മണല്‍ പരപ്പില്‍ ഓളം തള്ളുന്ന തിരകള്‍, അപ്രത്യക്ഷമായ മനുഷ്യരുടെ അടക്കിപിടിച്ച സംസാരങ്ങള്‍, കണ്ണേത്താ ദൂരത്തോളം ചിതറി കിടക്കുന്ന ദുരന്ത ചിത്രങ്ങള്‍ ഇന്നും നിലയ്ക്കാത്ത പൊടി കാറ്റ് നമ്മളെ അശാന്തിയുടെ നഗരത്തിലേക്ക് സ്വാഗതം ചെയ്യുകയാണ്. നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഈ മണല്‍ തീരത്ത് ഇപ്പോളും മനുഷ്യര്‍ ഭയത്തോടെ ദൈന്യം ദിന ജീവിതം തള്ളി നീക്കുന്നു. ഇത് ധനുഷ്കോടി കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ തമിഴ്നാടിന്‍റെ സ്വന്തം പ്രേത നഗരി.
പോയ കാലത്തിന്‍റെ ദുരന്ത സ്മരണകള്‍ നെഞ്ചില്‍ ആഴ്ത്തിയ വലിയ മുറിവുമായി ഇവിടെ ഒരു മനുഷ്യന്‍ ഉണ്ട്. അച്ഛനോടൊപ്പം കപ്പലില്‍ പണിക്ക് പോവാത്തതിനാല്‍ ജീവന്‍ തിരിച്ച് കിട്ടിയ ആ പതിനാലു വയസ്സുക്കാരന്‍. വാര്‍ധക്യത്തിന്‍റെ ഇരുണ്ട കാലത്തേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഈ മനുഷ്യന് ഇപ്പോള്‍ 67 വയസ്സുണ്ട്. ഇദ്ദേഹത്തിന്‍റെ പേര് മാരിമുത്തു. വലിയൊരു ദുരന്തത്തിന്‍റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി. മകളുടെ കുടുംബത്തോടൊപ്പം കടല്‍കരയിലെ ചെറിയ ഓലപുരയില്‍ താമസിക്കുന്ന മാരിമുത്തുവിലൂടെയാണ് ധനുഷ്കൊടിയുടെ ഇരുണ്ട ചരിത്രങ്ങള്‍ പുറം ലോകം അറിയുന്നത്. കടല്‍ത്തീരത്ത് ചെറിയൊരു ശിവ ക്ഷേത്രത്തിലെ പൂജാരിയും, സ്ഥലത്തെ പ്രമുഖ വ്യക്തിത്തവുമായി പ്രദേശവാസികള്‍ക്കിടയില്‍ സ്വാമി എന്ന് കൂടി വിളിപേരുള്ള മാരിമുത്തു ഇവിടെ ജീവിക്കുന്നു.
പുതുമോടിയില്‍ ശാന്തിയുടെ പ്രതീകമായി നിലകൊള്ളുന്ന ക്ഷേത്രത്തിന്‍റെ പടിവാതിലില്‍ ഇരുന്ന് അദ്ദേഹം ഓര്‍മകളുടെ പൊടി തട്ടിയെടുത്തു. ഒരു പുല്‍നാമ്പ് പോലും അവശേഷിപ്പിക്കാതെ കൊടുംകാറ്റ് കടല്ക്കരയെ കാര്‍ന്നു തിന്ന കഥ. യാത്രയുടെ ആയാസത്തില്‍ ട്രെയിനിലിരുന്ന് ഉറങ്ങിപോയ പല ജീവനുകളെയും കടല്തിരമാലകള്‍ വിഴുങ്ങിയ കഥ. മാരിമുത്തു സ്വാമി തന്‍റെ മുറുക്കാന്‍ പൊതിയുടെ കെട്ടഴിച്ചു. നല്ല കാറ്റ് വീശുന്നതിനാല്‍ പുറത്ത് നല്ല ചൂട് അനുഭവപെട്ടു. മുറുക്കാന്‍ പതിയെ ചവച്ചരച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു തുടങ്ങി.
