കിലും ദ്വീപ് നിവാസികൾ ഒരു കാര്യം ശ്രദ്ധിച്ചു. പൂച്ചകളുടെ എണ്ണം കൂടുന്നതോടൊപ്പം തങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുന്നുണ്ട്. നാടിന് ഐശ്വര്യം കൊണ്ടുവന്ന പൂച്ചകൾ ദ്വീപ് നിവാസികളുടെ വിശ്വാസത്തിന്റെ ഭാഗമായി. അവോഷിമയിലേക്ക് സഞ്ചാരികളെത്തുന്നത് പൂച്ചകളെ കാണാൻ വേണ്ടി മാത്രമാണ്. അതോടെ ടൂറിസം വഴിയുള്ള വരുമാനത്തിന്റെ ക്രെഡിറ്റും പൂച്ച കൊണ്ടുപോയി. പൂച്ചകൾക്കായി ഇവിടെ അമ്പലങ്ങളും സ്മാരകങ്ങളും വരെയുണ്ട് എന്നതാണ് മറ്റൊരു കൗതുകം.