മൂന്നാറിൽ രണ്ടാം ദിവസമായ ഇന്നലെയും താപനില പൂജ്യത്തിന് താഴെ എത്തി, മൂന്നാർ ടൗൺ മൈനസ് 2 ഡിഗ്രി സെൽഷ്യസ്.നല്ലതണ്ണി മൈനസ് 1,ചിറ്റുവരൈ, ചെണ്ടുവരൈ, കുണ്ടള, മാട്ടുപ്പെട്ടി മൈനസ് 3 ഡിഗ്രി സെൽഷ്യസ്. തുറസായ സ്ഥലത്ത് പാർക്ക് ചെയ്ത വാഹനങ്ങളുടെ മുകളിൽ മഞ്ഞുറഞ്ഞു കിടന്നു.
അതേസമയം, മൂന്നാറില്‍ നിന്നുള്ള വിദൂര പ്രദേശങ്ങളായ ചിറ്റുവര, ചെണ്ടുവര, എല്ലപ്പെട്ടി എന്നിവിടങ്ങളില്‍ ബുധനാഴ്ച രേഖപ്പെടുത്തിയ താപനില മൈനസ് മൂന്നായിരുന്നു. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. കനത്ത തണുപ്പു തുടരുന്നതിനിടെ താപനില മൈനസിലേക്ക് താഴ്ന്നതോടെ പ്രദേശത്ത് മഞ്ഞ് വീഴ്ചയും ശക്തമായി. പുല്‍മേടുകളും, തേയില ചെടികളുടെ മുകളിലും, വാഹനങ്ങളുടെ മുകളിലും മഞ്ഞ് വീണ് കിടക്കുന്ന കാഴ്ചയാണുള്ളത്.
മൂന്നാറില്‍ വരും ദിവസങ്ങളില്‍ താപനില ഇനിയും താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. താപനില താഴ്ന്നതോടെ മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവാഹവും വര്‍ധിച്ചു. കഴിഞ്ഞ പത്തുദിവസമായി മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.
അതേസമയം, തണുപ്പുകാലത്തു വീണ്ടും മൂന്നാര്‍ സഞ്ചാരികളെക്കൊണ്ടു നിറയുന്നതിന്റെ ആഹ്ലാദത്തിലാണ് ടൂറിസം മേഖലയും. വിദേശികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ തണുപ്പ് ആസ്വദിക്കാൻ മൂന്നാറിലേക്ക് എത്തുന്നുണ്ട്.
അതേസമയം താപനില മൈനസ് ഡിഗ്രിയിലെത്തുന്നത് തേയിലക്കൃഷിക്ക് ദോഷകരമാണ്. കനത്ത മഞ്ഞ് വീഴ്ച തേയിലത്തോട്ടങ്ങളെയും പ്രതികൂലമായി ബാധിച്ചു തുടങ്ങി. തേയിലക്കൊളുന്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞ് കണങ്ങളിൽ രാവിലെ സൂര്യപ്രകാശം ഏൽക്കുന്നതോടെ അവ പെട്ടെന്ന് വാടിക്കരിയും. സാധാരണ 15 ദിവസത്തിൽ ഒരിക്കലാണ് കൊളുന്ത് ശേഖരിക്കുന്നത്. ശൈത്യ കാലത്ത് കൊളുന്ത് ഇലകൾ കരിഞ്ഞുണങ്ങുന്നത് മൂലം ഉൽപാദനത്തിലും വൻ കുറവുണ്ടാകും.