‘അന്തകാലത്തിലെ ധനുഷ്കോടി വന്ത് പെരിയ സിറ്റി, ഇലംഗക്കും തീര്‍ത്ത കരയ്ക്കും ഇടയിളെ കപ്പല്‍ സര്‍വീസ് ഇരുന്തത്’ ഒരു ദീര്‍ഘനിശ്വാസം എടുത്ത ശേഷം സ്വാമി തുടര്‍ന്നു. അക്കാലത്ത് ധനുഷ്കോടി ബ്രിട്ടീഷ് ഇന്ത്യയുടെ പ്രധാന വ്യവസായ നഗരമായിരുന്നു. ശ്രീലങ്കയിലേക്കും, സിങ്കപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് സാധനങ്ങള്‍ കപ്പല്‍ വഴി കയറ്റുമതി ഇറക്കുമതി ചെയ്തിരുന്നത് ഈ തുറമുഖം വഴിയായിരുന്നു. അതുകൊണ്ടുതന്നെ ഇവിടെ താമസിച്ചിരുന്ന ഇന്ത്യക്കാര്‍ കൂടുതലും ജോലികള്‍ക്കായി ആശ്രയിച്ചിരുന്നത് കപ്പലുകളെ ആയിരുന്നു. മാരിമുത്തുവിന്‍റെ മുത്തച്ഛന്‍റെ കാലം തൊട്ട് തന്നെ അവരുടെ കുടുംബം കപ്പലുകളില്‍ കയറ്റിറക്ക് തൊഴില്‍ ചെയ്തുവന്നിരുന്നു. തുടര്‍ന്ന് അച്ഛന്‍റെ വഴിയെതന്നെ ചെറുപ്രായത്തില്‍ കുഞ്ഞ് മാരിമുത്തുവും കപ്പലില്‍ പോയിത്തുടങ്ങി. അക്കാലത്ത് ‘ഇര്‍വിന്‍’ , ‘ഗോഷന്‍’ എന്നീ പേരുകളുള്ള രണ്ട് ചെറിയ പാസഞ്ചെര്‍ ഫെറി ബോട്ടുകളാണ് മദ്രാസില്‍ നിന്നും മറ്റ് പ്രദേശങ്ങളില്‍ നിന്നും ധനുഷ്കൊടിയിലെത്തുന്ന യാത്രക്കാരെ ശ്രീലങ്കയിലെ തലൈമനാറിലേക്ക് കൊണ്ടുപോയിരുന്നത്. കൊച്ചു കൊച്ചു സന്തോഷങ്ങളും, ദു:ഖങ്ങളും ചേര്‍ന്ന് സമാധാനപരമായി ജീവിതം നയിച്ചിരുന്ന ആ ജനതയുടെ സര്‍വനാശത്തിലെക്കാണ് പിശാചിന്‍റെ മുഖംമൂടിയുമായി ചുഴലിക്കാറ്റു ആഞ്ഞടിച്ചത്.
ദുരന്തത്തിന്‍റെ നാള്‍വഴികളില്‍
1964 ഡിസംബര്‍ 17ന് തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ഏകദേശം വടക്ക് കിഴക്ക് ദിശയില്‍ രൂപം കൊണ്ട ന്യൂനമര്‍ദം രൂപംകൊള്ളുകയും ഡിസംബര്‍ 19ന് ഉഗ്രപ്രതാപിയായ ചുഴലികൊടുംങ്കാറ്റായി മാറുകയും ചെയ്തു. ഡിസംബര്‍ 22ന് പതിവുപോലെതന്നെ ബംഗാള്‍ ഉള്‍ക്കടലും, ഇന്ത്യന്‍ മഹാസമുദ്രവും ഒത്തു ചേരുന്നിടത്ത് നിന്ന് രാവിലെ മുതല്‍ ചെറിയ കാറ്റ് വീശുന്നുണ്ടായിരുന്നു. കടല്‍തീരത്ത് കുട്ടികളോടൊപ്പം കളിച് കൊണ്ട് നില്‍ക്കുകയായിരുന്നു മാരിമുത്തു. അമ്മയോട് എന്തിനോ വഴക്കിട്ട് അച്ഛന്‍ ധൃതിയില്‍ ഹാര്‍ബറിലേക്ക് പോയി. അന്നത്തെ ദിവസം കടലിലൂടെ ഒരു കപ്പല്‍ മാത്രമേ സര്‍വീസ് നടത്തിയിരുന്നുള്ളൂ. രണ്ടാമത്തെ കപ്പല്‍ അറ്റകുറ്റപണികള്‍ക്കായി യാര്‍ഡില്‍ കയറ്റി ഇട്ടിരുന്നു. ഉച്ച ആയപോഴേക്കും കാറ്റിന്‍റെ ശക്തി കൂടി വരുന്നത് പ്രദേശവാസികള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തി. ന്യൂനമര്‍ദത്തിന്‍റെ ആവിര്‍ഭാവം മൂലമാകാം തീരത്താകെ തണുത്ത അന്തരീക്ഷം. അമ്മയുമായി വഴക്കിട്ട് വീട് വിട്ടതിനാലാവം മാരിമുത്തുവിനെ കപ്പലിലേക്ക് അച്ഛന്‍ കൊണ്ടുപോയില്ല. ജനങ്ങളെല്ലാം ഭീതി മൂലം രാമേശ്വരം ശ്രീരാമ ക്ഷേത്രത്തിലേക്കും, മണ്ഡപത്തെക്കും, ഹാര്‍ബര്‍ റെയില്‍വേ സ്റ്റേഷനിലെക്കും സുരക്ഷിതാര്‍ത്ഥം മാറുവാനായി തുടങ്ങിയിരുന്നു. ഇതേ സമയവും തീരത്ത് മണല്‍ക്കാറ്റ് ശക്തമായി അടിച്ചുകൊണ്ടിരുന്നു. മണിക്കൂറില്‍ 550 കിലോമീറ്റര്‍ വേഗത പ്രാപിച്ച കാറ്റ് പടിഞ്ഞാറ് ദിശ നോക്കി വന്നു കൊണ്ടിരുന്നു. ശ്രീലങ്കയിലെ വാവുനിയ കടന്ന് കാറ്റ് ധനുഷ്കൊടിയുടെ മണ്ണില്‍ നാശം വിതച്ചു.
ഏകദേശം 7 മീറ്റര്‍ ഉയരത്തില്‍ ആര്‍ത്തലച്ച തിരമാലകള്‍ ആദ്യം ഹാര്‍ബറും തുടര്‍ന്ന് അതിനോടനുബന്ധിച്ച കെട്ടിടങ്ങളും നാമാവശേഷമാക്കി. ബ്രിട്ടീഷ് ഭരണക്കൂടം പണി കഴിപ്പിച്ച വിദ്യാലയവും, ആശുപത്രിയും, ആരാധനാലയവും , റെയില്‍വേ സ്റ്റേഷനും അങ്ങനെ ഒരു ജനതയുടെ നിലനില്‍പ്പിന്റെ ആധാരമായിരുന്ന എല്ലാം കടല് കൊണ്ടുപോയി. ക്ഷേത്രത്തിന്‍റെ കല്ച്ചുവരുകളില്‍ കെട്ടി പിടിച്ച് തന്നെയും ചേര്‍ത്തു പിടിച്ചിരുന്ന അമ്മയെ ഇപോളും മാരിമുത്തു ഓര്‍ക്കുന്നു. അത്ഭുതം എന്തെന്നാല്‍ രാമേശ്വരത്തെ അമ്പലത്തിന്‍റെ ചുറ്റുപാടില്‍ വെള്ളം എത്തിയെങ്കിലും ഉള്ളിലേക്ക് കയറിയില്ല എന്നതാണ്. ഹൈന്ദവ പുരാണവുമായി ബന്ധപെട്ടു ശ്രീരാമ സ്വാമിയുമായുള്ള പല കഥകളും രാമേശ്വരത്തെയും, ധനുഷ്കൊടിയെയും ചുറ്റിപറ്റി കിടക്കുന്നു. ഇതേസമയം പാമ്പന്‍ പാലത്തില്‍ സിഗ്നല്‍ കിട്ടാന്‍ വൈകി കാത്തു കിടന്ന ട്രെയിന്‍ നമ്പര്‍ 653 പാമ്പന്‍-ധനുഷ്കോടി പാസഞ്ചെര്‍ ഡ്രൈവറുടെ ഉറച്ച തീരുമാനപ്രകാരം മുന്നോട്ട് എടുക്കുകയും പാലത്തില്‍ എത്തിയതോടെ വന്‍ തിരമാലകള്‍ തീവണ്ടിയെ അപ്പാടെ വിഴുങ്ങുകയും ചെയ്തു. ആ ദുരന്തത്തില്‍ മാത്രമായി 115 പേര് മരണമടഞ്ഞു. പൂര്‍ണമായും 6 ബോഗ്ഗികള്‍ കടലിന് അടിത്തട്ടിലേക്ക് ഇറങ്ങിപോയി. ചുഴലിക്കാറ്റും , പേമാരിയും, സുനാമിയും ഒരു നഗരത്തെ പൂര്‍ണമായും കാര്‍ന്നു തിന്നു. കണക്കുകള്‍ പ്രകാരം 1800 ല്‍പരം മനുഷ്യ ജീവനുകള്‍ ഈ ദുരന്തത്തില്‍ പൊലിഞ്ഞു. മാരിമുത്തുവും അമ്മയും രക്ഷപെട്ട കഥ തികച്ചും അവിശ്വസനീയമാണ്.
ഭീതിയുടെ നിമിഷങ്ങള്‍
ചുറ്റും പൊട്ടികരചിലുകളും, തേങ്ങലുകളും ഓരോ നിമിഷങ്ങളും കഴിച്ചുകൂട്ടിയത് ഇഷ്ട ദൈവം ഭഗവാന്‍ ശ്രീരാമനെ ഭജിച്ചു കൊണ്ട്. കാലത്തിന്‍റെ തുടര്‍ചലനങ്ങളില്‍ ഗതി മാറി ഒഴുകിയ പുഴപോലെ പരന്നു കിടക്കുന്ന ഓര്‍മകളിലേക്ക് മാരിമുത്തു ഒരിക്കല്‍ കൂടി കണ്ണോടിച്ചു. കടലോന്നു ശാന്തമായപ്പോള്‍ അദ്ദേഹം അച്ഛനെ കുറിച്ച് അന്വേഷിച്ചു. തിരമാലകളുടെ പ്രഹരം മൂലം ഒഴുക്കില്‍പെട്ട് കപ്പല്‍ ശ്രീലങ്കയിലെ ഏതോ തീരത്ത് അടിഞ്ഞിരുന്നു. പക്ഷെ അച്ഛനെ കടല് കൊണ്ടുപോയെന്ന വിവരമാണ് അറിയാന്‍ കഴിഞ്ഞത്. അച്ഛനോടൊപ്പം ജോലി ചെയ്ത ആറു മലയാളികള്‍ ആ അപകടത്തില്‍ നിന്ന് രക്ഷപെട്ടു. അവര്‍ കേരളത്തിലെ തിരുവനന്തപുരം, കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളില്‍ നിന്നും ഉള്ളവരായിരുന്നു. അതില്‍ കാസര്‍ഗോഡ്ള്ള രാമചന്ദ്രന്‍ എന്ന കപ്പല്‍ തൊഴിലാളിയുമായി മാരിമുത്തു വര്‍ഷങ്ങള്‍ നീണ്ട സൗഹൃദം പുലര്‍ത്തുന്നു. അച്ഛനോടൊപ്പം അവസാന നിമിഷവും അച്ഛന്റെ കൂട്ടുക്കരനായി രാമചന്ദ്രനും ഉണ്ടായിരുന്നു. അവരോന്നിച്ചുള്ള ചിത്രങ്ങള്‍ മാരിമുത്തു ഞങ്ങളെ കാണിച്ചുതന്നു. ചുഴലികാറ്റിന് ശേഷം കണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ മാരിമുത്തുവിന്റെ ജീവിതത്തിലെ മറക്കാനാവാത്ത അദ്ധ്യയങ്ങളാണ്.
ധനുഷ്കൊടിയിലെത്താന്‍ പ്രധാനമായും റെയില്‍ മാര്‍ഗമാണ് ജനങ്ങള്‍ ഉപയോഗിച്ചിരുന്നത്. പാമ്പന്‍ പാലം തന്നെ കടലെടുത്ത് പോയതിനാല്‍ ചെറിയ കപ്പലുകളുടെയും, വഞ്ചികളുടെയും സഹായത്താലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. കുഞ്ഞു മാരിമുത്തു തന്‍റെ കൂട്ടുക്കാരെ തേടി തിരയോടുങ്ങിയ തീരങ്ങളില്‍ അലഞ്ഞു. നിരാശയായിരുന്നു ഫലം. മാരിയപ്പനും, വെലുചാമിയും, അറുമുഖനുമെല്ലാം കടലിന്‍റെ അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു. അവനവിടെ ഉറ്റവരുടെ മൃതദേഹം ലഭിക്കാതെ വിലപിക്കുന്ന ഒരുകൂട്ടം സ്ത്രീകളെ കണ്ടു. സ്ത്രീകളില്‍ പലരും തങ്ങളുടെ കുലദൈവത്തെ ശപിച്ചിരുന്നു. സന്തോഷം മാത്രം നിലനിന്ന ഈ തുരുത്തില്‍ സന്താപത്തിനും കാലന്‍റെ കൈ തന്നെ വേണ്ടിവന്നു. ചുറ്റും ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടാവിഷ്ടങ്ങള്‍, തകര്‍ന്ന വഞ്ചികള്‍, തുരുമ്പ് പോലും അവശേഷിപ്പിക്കാതെ കടലെടുത്ത വീടുകളുടെ അവശിഷ്ടങ്ങള്‍. തങ്ങളുടെ സമ്പാദ്യങ്ങളെല്ലാം തിരിച്ചെടുത്ത കടലിനെ ശപിക്കാന്‍ മാരിമുത്തു ഒട്ടും തയ്യാറല്ല. അത്രയ്ക്കും വിലപെട്ടതാണ് അദേഹത്തിന് ഈ നാട്.
ജനതയുടെ ഉയിര്‍ത്തെഴുനെല്‍പ്പ്
തലമുറകളുടെ മിന്നലാട്ടങ്ങള്‍ നേരിട്ട് കണ്ട് സ്വാമി അമ്പലത്തെ ചുറ്റിപറ്റി ഇവിടെയുണ്ട്. ദുരന്ത ശേഷം ധനുഷ്കൊടിയെ പ്രേത നഗരമായി മദ്രാസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അതിനെത്തുടര്‍ന്ന് കുറച്ചുകാലത്തേക്ക് ഇങ്ങോട്ട് ആര്‍ക്കും പ്രവേശനം ഉണ്ടായിരുന്നില്ല. എഞ്ചിനീയര്‍ വിദഗ്ദ്ധന്‍ ഇ ശ്രീധരന്‍റെ അശ്രാന്ത പരിശ്രമം മൂലം 46 ദിവസത്തിനുള്ളില്‍ പഴയ റെയില്‍ പാലം യാഥാര്‍ത്ഥ്യമായി. തുടര്‍ന്ന് റെയില്‍ ഗതാഗതം രാമേശ്വരം വരെ സ്ഥാപിക്കപെട്ടു. ചരിത്ര പ്രസിദ്ധി നേടിയ സ്ഥലം ആയതിനാല്‍ കേട്ടറിഞ്ഞു എത്തുന്നവരുടെ കൂട്ടത്തില്‍ വിദേശികളും സ്വദേശികളും ഉണ്ടായിരുന്നു. ദുരന്തം കഴിഞ്ഞ് ഒരു ജനത അവരുടെ പഴയ സ്ഥിതിയിലെക്കെത്താന്‍ നല്ലപോലെ വിയര്‍പോഴുക്കിയിട്ടുണ്ട്. വികസനത്തിന്‍റെ കാര്യത്തിലും, സര്‍ക്കാര്‍ ആനുകൂല്യങ്ങളിലും പല തഴയലും നേരിട്ടിട്ടുണ്ടെന്ന് മാരിമുത്തു പറയുന്നു.
ഇപോളും വൈദ്യുതി പോലും എത്താത്ത നാടിടവഴികളിലൂടെ മാരിമുത്തു ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു. സോളാര്‍ ഉപയോഗിച്ച് ബള്‍ബ് കത്തിക്കുന്ന വിദ്യ ഞങ്ങളെ കാണിച്ചുതന്നു. 2016 ല്‍ മുകുന്ദരായര്‍ ചത്വരത്തില്‍ നിന്നും അരിച്ചാല്‍മുനൈയിലേക്ക് 9.5 കിലോമീറ്റര്‍ റോഡ് പണിതതോഴിച്ചാല്‍ ഇവിടെ വികസനം ഇഴയുകയാണ്. തന്‍റെ ഭാവി തലമുറയുടെ ജീവിതത്തിനു കരുതിവേയ്ക്കാന്‍ നല്ലൊരു സ്കൂള്‍ പോലും ഇല്ലാത്ത ഈ നഗരത്തിന്‍റെ സ്ഥിതിയില്‍ മാരിമുത്തു ആശങ്ക അറിയിച്ചു. പക്ഷെ, ഈ നാട്ടിലെ കുട്ടികളെല്ലാം പഠിക്കുന്നുണ്ട്, യുവാക്കള്‍ പുറംജോലിക്കും പോകാറുണ്ട്. മാരിമുത്തു പറഞ്ഞു ഈ തുരുത്തിലെ സ്ത്രീകളാണ് ശക്തിയുടെ പ്രതീകങ്ങള്‍. കാരണം അവരാണ് മീന്‍ വില്‍ക്കുന്നതിലും, പുതിയ ഹാര്‍ബറിലെ ഭൂരിഭാഗം ജോലികള്‍ ചെയ്യുന്നതിലും മുന്നിട്ടുനില്‍ക്കുന്നത്. ഇനിയൊരു സുനാമിയോ ചുഴലിക്കാറ്റോ ഉണ്ടായാല്‍ എന്താകും സ്ഥിതി എന്ന് ഞങ്ങള്‍ ചോദിച്ചു. അതിന്‍റെ മറുപടിയായി അദ്ദേഹം കസേരയില്‍ അമര്ന്നിരുന്നുകൊണ്ട് കുറച്ചുനേരം ചിന്തിച്ചു. എന്നിട്ട് പറഞ്ഞു ഇന്ന് “നിങ്ങളെന്നെ കാണുന്നുണ്ട്, എന്‍റെ നാടിന്‍റെ അവസ്ഥയും കാണുന്നുണ്ട് ഒരുപക്ഷെ ഇനിയൊരു ദുരന്തം താങ്ങാനുള്ള ശേഷി ഞങ്ങള്‍ക്കുണ്ടാവില്ല. എങ്കിലും പിറന്ന മണ്ണ് വിട്ട് വരാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഞങ്ങളുടെ പൂര്‍വികരുടെ ഓര്‍മ്മകള്‍ ഇവിടെ നിലനില്‍ക്കുന്നിടത്തോളം.”
ദുരന്തം വിതച്ച ഭൂമിയിലെ വിവരങ്ങള്‍ പൂര്‍ണമായും പുറം ലോകം അറിയാന്‍ ഒരു കാരണം മാരിമുത്തു ആയിരുന്നു. വാര്‍ത്തകള്‍ തേടി പ്രേത നഗരിയിലേക്ക് വരുന്നവരെ രണ്ടും കയ്യും നീട്ടി ഈ മനുഷ്യന്‍ സ്രീകരിക്കും. അവരെ അടുത്തിരുത്തി തന്‍റെ കഥകള്‍ പറഞ്ഞുകൊടുക്കും. ഇതിനകം മാരിമുത്തു മൂന്ന് ഡോക്യുമെന്‍റെറികളില്‍ അഭിനയിച്ചിട്ടുണ്ട്. അക്കാലത്തെ പത്രമാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളെല്ലാം നിധി പോലെ സ്വാമി സൂക്ഷിക്കുന്നുണ്ട്. ധനുഷ്കൊടിയുടെ മാപും, പഴയ ഫെറി സര്‍വീസിന്‍റെ വിശദമായ വിവരങ്ങളും, റെയില്‍വേ സ്റ്റേഷനിന്‍റെയും പാമ്പന്‍ പാലത്തിന്റെയും പഴയ ചിത്രങ്ങളും അങ്ങനെ ദുരന്തമുഖത്തിന്‍റെ ഇന്നലെകളെ ഈ മനുഷ്യന്‍ നാളെകള്‍ക്ക് പഠനപാത്രം ആവാന്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. കൌതുകമുള്ളതിനാല്‍ ഞങ്ങള്‍ ചോദിച്ചു. കലിയടങ്ങാത്ത രണ്ടു കടല്‍ മുഖങ്ങള്‍ ആര്‍ത്തിരമ്പുന്ന ഈ തീരത്ത് ജീവിക്കാന്‍ പേടി തോന്നുന്നില്ലേ സ്വാമി? ഒരു ചിരി ആയിരുന്നു ആദ്യ മറുപടി. അണയാന്‍ പോയ വിളക്ക് കൈകൊണ്ടു തടഞ്ഞു അദ്ദേഹം തുടര്‍ന്നു. “നാങ്കെ മുത്തരയ്യര്‍ പരമ്പരയിലെ പുറന്തവങ്കെ...യാര്‍ മുന്നടിയും തല കുനിഞ്ച് നിക്കമാട്ടെന്‍” അതില്‍ എല്ലാമുണ്ട്. ഒരു ജനതയുടെ ചെറുത്തുനില്‍പ്പ്, കടലിനോടും പട്ടിണിയോടും മല്ലിട്ട് വളര്‍ന്നുവരുന്ന തലമുറയെ ഉയര്ച്ചയിലെത്തിക്കാന്‍ അഹോരാത്രം കഷ്ടപെടുന്ന ജനത അവരുടെ പ്രതീകമാണ് മാരിമുത്തു. ഭഗവാന്‍ പരമശിവനു കണ്ണ് നല്‍കിയ കണ്ണപ്പരുടെ പരമ്പരയാണ് പിന്നീട് മുത്തരയ്യര്‍ ആയത്. പണ്ടുതൊട്ടേ മീന്‍പിടുത്തം ആയിരുന്നു ഇവരുടെ കുലത്തൊഴില്‍. അതുകൊണ്ടുതന്നെ കടലിനെ കുറിച്ച് പറയുമ്പോള്‍ മാരിമുത്തു കൂടുതല്‍ വികാരാതീതനായി. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ അഭിപ്രായത്തില്‍ മനുഷ്യവാസ യോഗ്യമല്ലാത്ത ഈ ഭൂമിയില്‍ പ്രതീക്ഷകള്‍ അവസാനിക്കാത്ത കടലിന്‍റെ മക്കള്‍ ജീവിതം തുന്നിക്കൂട്ടുകയാണ്.
കണ്ണുകളെ വിശ്വസിക്കാമോ?; ഡായിൻ യൂൺ പറയുന്നു, ‘എന്റെ ശരീരമാണ് എന്റെ ക്യാൻവാസ്’-ചിത്രങ്ങൾ
ഈ വരുന്ന ഡിസംബര്‍ 22ന് ദുരന്തം നടന്ന് 54 വര്‍ഷങ്ങള്‍ തികയും. ഒരു ജനതയുടെ തായ്‌വേരുകള്‍ വരെ കടലെടുത്ത് പോയിട്ട് ഇത്രയും വര്‍ഷങ്ങള്‍ കഴിയുമ്പോളും വല്ലപ്പോഴും വരുന്ന ടൂറിസ്റ്റ്കള്‍ അല്ലാതെ ഇങ്ങോട്ട് എത്തിനോക്കാന്‍ വേറെ ആരുമില്ലാത്ത പരിഭവം മാരിമുത്തുവിന്റെ മുഖത്ത് പ്രകടം. തിരിച്ച് ഞങ്ങള്‍ നടന്നപ്പോള്‍ അദ്ദേഹം പറഞ്ഞു “നിങ്ങലെടുക്കുന്ന ഈ വീഡിയോ കേരളത്തിലെ എല്ലാ കോളേജുകളിലും കാണിക്കണം, കൂടാതെ കാസര്‍ഗോഡ്ള്ള രാമചന്ദ്രന്‍ ഇത് കാണാനിടയായാല്‍ നിങ്ങളെ ബന്ധപെട്ടാല്‍ മാരിമുത്തു ഈ കടലോരത്ത് ഉണ്ടെന്നു പറയണം” കാലം മുറിവേല്പിച്ച ചുക്കിച്ചുളിഞ്ഞ മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി ഞങ്ങളെ യാത്ര അയക്കുമ്പോള്‍ മാരിമുത്തു ഉള്ളില്‍ കരുതുന്നുണ്ടാകും ഇനി ഞങ്ങളുടെ വരവിന് മറ്റൊരു ദുരന്തത്തിന്‍റെ കഥ പറയാന്‍ ഒരിക്കലും ഇടവരല്ലെയെന്ന്.